SignIn
Kerala Kaumudi Online
Friday, 26 April 2024 2.41 AM IST

തകിലും ചെണ്ടയും ചേർന്നൊരു ഫ്യൂഷൻ

karunamoorthi
മട്ടന്നൂർ ശങ്കരൻകുട്ടിയും കരുണാമൂർത്തിയും

തൃശൂർ: തകിലിന്റെ താളം ഹൃദയമിടിപ്പായി കൊണ്ടുനടന്നയാളാണ് കരുണാമൂർത്തി, മട്ടന്നൂർ ശങ്കരൻകുട്ടിയോ ചെണ്ടയിൽ നാദവിസ്മയം തീർക്കുന്നയാളും... ഇരുവരും തമ്മിലുണ്ടായിരുന്നത് അത്യപൂർവമായ ആത്മബന്ധം. ഫ്യൂഷൻ വേരൂന്നിയിട്ടില്ലാത്ത കാലത്തായിരുന്നു മഹാപ്രതിഭകളുടെ സംഗമം.

കഴിഞ്ഞ ദിവസം കരുണാമൂർത്തിയുടെ മരണം വരെയും ആ ബന്ധം ഉലച്ചിലില്ലാതെ തുടർന്നു. കരുണാമൂർത്തിയാണ് ഫ്യൂഷന് കേരളത്തിൽ തുടക്കമിട്ടതെന്നാണ് വാദ്യ വിദഗ്ദ്ധരുടെ പക്ഷം. മൂന്ന് പതിറ്റാണ്ട് മുമ്പ് കൊല്ലം ടൗൺഹാളിൽ മൂന്ന് മണിക്കൂർ നീണ്ട ഫ്യൂഷൻ, അതായത് തകിൽ, ചെണ്ട, മൃദംഗം, തിമില എന്നിവയുടെ താളസമന്വയം. അതായിരുന്നു തുടക്കം.

പരിപാടിയിലേക്ക് മട്ടന്നൂരിനെ ക്ഷണിച്ചത് കരുണാമൂർത്തിയാണ്. പിന്നീടങ്ങോട്ട് ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളിൽ ഇരുവരും താളവിസ്മയം തീർത്തു. 25 ഓളം വിദേശരാജ്യങ്ങളിൽ ഒന്നിച്ച് പരിപാടികൾ അവതരിപ്പിച്ചു. തകിൽ, ചെണ്ട എന്നിവയെ ലോകപ്രശസ്തമാക്കി.

വിദേശവനിത ബെറ്റിനോ കാസ്റ്റെനോയുടെ നൃത്തപരിപാടികൾക്ക് ചെണ്ടയും തകിലും വായിച്ചത് ഇവരായിരുന്നു. സ്വീഡനിൽ താമസിച്ചിരുന്ന സ്വിറ്റ്‌സർലൻഡുകാരിയായ ബെനിറ്റോയുടെ 'ഫ്‌ളെമിംഗോ' നൃത്തശിൽപ്പം നിരവധി വിദേശരാജ്യങ്ങളിൽ അവതരിപ്പിച്ചിരുന്നു.

ഭരതനാട്യം, കുച്ചിപ്പുടി തുടങ്ങിയ ക്‌ളാസിക് നൃത്തവേദികളിലും കരുണാമൂർത്തിയുടെ തകിൽത്താളം ഉയർന്നു. ജാസ് വിദഗ്ദ്ധൻ ശിവമണി, രാജേഷ് വൈദ്യ (വീണ), കദ്രി ഗോപാൽനാഥ് (സാക്‌സഫോൺ), സാക്‌സഫോണിലെ വനിതാ കലാകാരി ലാവണ്യ, തകിൽ വിദഗ്ദ്ധൻ ആലപ്പുഴ വിജയകുമാർ, തിരുവിഴ ജയശങ്കർ, വെട്ടിക്കവല ശശികുമാർ തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു.

മാറ്റിയത് തകിലിന്റെ തലവര

ചെറുപ്പം മുതൽ തകിൽത്താളത്തിൽ ലയിച്ച മനസായിരുന്നു കരുണാമൂർത്തിയുടേത്. ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രത്തിലെ കൊച്ചുനാരായണപ്പണിക്കർ ആദ്യപാഠങ്ങൾ പകർന്നുനൽകി. അച്ഛൻ രാധാകൃഷ്ണൻ നായർക്ക് മകൻ തകിൽ പഠിക്കുന്നതിൽ താത്പര്യമുണ്ടായിരുന്നില്ല. ക്ഷേത്രങ്ങളിൽ കൊട്ടുന്നതിൽ കവിഞ്ഞൊരു ഭാവി അദ്ദേഹം കണ്ടിരുന്നില്ല. എന്നാൽ മകന്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ കീഴടങ്ങി. പിന്നീട് കണ്ടത് തകിലിന്റെ തലവര മാറ്റിയെഴുതിയ കരുണാമൂത്തിയെയാണ്. കൂടുതൽ പഠിക്കാൻ തഞ്ചാവൂർ ടി.ആർ. ഗോവിന്ദരാജിന്റെ കീഴിൽ ഗുരുകുല വിദ്യാഭ്യാസം നേടി. മറ്റൊരു ഗുരു തിരുവിഴൈമരുതൂർ വെങ്കിടേശപിള്ള വഴി വളയപ്പെട്ടി ആർ. സുബ്രഹ്മണ്യത്തിന്റെ പക്കലെത്തി. വളയപ്പെട്ടിക്കും മന്നാർഗുഡി വാസുദേവനുമൊപ്പം നിരവധി വേദികൾ പങ്കിട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.