50 പ്രവർത്തകർക്കെതിരെ കേസ്
പുനലൂർ: പ്രതിഷേധ പ്രകടനം നടത്തിയവരെ പൊലീസും സി.പി.എം പ്രവർത്തകരും ചേർന്ന് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് പുനലൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ച് ലാത്തിച്ചാർജ്ജിൽ കലാശിച്ചു. 30 ഓളം പേർക്ക് പരിക്കേറ്റു. സംഭവത്തിൽ കണ്ടാലറിയാവുന്ന 50 പേർക്കെതിരെ പൊലീസ് കേസെടുത്തു.
നഗരസഭ പ്രതിപക്ഷ നേതാവ് ജി.ജയപ്രകാശ്, യൂത്ത് കോൺഗ്രസ് നേതാക്കളായ ബിൻഷാം, ഹരികൃഷ്ണ, സൈജുവർഗീസ്, പ്രേംരാജ്, സ്റ്റെഫിൻ വർഗീസ്, അനൂപ്.എസ്.രാജ്, ജോ ജോജോസഫ് തുടങ്ങിയവർക്കാണ് പരിക്കേറ്റത്. ജയപ്രകാശിന്റെ വലത് കൈയുടെ എല്ലിന് ചതവുണ്ട്. ഇവരെ പൊലീസ് ജീപ്പിൽ ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയോടെ പുനലൂർ ടി.ബി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് യൂത്ത്കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് നുസൂർ ഉദ്ഘാടനം ചെയ്തു. ടൗൺ ചുറ്റിയ ശേഷം ചെമ്മന്തൂർ വഴി പൊലീസ് സ്റ്റേഷന് സമീപമെത്തിയപ്പോൾ സി.ഐ ബിനു വർഗീസിന്റെ നേതൃത്വത്തിലുള്ള വൻ പൊലീസ് സന്നാഹം ബാരിക്കേട് തീർത്ത് തടഞ്ഞു. ബാരിക്കേട് തള്ളി നീക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസും പ്രവർത്തകരുമായി അര മണിക്കൂറോളം വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.
തുടർന്ന് മുൻ കെ.പി.സി.സി സെക്രട്ടറി സൈമൺ അലക്സും ജി.ജയപ്രകാശും ചേർന്ന് പ്രവർത്തകരെ പിന്തിരിപ്പിച്ചു. പിന്നീട് മടങ്ങിയ പ്രവർത്തകർ കൊല്ലം-തിരുമംഗലം ദേശീയപാതയിലെ ചെമ്മന്തൂരിൽ റോഡ് ഉപരോധിച്ചു. കനത്ത മഴയിലും ഉപരോധം തുടർന്നു. ഇവരെ മാറ്റാൻ ശ്രമിക്കുന്നതിനിടെ പൊലീസുമായി വീണ്ടും വാക്കേറ്റമുണ്ടായതോടെ ലാത്തി ചാർജ്ജ് നടത്തുകയായിരുന്നു.
സമാധാനമായി സമരം നടത്തിയ പ്രവർത്തകരെ പൊലീസ് ഓടിച്ചിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സമീപത്തെ പൊട്രോൾ പമ്പിൽ നിന്നവരെയും പൊലീസ് മർദ്ദിച്ചു.
ജി.ജയപ്രകാശ്
നഗരസഭ പ്രതിപക്ഷ നേതാവ്, പുനലൂർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |