ന്യൂഡൽഹി: യുവാക്കൾക്ക് നാലു വർഷത്തെ സേവനം ലക്ഷ്യമിടുന്ന 'അഗ്നിപഥ്' റിക്രൂട്ട്മെന്റിനെതിരെ വിവിധ സംസ്ഥാനങ്ങളിൽ അക്രമാസക്തമായ പ്രതിഷേധം തുടരവേ, പദ്ധതി സായുധസേനയ്‌ക്ക് ചെറുപ്പത്തിന്റെ ഊർജ്ജവും വീര്യവും പകരുന്നതാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.
ഡൽഹി അതിർത്തിയിലും ബീഹാറിലും മദ്ധ്യപ്രദേശിലും രാജസ്ഥാനിലും ജമ്മുകാശ്‌മീരിലും ഉൾപ്പെടെ ആയിരക്കണക്കിന് യുവാക്കൾ ട്രെയിനുകൾക്ക് തീവച്ചും റെയിൽവേസ്റ്റേഷനുകൾ ആക്രമിച്ചും ട്രെയിൽ സർവീസുകൾ മുടക്കിയുമാണ് രണ്ടാം ദിവസവും പ്രക്ഷോഭം ശക്തമാക്കിയത്. അതിനിടെയാണ് 'അഗ്നിപഥ് സത്യവും മിഥ്യയും' എന്ന പേരിൽ കേന്ദ്രത്തിന്റെ വിശദീകരണക്കുറിപ്പ്. അഗ്നിവീറിൽ റിക്രൂട്ട് ചെയ്യപ്പെടുന്ന യുവാക്കൾക്ക് മികച്ച അവസരങ്ങൾ ലഭ്യമാകുമെന്നാണ് വിശദീകരണം.
തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട നിസാമുദ്ദീൻ എക്സ്‌പ്രസ് ഗ്വാളിയറിൽവച്ച് ആക്രമിക്കപ്പെട്ടതിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ഇവരിൽ മലയാളികളുണ്ടോയെന്ന് വ്യക്തമല്ല. എ.സി കമ്പാർട്ട്മെന്റുകളിലെ ഗ്ലാസുകൾ അക്രമികൾ ഇരുമ്പ് വടികൾ കൊണ്ടാണ് അടിച്ചുതകർത്തത്.
ആശങ്കകളും വിശദീകരണവും
1. നാലുവർഷത്തെ കാലാവധി കുറവാണ്. ശേഷം യുവാക്കളുടെ ഭാവി അനിശ്ചിതം
നാലുവർഷത്തിനുശേഷം സംരംഭകരാകാൻ സാമ്പത്തിക പാക്കേജും ബാങ്ക് വായ്പയും. പഠിക്കേണ്ടവർക്ക് 12ാം ക്ലാസ് സർട്ടിഫിക്കറ്റും തുടർ പഠന സൗകര്യവും. ജോലി വേണ്ടവർക്ക് കേന്ദ്ര, സംസ്ഥാന പൊലീസ് സേനയിൽ മുൻഗണന.
2. അഗ്നിവീറുകളിൽ 25 ശതമാനം പേർക്ക് മാത്രം സ്ഥിരനിയമനം. 21 വയസ് പിന്നിട്ടവർക്ക് അവസരമില്ല.
സേനയിൽ കൂടുതൽ അവസരങ്ങൾ. അഗ്നിവീർ റിക്രൂട്ട്‌മെന്റ് മൂന്ന് മടങ്ങാവും
3. പതിനേഴരവയസുള്ള കുട്ടികൾക്ക് കുറഞ്ഞ സമയത്തെ പരിശീലനം സേനയുടെ ഗുണമേന്മയെ ബാധിക്കും.
ആദ്യ വർഷം റിക്രൂട്ട് ചെയ്യുന്ന അഗ്നിവീറുകൾ സേനയുടെ മൂന്ന് ശതമാനം മാത്രമായിരിക്കും. നാല് വർഷത്തിന് ശേഷം ഏറ്റവും മികച്ചവരെ സൈന്യത്തിലെടുക്കും
5. 21 വയസുള്ളവർ പക്വതയില്ലാത്തവരും ഉത്തരവാദിത്വം ഏൽപ്പിക്കാൻ പറ്റാത്തവരുമാണ്.
സേനയിൽ യുവാക്കൾ ഒരിക്കലും അനുഭവസമ്പന്നരേക്കാൾ കൂടില്ല. വളരെ സാവധാനം അവരുടെ അനുപാതം 50-50 ആക്കും.
6. പ്രൊഫഷണൽ ആയുധ പരിശീലനം നേടിയ 21 വയസുകാർ ജോലിയില്ലാതാവുമ്പോൾ ഭീകര, ദേശവിരുദ്ധ ഗ്രൂപ്പുകളിൽ ചേരാം.
.നാല് വർഷം യൂണിഫോം ധരിച്ച് രാജ്യത്തെ സേവിക്കുന്ന യുവാക്കൾ ജീവിതകാലം മുഴുവൻ ഇന്ത്യയോട് പ്രതിബദ്ധരായിരിക്കും.
ബീഹാറിൽ ട്രെയിൻ
തീവയ് പ് മൂന്നിടത്ത്
ഗോപാൽ ഗഞ്ചിലും ഛപ്രയിലും ബാബുവയിലും ട്രെയിനിന് തീയിട്ടു. ബാബുവയിൽ നിറുത്തിയിട്ട ഇന്റർസിറ്റി എക്സ്പ്രസിന്റെ കോച്ചിന് തീയിടുകയും അടിച്ചുതകർക്കുകയും ചെയ്തു. രാജസ്ഥാനിലെ ജോധ്പൂരിൽ അക്രമാസക്തമായ പ്രകടനത്തിനുനേരെ പൊലീസ് ലാത്തിച്ചാർജ്ജ് നടത്തി. ഗുരുഗ്രാം - ജയ്പൂർ ദേശീയ പാത ഉപരോധിച്ചു. വാഹനങ്ങളും ആക്രമിച്ചു. മദ്ധ്യപ്രദേശിലെ ഗ്വാളിയറിൽ ബിർളാനഗർ റെയിൽവേസ്റ്റേഷൻ കൊള്ളയടിച്ചു.
സ്റ്റേഷൻ മാസ്റ്ററുടെ മുറി ആക്രമിച്ച് കൺട്രോൾ സിസ്റ്റം തകർത്തു. ഡൽഹി - മുംബയ് റൂട്ടിൽ ഏഴ് ട്രെയിനുകൾ മുടങ്ങി.
ചെറുപ്പക്കാർക്ക് തൊഴിൽ നൽകാനോ സായുധസേനയെ ബഹുമാനിക്കാനോ കേന്ദ്രസർക്കാർ തയ്യാറല്ല. അഗ്നിപഥിലേക്ക് നയിച്ച് അവരുടെ ക്ഷമ പരീക്ഷിക്കരുത്.
- രാഹുൽ ഗാന്ധി
പത്ത് വർഷത്തിനകം ഇന്ത്യയിലെ സൈനികരിൽ പകുതിയും അഗ്നിപഥ് വഴി എത്തുന്നവരാകും. ഓരോ വർഷവും റിക്രൂട്ട്മെന്റിന്റെ എണ്ണം വർദ്ധിപ്പിക്കും.
ലഫ്റ്റനന്റ് ജനറൽ ബി.എസ് രാജു,
കരസേന ഉപമേധാവി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |