തിരുവനന്തപുരം:മഹാകവി കുമാരനാശാന്റെ കവിതകളും സാമൂഹ്യ പരിഷ്‌കരണത്തിന് അദ്ദേഹം നടത്തിയ ഇടപെടലുകളും കൂടുതൽ ആഴത്തിൽ ചർച്ച ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇക്കാര്യത്തിൽ കേരളകൗമുദി കാട്ടിയ പ്രത്യേക താത്പര്യം അഭിനന്ദനീയമാണെന്നും അദ്ദേഹം പറഞ്ഞു.
കുമാരനാശാനെ മഹാകവിയും നവോത്ഥാന നായകനുമാക്കിയത് ഗുരുദേവനാണ്. കേരളകൗമുദിക്ക് തിരിതെളിച്ചതും ഗുരുദേവനാണ്. അതുകൊണ്ട് കുമാരനാശാനും കേരളകൗമുദിയും ആത്മസഹോദരങ്ങളാണ്. 1903 -ൽ എസ്.എൻ.ഡി.പിയോഗം രൂപീകൃതമായപ്പോൾ ഗുരുദേവനാണ് കുമാരനാശാനെ ജനറൽ സെക്രട്ടറിയായി നിയോഗിച്ചത്. ഈഴവരെ കുടുക്കിലാക്കാനുള്ള എലിവില്ലാണ് എസ്.എൻ.ഡി.പി യോഗമെന്നും അതിൽ നിന്ന് ഒഴിഞ്ഞ് നിൽക്കണമെന്നും ഉപദേശിച്ച വിമർശകർ ഉണ്ടായിരുന്നു. ഈ കുപ്രചാരണങ്ങളെയെല്ലാം അതിജീവിച്ച് ആശാൻ യോഗത്തിന്റെ വേരുകൾ നാടാകെ പടർത്തി. ഗുരുദേവ ദർശന പ്രചാരണത്തിലും പിന്നാക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ നേടാനുള്ള പോരാട്ടത്തിലും കേരളകൗമുദിയും എസ്.എൻ.ഡി.പിയോഗവും ഒരുമിച്ചാണ് പ്രവർത്തിച്ചിട്ടുള്ളത്.
വിവേകോദയത്തിൽ ആശാൻ നിരന്തരം എഴുതിയ ലേഖനങ്ങളുടെ ഫലമായാണ് തിരുവിതാംകൂറിലെ ശ്രീമൂലം പ്രജാസഭയിൽ ഈഴവർക്ക് പ്രാതിനിദ്ധ്യം അനുവദിച്ചത്. അവകാശങ്ങൾക്ക് വേണ്ടി ഉറക്കെ ശബ്ദിക്കുമെന്ന് ഉറപ്പുള്ള കുമാരനാശാനെയാണ് ശ്രീമൂലം പ്രജാസഭയിലേക്ക് സമുദായത്തിന്റെ ആദ്യ പ്രതിനിധിയായി യോഗം നിയോഗിച്ചത്. പട്ടികജാതി വിഭാഗങ്ങൾക്ക് വേണ്ടി ശബ്ദിക്കാൻ ആശാന് മുമ്പും ശേഷവും ഒരു കവിയും തയ്യാറായിട്ടില്ല. 1911ലും 1914 ലും ആശാനും അയ്യൻകാളിയും തമ്മിൽ നടന്ന കൂടിക്കാഴ്ച ചരിത്രത്തിന്റെ ഭാഗമാണ്. ഈഴവരുടെ വിദ്യാലയ പ്രവേശനം അടക്കമുള്ള അവകാശങ്ങൾക്ക് വേണ്ടി മാത്രമല്ല, പുലയരുടെ വിദ്യാലയ പ്രവേശനത്തിനായും അദ്ദേഹം ലേഖനങ്ങൾ എഴുതി.
ഇപ്പോൾ യോഗനേതൃത്വത്തിനെതിരെ നടക്കുന്നതു പോലുള്ള കുപ്രചാരണം ആശാന് നേരെയും ഉണ്ടായി. ആശാന്റെ മേൽ ചിലർ പണാപഹരണ കുറ്റം ചുമത്തി. താൻ നേരിട്ട അനുഭവങ്ങളെക്കുറിച്ച് ഗുരുവിനെഴുതിയ കത്തിൽ ആശാൻ വിവരിക്കുന്നുണ്ട്. സമാനമായ അവസ്ഥയാണ് ഇപ്പോഴും. അടിസ്ഥാന രഹിതമായ കേസുകൾക്കായി വൻതുകയും സമയവും യോഗത്തിന് ചെലവിടേണ്ടി വരുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |