SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.47 PM IST

ആർക്കായിരുന്നു 'വാശി'? റിവ്യൂ

vashi

കുടുംബജീവിതവും തൊഴിലും ഒരു പോലെ കൊണ്ടുപോകണമെന്ന സന്ദേശം നൽകുന്ന, വൈകാരിക നിമിഷങ്ങൾ നിറഞ്ഞൊരു കുടുംബസിനിമ അതാണ് ഇന്ന് തിയേറ്ററുകളിൽ എത്തിയ വാശി. കീർത്തി സുരേഷ് ടൊവിനോ തോമസ് എന്നിവർ ആദ്യമായി ഒന്നിക്കുന്ന ചിത്രം. വിവിധ മനുഷ്യ വികാരങ്ങളെ അവതരിപ്പിക്കാനുള്ള ശ്രമമാണ് വാശിയിൽ നടത്തിയിരിക്കുന്നതെന്ന് ഒരു പരിധിവരെ പറയാൻ സാധിക്കും. എന്നാൽ സിനിമ പറഞ്ഞുവയ്ക്കാൻ ഉദ്ദേശിച്ചത് അതിന്റെ അന്തസത്ത ഒട്ടും കുറയാതെ തന്നെ പ്രേക്ഷകരിലേയ്ക്ക് എത്തിയോ എന്നത് സംശയമാണ്.

അഭിഭാഷകരായ രണ്ടുപേരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് വാശിയുടെ ഇതിവൃത്തം. എന്നാൽ അപ്രതീക്ഷിത സംഭവവികാസങ്ങൾ ആയി കാണാൻ കഴിയില്ല. ഒരു കേസിന്റെ നാൾ വഴികളിലൂടെ സഞ്ചരിക്കുന്ന രണ്ടുപേരുടെയും അവരുമായി ബന്ധപ്പെട്ടിരിക്കുന്നവരുടെയും ജീവിതം പറയുന്ന സിനിമ. സാധാരണ ഒഴുക്കിൽ പോകുന്ന രണ്ടുപേരുടെ ജീവിതത്തിൽ ഒരു കേസ് വന്നെത്തുന്നതും തുടർന്നുള്ള മാറ്റങ്ങളുമാണ് കാണാൻ സാധിക്കുക.

vashi

ത്രില്ലിംഗ് സീനുകളോ ട്വിസ്റ്റുകളോ കോടതിമുറിയിലെ രോമാഞ്ചം കൊള്ളിക്കുന്ന വാദമോ ഒക്കെ പ്രതീക്ഷിച്ചു പോകുന്നവർക്ക് നിരാശയാകും ഫലം. സിനിമയുടെ പേര് പോലും ഒരു പക്ഷേ പ്രേക്ഷകർക്ക് കഥയുമായി തട്ടിച്ചുനോക്കുമ്പോൾ ഉൾക്കൊള്ളാൻ സാധിച്ചെന്ന് വരില്ല. ഒരേ കേസ് വാദിക്കേണ്ടി വരുന്ന ഭാര്യയും ഭർത്താവും, അവർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ. ഇതാണ് വാശി എന്ന സിനിമയുടെ രത്ന ചുരുക്കം.

സിനിമയുടെ ഒഴുക്ക് എങ്ങോട്ടാണെന്ന് പ്രേക്ഷകർക്ക് ആദ്യമേ തന്നെ മനസിലാകും. അവസാനം എന്താണ് എന്ന് മാത്രം ഒന്നറിഞ്ഞാൽ മതി. അതും പലർക്കും മുൻകൂട്ടി പ്രവചിക്കാനാകും എന്നതാണ് യാഥാർത്ഥ്യം.

vashi

പുതുതായി എന്തെങ്കിലും ചിത്രത്തിൽ പരീക്ഷിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. തൊഴിലും കുടുംബജീവിതവും ഒരുപോലെ കൊണ്ടുപോകേണ്ടതായി വരുമ്പോൾ നേരിടേണ്ടി വരുന്ന തടസങ്ങളും സംഘർഷങ്ങളും പിരിമുറുക്കങ്ങളുമാണ് വാശിയിൽ പ്രധാനമായും പ്രതിഫലിക്കുന്നത്. സ്ത്രീശാക്തീകരണം എന്ന വിഷയം ചിത്രത്തിൽ ഉപയോഗിക്കാൻ ശ്രമിച്ചിട്ടുണ്ട്. തൊഴിലിലും കുടുംബജീവിതത്തിലും സ്ത്രീയ്ക്കും പുരുഷനും തുല്യപ്രാധാന്യം ഉണ്ടായിരിക്കണം, പുരുഷാധിപത്യമുള്ള തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടേണ്ടി വരുന്ന വേർതിരിവുകളും പരിഹാസങ്ങളും വാശിയിൽ പറഞ്ഞുവയ്ക്കുന്നുണ്ട് എന്നത് മലയാള സിനിമയിലെ മറ്റൊരു നല്ല മാറ്റമായി കാണാം.

vashi

എബിൻ മാത്യുവായി ടൊവിനോ തോമസും മാധവി മോഹനായി കീർത്തി സുരേഷും എത്തിയ ചിത്രത്തിൽ ഇരുവരുടെയും ഗംഭീര പ്രകടനമെന്ന് വിലയിരുത്താനാവില്ല. ബൈജു സന്തോഷ്, ജി സുരേഷ് കുമാർ, അനു മോഹൻ, നന്ദു, അനഘ നാരായണൻ, റോണി ഡേവിഡ് രാജ്, കോട്ടയം രമേശ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കഥാപാത്രത്തിനാവശ്യമായ പ്രകടനം ഈ അഭിനേതാക്കൾ കാഴ്ചവച്ചുവെന്ന് നിസംശയം പറയാം. ഒറ്റത്തവണ കണ്ടിരിക്കാവുന്ന ഒരു കുടുംബ സിനിമ എന്ന് വാശിയെ ഒറ്റവരിയിൽ പറഞ്ഞുനിർത്താം.

ദുൽഖർ സൽമാൻ നായകനായ തീവ്രം, ആസിഫ് അലിയുടെ പകിട എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയവേഷം ചെയ്ത വിഷ്ണു ജി രാഘവാണ് ചിത്രത്തിന്റെ സംവിധായകൻ. ജനീസ് ചാക്കോ സൈമണിന്റെ കഥയിൽ തിരക്കഥ ഒരുക്കിയത് സംവിധായകൻ വിഷ്ണു തന്നെയാണ്. രേവതി കലാമന്ദിറിന്റെ ബാനറിൽ സുരേഷ് കുമാറാണ് ചിത്രം നിർമിച്ചിരിക്കുന്നത്. നീൽ ഡി കുഞ്ഞയാണ് വാശിയുടെ ഛായാഗ്രഹണം നിർവഹിച്ചത്. കൈലാസ് മേനോന്റേതാണ് സംഗീതം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: URVASHI, MOVIE, REVIEW
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.