തിരുവനന്തപുരം: അയിരൂർ ബാബു വധക്കേസിൽ നിർണായക മൊഴി നൽകി ദൃക്സാക്ഷി. കേസിലെ മറ്റ് പ്രതികൾ അവനെ കൊല്ലെടാ എന്ന് വിളിച്ച് പറഞ്ഞതുകേട്ട് ഒന്നാം പ്രതിയായ വിജയ് എന്റെ നേരെ പാഞ്ഞടുത്തു. ഇയാൾ ചെണ്ട മുറുക്കാൻ ഉപയോഗിക്കുന്ന കമ്പികൊണ്ട് തലയിൽ ആഞ്ഞടിക്കാൻ ശ്രമിച്ചപ്പോൾ ഞാൻ ഒഴിഞ്ഞു മാറിയതോടെ സമീപത്ത് നിന്ന ബാബുമാമന് അടി കൊണ്ടതാണെന്ന് കൊല്ലപ്പെട്ട ബാബുവിന്റെ ബന്ധുവും സമീപവാസിയുമായ മോഹനൻ കോടതിയിൽ മൊഴി നൽകി. ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിക്കുന്നത്.
നെയ്യാറ്റിൻകര പെരുമ്പഴുതൂർ മൊട്ടക്കാട് കോളനി സ്വദേശി ബിജോയ് എന്ന വിജയ്, അയിരൂർ ഇലകമൺ ലക്ഷം വീട് കോളനി സ്വദേശികളായ ഉണ്ണി എന്ന സെെജു, കണ്ണൻ എന്ന സജീവ് എന്നിവരാണ് കേസിലെ പ്രതികൾ. സംഭവ ദിവസം താൻ ജോലികഴിഞ്ഞ് മടങ്ങി വന്നപ്പോൾ സെെജു തുണിയില്ലാതെ പെെപ്പിന്റെ മൂട്ടിൽ കുളിക്കുന്നത് കണ്ടു. ഇത് ചോദ്യം ചെയ്തതോടെ തർക്കമായി.
നാട്ടുകാർ പലതവണ താക്കീത് ചെയ്തിട്ടും കേസിലെ പ്രതിയായ സെെജു നഗ്നനായി നിന്ന് പൊതു ടാപ്പിലെ വെള്ളം എടുത്ത് കുളിച്ചിരുന്നു. സമീപത്ത് സ്ത്രീകളും പെൺകുട്ടികളും ഉള്ളതിനാൽ നഗ്നതാ പ്രദർശനം നടത്തരുതെന്ന നാട്ടുകാരുടെ താക്കീത് അവഗണിച്ചതാണ് വഴക്കിന് ഇടയാക്കിയത്. പ്രതികളും നാട്ടുകാരും തമ്മിലുള്ള വഴക്കിൽ മദ്ധ്യസ്ഥനാകാൻ പോയതാണ് ലോട്ടറി വില്പനക്കാരനായ കൊല്ലപ്പെട്ട ബാബു. 2015 ജനുവരി 23 ന് രാത്രിയാണ് പ്രതികൾ ബാബുവിനെ ആക്രമിച്ചത്.അടുത്ത ദിവസം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് ബാബു മരിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ളിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ ഹാജരായി,
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |