കോഴിക്കോട്: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വിവരം തിരക്കാൻ വിളിച്ച രോഗിയോട് ധിക്കാരപരമായി പെരുമാറിയ വനിതാ ജീവനക്കാരിയുടെ ജോലി പോയി. ആരോഗ്യമന്ത്രിയുടെ നിർദ്ദേശമനുസരിച്ചാണ് താത്ക്കാലിക ജീവനക്കാരിയെ ആശുപത്രി വികസന സമിതി പിരിച്ചുവിട്ടത്.
കഴിഞ്ഞ ദിവസം എല്ലിന്റെ ഡോക്ടറുണ്ടോയെന്ന് ആശുപത്രിയിലേക്ക് വിളിച്ച് ചോദിച്ച രോഗിയോടാണ് താത്ക്കാലിക ജീവനക്കാരി ഡോക്ടറുടെ അവധിയല്ലാത്ത ദിവസങ്ങളിൽ ജോലിക്കുണ്ടാകുമെന്ന് മറുപടി നൽകിയത്. രോഗി ചോദ്യം ആവർത്തിച്ചപ്പോഴും ഇതേ മറുപടിയാണ് നൽകിയത്. തുടർന്ന് ഡോക്ടർ ഇന്നുണ്ടാകുമോ എന്ന് രോഗി ചോദിച്ചപ്പോൾ വേറൊരു നമ്പറിൽ വിളിച്ച് ചോദിക്കാനാണ് ജീവനക്കാരി ആവശ്യപ്പെട്ടത്. ഇതിന്റെ ശബ്ദരേഖ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു.
ഇതേരോഗി തന്നെ ഇതിന് മുമ്പും രണ്ട് തവണ വിളിച്ച് ഇതേകാര്യം അന്വേഷിച്ചിരുന്നെന്നും തുടർച്ചയായി വിളിച്ചതുകൊണ്ടാണ് ഇത്തരത്തിൽ പ്രതികരിക്കേണ്ടി വന്നതെന്നും ജീവനക്കാരി വിശദീകരണം നൽകി. എന്നാൽ ജീവനക്കാരിയുടെ വിശദീകരണത്തിൽ ആശുപത്രി വികസന സമിതി തൃപ്തരായില്ല. സംഭവത്തിൽ ഡിഎംഒ ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടിയിരുന്നു. ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോർട്ട് അനുസരിച്ചാണ് ജീവനക്കാരിക്കെതിരെ നടപടി എടുത്തിരിക്കുന്നത്. സംഭവത്തിൽ ആരോഗ്യമന്ത്രിയും ഇടപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് താത്ക്കാലിക ജീവനക്കാരിയെ പിരിച്ചുവിടാൻ തീരുമാനമെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |