പത്തനംതിട്ട : എല്ലാവരും ആഗ്രഹിച്ച പോലെ പത്തനംതിട്ട കെ.എസ്.ആർ.ടി.സി ടെർമിനലിൽ നിന്ന് ബസ് സർവീസുകൾ തുടങ്ങി. ഇന്നലെ പുലർച്ചെ നാലിന് ഡി.ടി.ഒ തോമസ് മാത്യു നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. ആദ്യ സർവീസ് കോഴിക്കോട്ടേക്കുള്ള സൂപ്പർ ഫാസ്റ്റ് സർവീസ് 4.15ന് പുറപ്പെട്ടു.
തുടർന്ന് പത്തരയോടെ പല ഭാഗത്തു നിന്നും ബസുകൾ ടെർമിനലിലെ പാർക്കിംഗ് ഏരിയയിൽ എത്തിയപ്പോൾ സ്ഥല പരിമിതികൊണ്ട് വീർപ്പുമുട്ടി. യാത്രക്കാർ കാത്തു നിൽക്കുന്ന പ്ളാറ്റ് ഫോമിന് അഭിമുഖമായി വിവിധ ഡിപ്പോകളിൽ നിന്ന് യാത്രക്കാരുമായി വന്ന പന്ത്രണ്ട് ബസുകൾ നിരന്നപ്പോഴേക്കും മറ്റു ബസുകൾക്ക് പാർക്ക് ചെയ്യാൻ സ്ഥലമില്ലാതായി. ഗ്യാരേജിന് മുന്നിൽ സർവീസിന് അയയ്ക്കാത്ത ബസുകൾ പാർക്ക് ചെയ്തിരുന്നു. പ്ളാറ്റ് ഫോമിന് മുന്നിലുള്ള ബസുകൾ ഗ്യാരേജ് ഭാഗത്തേക്ക് പിന്നോട്ടെടുത്തു വേണം സ്റ്റാൻഡിന് പുറത്തേക്ക് പോകാൻ. പിന്നോട്ടെടുക്കുന്ന ബസുകൾക്കും ഗ്യാരേജിന് മുന്നിൽ കിടക്കുന്ന ബസുകൾക്കും ഇടയിലൂടെയാണ് യാത്രക്കാർ ബസുകളിൽ നിന്ന് ഇറങ്ങി നടക്കുന്നത്. ഇത് അപകട ഭീഷണിയുണ്ടാക്കുന്നുണ്ട്. മാത്രമല്ല, പ്ളാറ്റ് ഫോമിന് മുന്നിൽ നിന്ന് പിന്നോട്ടെടുക്കുന്ന ബസുകളുടെ ഡ്രൈവർമാർക്ക് ബാറിന് മുന്നിൽ കൂടി സ്റ്റാൻഡിന് അകത്തേക്ക് കടക്കുന്ന ബസുകളെ കാണാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇന്നലെ പിന്നോട്ടെടുത്ത ബസ്, സ്റ്റാൻഡിന് അകത്തേക്ക് കയറിയ ബസിലിടിക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
യാത്രക്കാർക്ക് ഇരിപ്പിടമില്ല
ബസ് ടെർമിനലിൽ ആദ്യ ദിവസം എത്തിയ യാത്രക്കാർ നിന്ന് വലഞ്ഞു. രാവിലെ തിരക്കേറിയ സമയത്ത് എഴുപതോളം യാത്രക്കാർ സ്റ്റാൻഡിലെത്തിയിരുന്നു. കുടുംബശ്രീ ഹോട്ടലിന് മുന്നിൽ ആറ് കസേരകൾ മാത്രമാണ് യാത്രക്കാർക്ക് ഇരിപ്പിടമായി ഉണ്ടായിരുന്നത്.
കണ്ണിൽപ്പെടാതെ ബോർഡുകൾ
വിവിധ സ്ഥലങ്ങളിലേക്കുള്ള ബസുകൾ പാർക്ക് ചെയ്യുന്ന വിവരം അറിയിക്കുന്ന പ്ളാറ്റ് ഫോമിലെ ബോർഡുകൾ യാത്രക്കാരുടെ കണ്ണിൽപ്പെടില്ല. ചെറിയ ബോർഡിൽ ചെറിയ അക്ഷരങ്ങളിലാണ് എഴുതിയിരിക്കുന്നത്.
യാത്രക്കാരുടെ സുരക്ഷിതത്വത്തിന് പ്രധാന പരിഗണന നൽകി ബസ് പാർക്കിംഗിൽ മാറ്റം വരുത്തുന്ന കാര്യം ആലോചിക്കും. തുടക്ക ദിവസങ്ങളിലെ പിഴവുകൾ പരിശോധിച്ച ശേഷം നടപടികളുണ്ടാകും. യാത്രക്കാർക്ക് വിശ്രമിക്കാൻ കൂടുതൽ കസേരകളെത്തിക്കും.
തോമസ് മാത്യു, ഡി.ടി.ഒ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |