ടെൽ അവീവ് : എച്ച്.ഐ.വി - എയിഡ്സ് ബാധയ്ക്കെതിരെ ഫലപ്രദമായേക്കാമെന്ന് കരുതുന്ന നൂതന ചികിത്സാ രീതി വികസിപ്പിച്ച് ഇസ്രയേലി ഗവേഷകർ. എയിഡ്സിന് കാരണമാകുന്ന ഹ്യൂമൻ ഇമ്മ്യുണോഡെഫിഷൻസി വൈറസ് ( എച്ച്.ഐ.വി ) മനുഷ്യ ശരീരത്തിലെ പ്രതിരോധ വ്യവസ്ഥയെ തകർക്കുന്നു.
എച്ച്.ഐ.വിയെ നിർവീര്യമാക്കുന്ന ആന്റിബോഡികളെ ഉത്പാദിപ്പിക്കാൻ രോഗപ്രതിരോധ സംവിധാനത്തെ സജീവമാക്കുന്ന ജനിതക എൻജിനിയറിംഗിന് വിധേയമായ ടൈപ്പ് ബി ശ്വേത രക്താണുക്കളെ രക്തത്തിലേക്ക് കടത്തിവിടുന്ന ചികിത്സയാണ് ഇപ്പോൾ ഗവേഷകർക്ക് പ്രതീക്ഷയേകുന്നത്.
വൈറസ്, ബാക്ടീരിയ എന്നിവയ്ക്കെതിരെയുള്ള ആന്റി ബോഡികൾ ഉത്പാദിപ്പിക്കുന്നത് ബി ടൈപ്പ് ശ്വേത രക്താണുക്കളാണ്. നിലവിൽ ലബോറട്ടി അന്തരീക്ഷത്തിലും മൃഗങ്ങളിലും നടത്തിയ ഗവേഷണങ്ങളിൽ ചികിത്സ ഫലം ചെയ്യുന്നുണ്ടെന്നും ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഒറ്റത്തവണ ഉപയോഗിക്കാവുന്ന വാക്സിൻ വികസിപ്പിക്കാനായേക്കുമെന്നും ഗവേഷകർ പറയുന്നു. ഇത്തരമൊരു വാക്സിൻ എയിഡ്സ് ബാധിച്ചവരിൽ രോഗം ഭേദമാക്കിയേക്കുമെന്നും ഗവേഷകർ പ്രതീക്ഷിക്കുന്നു.
ടെൽ അവീവ് യൂണിവേഴ്സിറ്റിയിലെ ദ ജോർജ് എസ്. വൈസ് ഫാക്കൽറ്റി ഒഫ് ലൈഫ് സയൻസസിലെ സ്കൂൾ ഒഫ് ന്യൂറോബയോളജി, ബയോകെമിസ്ട്രി ആൻഡ് ബയോഫിസിക്സിലെ ഗവേഷകരാണ് കണ്ടെത്തലിന് പിന്നിൽ. ശാസ്ത്ര ജേർണലായ നേച്ചറിലൂടെയാണ് ഗവേഷണ വിവരം പുറത്തുവിട്ടത്.
ജനിതക എൻജിനിയറിംഗിലൂടെ രൂപപ്പെടുത്തിയ ആന്റി ബോഡികൾ സുരക്ഷിതവും ശക്തവുമാണെന്നും സാംക്രമിക രോഗങ്ങൾക്ക് പുറമേ ക്യാൻസർ പോലുള്ള രോഗ ചികിത്സയ്ക്കും ഗുണം ചെയ്തേക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. ഒറ്റത്തവണ കുത്തിവയ്പിലൂടെ വൈറസിനെ കീഴ്പ്പെടുത്തിയേക്കാവുന്ന നൂതന മാർഗമായ ഇതിനെ വൈകാതെ എയിഡ്സിനെതിരെ പ്രയോഗിക്കാനാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |