പഴയങ്ങാടി:അർബുദത്തെ മെരുക്കുവാൻ അബുദാബിയിലെ ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ ഗവേഷക സംഘത്തെ നയിച്ച് പുതിയങ്ങാടി സ്വദേശി.ഗവേഷണരംഗത്ത് ഇതിനകം നിരവധി പുരസ്‌കാരം നേടിയ ഡോ:അനീസ് റഹ്മാനാണ് ആറംഗ സംഘത്തെ നയിക്കുന്നത്. സംഘത്തിൽ ഇദ്ദേഹമടക്കം മൂന്നുപേർ മലയാളികളാണ്.
വടകര സ്വദേശികളായ സിറാജ് പള്ളിച്ചാൻകണ്ടി, അമീർ ആലക്കൽ എന്നിവരാണ് സംഘത്തിലെ മറ്റ് മലയാളികൾ. അർബുദ ചികിത്സ കൂടുതൽ ഫലപ്രദമാക്കുന്ന കണ്ടെത്തലുകളുമായിട്ടാണ് ന്യൂയോർക്ക് യൂനിവേഴ്സിറ്റി അബുദാബിയിലെ ഗവേഷക സംഘത്തിന്റെ പ്രയാണം. ബയോളജി വകുപ്പ് പ്രഫസറും യു.എ.ഇ പൗരനുമായ സിഹാമുദ്ധിൻ ഗലദാരിയുടെ ഉപദേശത്തിലാണ് സംഘത്തിന്റെ ഗവേഷണം.
ഡൻഡീ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. ഗ്രഹാം ഹാർഡിയുമായി സഹകരിച്ചായിരുന്നു ഗവേഷണം. സയൻസ് മേഖലയിലെ സുപ്രധാനമായ കണ്ടെത്തലുകൾ പ്രസിദ്ധീകരിക്കുന്ന 'സെൽ റിപ്പോർട്ട്' എന്ന ജേണലിൽ ഇവരുടെ ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ഗവേഷണം അമേരിക്കൻ അസോസിയേഷൻ ഫോർ ദി അഡ്വാൻസ്‌മെന്റ് ഓഫ് സയൻസിന്റെ പ്രസിദ്ധീകരണം ആയ 'സയൻസ് സിഗ്നലിംഗ് ജേണൽ' എഡിറ്റോറിയൽ ചിത്രമായി തിരഞ്ഞെടുത്തിട്ടുമുണ്ട്.'
ഊർജ്ജക്ഷാമം വില്ലൻ
കാൻസർ മരുന്നുകൾ എ.എം.പി.കെ എന്ന പ്രോട്ടീന്റെ പ്രാഥമിക ഘടനയിൽ വ്യത്യാസം വരുത്തുന്നതായി സംഘം തെളിയിച്ചു. ശരീരത്തിൽ ഊർജക്ഷാമം സംഭവിക്കുമ്പോൾ പ്രവർത്തന ക്ഷമമാവുന്ന ഈ പ്രോട്ടീൻ കാൻസർ മരുന്നുകൾ നൽകുമ്പോൾ കാസ്‌പെസ് എന്ന എൻസെയിമിന്റെ സഹായത്തോടെ രണ്ടായി വിഘടിക്കും. തുടർന്ന് വിഘടിച്ച എ.എം.പി.കെ കോശത്തിലെ ന്യൂക്ലിയസിൽ കേന്ദ്രീകരിച്ച് കാൻസർ മരുന്നുകളുടെ പ്രവർത്തനത്തെ പ്രതിരോധിക്കുമെന്നും സംഘം കണ്ടെത്തി.
കണ്ടെത്തൽ നിർണായകം
ബയോമെഡിക്കൽ ഗവേഷണത്തിൽ പുരോഗതി ഉണ്ടായിട്ടും കാൻസർ ലോകമാകെ മരണകാരണമായി തുടരുകയാണ്. നിരവധി മരുന്നുകൾ വിപണിയിൽ ഉണ്ടെങ്കിലും കാൻസർ കോശങ്ങൾ ഇവക്കെതിരെ പ്രതിരോധം സൃഷ്ടിച്ച് രോഗശാന്തിയെ തടയുന്നു. ന്യൂക്ലിയസിനുള്ളിൽ കേന്ദ്രീകരിച്ചിരിക്കുന്ന വിഘടിച്ച എ.എം.പി.കെയെ ലക്ഷ്യമിടുന്ന മരുന്ന് രൂപകൽപ്പന ചെയ്യാനും വികസിപ്പിക്കാനും കണ്ടെത്തൽ ഗവേഷകരെ സഹായിക്കുമെന്ന് ഡോ.അനീസ് റഹ്മാൻ ചൂണ്ടിക്കാട്ടുന്നു.കീമോ തെറാപ്പിയുടെ ഫലപ്രാപ്തി വർദ്ധിപ്പിക്കാൻ ഇതിലൂടെ സാധിക്കും.
വിഘടിച്ച എ.എം.പി.കെ പ്രോട്ടീനെക്കുറിച്ചുള്ള അറിവ് ന്യൂക്ലിയസിന് അകത്തെ പ്രവർത്തനങ്ങളെക്കുറിച്ച മെച്ചപ്പെട്ട ധാരണയുണ്ടാക്കുന്നതിനും കീമോതെറാപ്പിയെ കൂടുതൽ ഫലപ്രദമാക്കുന്നതിനും സഹായിക്കും-ഡോ. അനീസ് റഹ്മാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |