കോഴിക്കോട്: കോടികൾ ചെലവഴിച്ച് നടത്തിയ ലോക കേരള സഭയിലൂടെ കേരളത്തിന് എന്ത് നേട്ടമുണ്ടായെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. ഇക്കാര്യത്തിൽ വ്യക്തമായ ഉത്തരമില്ലാതെ സ്പീക്കറും നോർക്ക റൂട്സ് വൈസ് ചെയർമാനും ഇരുട്ടിൽ തപ്പുകയാണ്. കൊവിഡും യുക്രെയ്ൻ യുദ്ധവും പ്രളയാനന്തര സഹായവും അടക്കം ഒരുപാട് കാര്യങ്ങൾ ചെയ്തെന്നാണ് സ്പീക്കർ പറയുന്നത്. ഇതെല്ലാം കേന്ദ്രസർക്കാരും സന്നദ്ധസംഘടനകളും ചില ഉദാരമതികളും ചെയ്തതാണ്. രണ്ടു തവണ ആർഭാടമായി നടത്തിയ ലോക കേരളസഭ സംസ്ഥാനത്തിന് സാമ്പത്തിക നഷ്ടം മാത്രമാണുണ്ടാക്കിയത്. ജീവനക്കാർക്ക് ശമ്പളം കൊടുക്കാൻ പണമില്ലാത്ത അവസരത്തിൽ കോടികൾ ധൂർത്തടിക്കുകയാണ്. അഴിമതി ലക്ഷ്യം വച്ചുള്ള ലോക കേരള സഭ മുഴുവൻ മലയാളികൾക്കും നാണക്കേടാണെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |