മൂന്നു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിൽ പൊലീസുകാരെ മോചിപ്പിച്ചു
12 മത്സ്യത്തൊഴിലാളികൾ അറസ്റ്റിൽ
വിഴിഞ്ഞം: ട്രോളിംഗ് നിരോധനം ലംഘിച്ച് റിംഗ്‌വല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയത് തടയാനെത്തിയ കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥരുമായി കടന്ന മത്സ്യബന്ധന വള്ളം കസ്റ്റഡിയിലെടുത്ത് 12 തൊഴിലാളികളെ അറസ്റ്റ് ചെയ്തു.
കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്‌മെന്റും മൂന്നു മണിക്കൂറോളം കടലിൽ വള്ളത്തെ പിന്തുടർന്നാണ് ഉദ്യോഗസ്ഥരെ മോചിപ്പിച്ച് പ്രതികളെ പിടികൂടിയത്.
പെരുമാതുറ സ്വദേശികളായ റാസി(39), ഫൈസൽ(33), ഇക്ബാൽ(58), അൻവർ(36), ബഷീർ (52) ഫ്രാൻസിസ്(60), അൻസാരി(47), അബു താഹിൽ (33), നജീബ് (55), വാഹിദ് (40), റാസി (42),റസാഖ് (48) എന്നിവരാണ് അറസ്റ്റിലായത്. സൗഭാഗ്യ എന്ന പേരിലുള്ള കൊല്ലിവള്ളം പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തു.
ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു സംഭവം. ട്രോളിംഗ് നിരോധന സമയത്ത് ഉപയോഗിക്കാൻ പാടില്ലാത്ത റിംഗ് വലയുപയോഗിച്ച് പതിനഞ്ചോളം വള്ളങ്ങളിൽ മീൻപിടിത്തം നടത്തുന്നതായി വിവരം ലഭിച്ചതോടെയാണ് വിഴിഞ്ഞത്തെ കോസ്റ്റൽ പൊലീസ് സംഘം തുമ്പ - പള്ളിത്തുറ ഭാഗത്ത് കടലിൽ എത്തിയത്.
അഞ്ചു തെങ്ങ് സ്വദേശി ബിനുവിന്റെ ഉടമസ്ഥതയിലുള്ള വള്ളത്തിൽ റിംഗ് വല ഉപയോഗിച്ച് മീൻപിടിത്തം നടത്തുന്നത് കണ്ടതോടെ വള്ളം കസ്റ്റഡിയിൽ എടുക്കുന്നതിനായി കോസ്റ്റൽ പൊലീസ് ഗ്രേഡ് എ.എസ്.ഐ അജിത്, സി.പി.ഒ വിനോദ്, കോസ്റ്റൽ വാർഡൻ സൂസ മരിയൻ എന്നിവർ വള്ളത്തിൽ കയറി. ചെറു മത്സ്യങ്ങൾ ഉൾപ്പെടെ വള്ളത്തിൽ ഉണ്ടായിരുന്നു. വള്ളം വിഴിഞ്ഞത്തേക്ക് കൊണ്ടുപോകാൻ കോസ്റ്റൽ പൊലീസ് പറഞ്ഞു. ഇതോടെ സംഘം വള്ളത്തിന്റെ വേഗത കൂട്ടി അഞ്ചുതെങ്ങു ഭാഗത്തേക്ക് പായുകയായിരുന്നു. പൊലീസുകാർ വയർലെസിലൂടെ വിവരം കൈമാറിയതിനെ തുടർന്ന് അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്‌മെന്റും ബോട്ടിനെ പിന്തുടർന്നു. മുതലപ്പൊഴിക്ക് സമീപം സംഘം വള്ളത്തെ വളഞ്ഞു. വള്ളം കരയ്ക്കടുപ്പിച്ച് നാലു പേർ ഓടിരക്ഷപ്പെട്ടെങ്കിലും പന്ത്രണ്ടു പേരെ പിടികൂടി. പിടിയിലായവർക്കെതിരെ ജോലി തടസപ്പെടുത്തൽ,തട്ടിക്കൊണ്ടു പോകൽ,വധഭീഷണി എന്നിവയുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് എടുക്കുമെന്ന് വിഴിഞ്ഞം കോസ്റ്റൽ പൊലീസ് എസ്.എച്ച്.ഒ എച്ച്.അനിൽകുമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |