ആലപ്പുഴ: കയർ ഉത്പന്നങ്ങളുടെ വില കുറയ്ക്കണമെന്ന് കയറ്റുമതി സ്ഥാപനങ്ങൾ, വേതന വർദ്ധനവും ഡി.എയും പുതുക്കണമെന്ന് ആവശ്യപ്പെട്ട് ഫാക്ടറി തൊഴിലാളികളുടെ സമരം 21ന് ... കയർ മേഖലയിൽ വീണ്ടും ആശങ്കയുടെയും പ്രതിസന്ധിയുടെയും ഇരുട്ട് പരക്കുകയാണ്.
താത്കാലിക, കരാർ തൊഴിലാളികൾക്ക് സ്ഥിരം തൊഴിലാളികളുടെ മുഴുവൻ ആനുകൂല്യങ്ങളും നൽകണമെന്ന ആവശ്യവും പണിമുടക്കുന്നവർ ഉന്നയിക്കുന്നു.
മേഖലയിലെ നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാൻ വിദഗ്ദ്ധസമിതിയെ ഉടൻ നിയോഗിക്കാമെന്ന് മന്ത്രി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് മേഖലയിലുള്ള നേതാക്കളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ വ്യക്തമാക്കി. ഉത്പന്നങ്ങളുടെ വിലകുറയ്ക്കണമെന്ന് കയറ്റുമതിക്കാരുടെ വാദത്തിനെതിരെ ചെറുകിട ഉത്പാദകർ യോഗത്തിൽ എതിർപ്പ് പ്രകടിപ്പിച്ചു. കയറ്റുമതി സ്ഥാപനങ്ങളുടെ പുതിയ നിർദ്ദേശം ഉത്പാദക മേഖലയിലും പിരിമേഖലയിലും കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. നിറുത്തലാക്കിയ ഡിപ്പോ സമ്പ്രദായം തിരികെ കൊണ്ടുവരാനുള്ള കയറ്റുമതിക്കാരുടെ നീക്കത്തിനെതിരെ ചെറുകിട ഉത്പാദക കയർപിരി മേഖലയിൽ കഴിഞ്ഞ 25 മുതൽ പ്രതിഷേധം കടുപ്പിച്ച് പ്രത്യക്ഷ സമരത്തിലായിരുന്നു. ഉത്പന്നങ്ങളുടെ വിലകുറയ്ക്കണമെന്ന കയറ്റുമതിക്കാരുടെ നിർദ്ദേശം പിരിമേഖലയിലെ ഒരുലക്ഷത്തോളം വരുന്ന തൊഴിലാളികളുടെ ജീവിതവും വഴിമുട്ടിക്കുമെന്നാണ് ആക്ഷേപം. ചെറുകിട ഉത്പാദകരിൽ നിന്ന് കയർ കോർപ്പറേഷൻ വഴിയുള്ള സംഭരണം നിലച്ചതോടെ ചെറുകിട കയർ ഉത്പന്ന മേഖലയിലെ സംഘങ്ങളുടെ പ്രവർത്തനവും തൊഴിലാളികളുടെ ജീവിതവും പ്രതിസന്ധിയിലായിരുന്നു.
# വില നിർണയിക്കാൻ തമിഴ്നാട്
കയറിന്റെ വില നിർണ്ണയിക്കേണ്ടത് കയർ തൊഴിൽ വകുപ്പുകളുടെ സംയുക്ത സമിതിയായ കയർവ്യവസായ ബന്ധന സമിതിയാണ്. സമിതി വിലനിശ്ചയിച്ച് കയർഫെഡ് വഴി സംസ്ഥാനത്തെ കയർ വ്യവസായ സഹകരണ സംഘങ്ങൾ വഴി കയർ സംഭരിക്കും. ഇങ്ങനെ സംഭരിക്കുന്ന കയർ ചെറുകിട കയർഉത്പാദകർക്ക് നൽകും. ഇവർ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ കയർ കോർപ്പറേഷൻ വഴി സംഭരിച്ച് ആഭ്യന്തര-വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും. സംസ്ഥാനത്ത് കയർഫെഡ് സംഭരിക്കുന്നതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് തമിഴ്നാട്ടിൽ നിന്ന് കയർ എത്തിക്കുന്നതാണ് വിലകുറയ്ക്കാൻ കഴിയാത്തത്. കുറഞ്ഞ ചെലവിൽ ചകിരി ഉത്പാദിപ്പിക്കുകയും കുറഞ്ഞ വേതനത്തിൽ കയർ ഉത്പാദിപ്പിക്കുന്നതിനാൽ തമിഴ്നാട്ടുകാർക്ക് വിലകുറച്ച് നൽകാനാകും. എന്നാൽ തൊഴിലാളികളുടെ വേതനവും ബോണസും സംസ്ഥാനത്ത് നൽകുന്നതിനാൽ നിലവിലെ വില കുറച്ചാൽ കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുമെന്ന് മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ വിവിധ തൊഴിലാളി സംഘടനാ നേതാക്കൾ ചൂണ്ടിക്കാട്ടി.
................................
" കയർ പിരി തൊഴിലാളികളും കയർവ്യവസായ സംഘങ്ങളും നേരിടുന്ന പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണം. ഫാക്ടറി തൊഴിലാളികളുടെ ആവശ്യവും സർക്കാർ പരിഹരിക്കണം.
എ.കെ.രാജൻ, സംസ്ഥാന പ്രസിഡന്റ്, കേരള കയർതൊഴിലാളി ഫെഡറേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |