ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരായ എൻഫോഴ്സ്‌മെന്റ് നടപടിയെ നേരിടാൻ തന്ത്രമാവിഷ്കരിച്ച് കോൺഗ്രസ്. പ്രതിഷേധം കടുപ്പിച്ച് ഇ.ഡിയുടെ സമ്മർദ്ദതന്ത്രത്തെ രാഷ്‌ട്രീയമായി നേരിടാനാണ് നീക്കം. കോൺഗസ് അദ്ധ്യക്ഷപദവിയിൽ തിരിച്ചെത്തുമെന്ന് കരുതുന്ന രാഹുലിന് രാഷ്‌ട്രീയ മൈലേജ് നൽകുന്നതായിരിക്കും പ്രതിഷേധവും പൊലീസ് നടപടിയുമെന്ന വിലയിരുത്തലിലാണ് നേതൃത്വം. അതേസമയം, ചോദ്യങ്ങൾക്ക് രാഹുൽ വ്യക്തമായ മറുപടി നൽകുന്നില്ലെ
ന്നാണ് ഇ.ഡി പറയുന്നത്.
ഇ.ഡിയുടെ ചോദ്യം ചെയ്യലിന്റെ ലക്ഷ്യം വിവരങ്ങൾ അറിയാനല്ലെന്നും തുടർച്ചയായി ചോദ്യം ചെയ്ത് സമ്മർദ്ദത്തിലാക്കുകയാണെന്നുമാണ് കോൺഗ്രസ് നിലപാട്. ഭാരതാംബയുടെ ചില്ലിക്കാശ് എടുക്കാത്തയാളാണ് താനെന്ന് ഉദയ്‌പൂർ ചിന്തൻ ശിബിരത്തിൽ പറഞ്ഞ രാഹുലിനെ അഴിമതിക്കാരനായി മുദ്രകുത്താനുള്ള കേന്ദ്രസർക്കാർ നീക്കമാണ് ഇ.ഡി നടപടിയെന്നും കോൺഗ്രസ് ആരോപിക്കുന്നു.
ഇ.ഡി തുടർച്ചയായി ചോദ്യം ചെയ്യുമ്പോൾ അണികളിൽ സംശയങ്ങൾ ഉയർന്നേക്കാം. എന്നാൽ, നടപടി കേന്ദ്ര സർക്കാരിന്റെ രാഷ്‌ട്രീയ പകപോക്കലാണെന്ന് അണികൾക്ക് ബോദ്ധ്യപ്പെടും വിധം വിശദീകരണം നൽകിക്കൊണ്ടായിരിക്കും പ്രതിഷേധം കടുപ്പിക്കുക. 23ന് അദ്ധ്യക്ഷ സോണിയ ഗാന്ധി ഇ.ഡിക്കു മുന്നിൽ ഹാജരാകുന്നതു കൂടി മുന്നിൽ കണ്ടാണ് ആസൂത്രണം. പൊലീസ് നടപടി നേതാക്കളെയും പ്രവർത്തകരെയും ഒന്നിച്ച് നിറുത്തുമെന്നും നേതൃത്വം കരുതുന്നു. പ്രതിഷേധം തണുക്കുന്നത് തടയാൻ നേതാക്കൾ ഒന്നിച്ച് അറസ്റ്റിലാകുന്നത് ഒഴിവാക്കും.
ചോദ്യം ചെയ്യലിന്റെ വിവരങ്ങൾ മാദ്ധ്യമങ്ങളിൽ വരുന്നത് കോൺഗ്രസിന് വെല്ലുവിളിയാണ്. നാഷണൽ ഹെറാൾഡ് ഏറ്റെടുക്കലിന്റെ ഇടപാടുകൾ അന്തരിച്ച എ.ഐ.സി.സി ട്രഷറർ മോത്തിലാൽ വോറയ്‌ക്ക് മാത്രമേ അറിയൂ എന്ന് രാഹുൽ പറഞ്ഞതായി പുറത്തു വന്നിട്ടുണ്ട്. ഇത് വിശ്വസനീയമല്ലെന്നാണ് കോൺഗ്രസ് വക്താവ് പറഞ്ഞത്.
ന്യായീകരിച്ച് ഇ.ഡി
രാഹുലിനെ 10 മണിക്കൂറോളം ചോദ്യം ചെയ്യുന്നതായുള്ള മാദ്ധ്യമ വാർത്തകൾ ഇ.ഡി തള്ളി. രാവിലെയും ഉച്ചയ്ക്കുമായി മൂന്നുമണിക്കൂർ വീതമാണ് ചോദ്യം ചെയ്യലെന്നും നടപടികൾ പൂർത്തിയാക്കി രാഹുൽ പുറത്തിറങ്ങാൻ വൈകുന്നതാണെന്നും ഇ.ഡി ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |