കൊച്ചി: ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ എല്ലാവരുടെയും ശ്രദ്ധയാകർഷിച്ച് മുളയുത്പന്ന സ്റ്റാൾ. വയനാട് മേപ്പാടി സ്വദേശിനി ഷൈലജ, തൃക്കേപ്പറ്റ സ്വദേശിനി ബേബി ലത, ഇടുക്കി ഉപ്പുകുന്ന് സ്വദേശിനി അംബുജം ഭാസ്കരൻ എന്നിവരാണ് സ്റ്റാളിൽ എത്തിയിരിക്കുന്നത്. ഈറ്റയിൽ നിർമ്മിക്കുന്ന ലാമ്പ് ഷേഡ്, കണ്ണാടിപ്പായ, ബാസ്ക്കറ്റ്, നോട്പാട്, പൂക്കൾ എന്നിവയാണ് ഇവർ നിർമ്മിക്കുന്നത്. ഈറ്റ വെട്ടി അവ ചീകി കനം കുറച്ചാണ് മൂവരും ഉത്പന്നങ്ങൾ നിർമ്മിക്കുന്നത്. ആറടി വലുപ്പം മുതലാണ് കണ്ണാടിപ്പായ ലഭിക്കുക. ഇതിന് 7,000 മുതൽ 30,000 രൂപ വരെ വിലവരുന്നുണ്ട്. ആറടി നീളമുള്ള പായ നിർമ്മിക്കാൻ ഒന്നരമാസമെങ്കിലും വേണ്ടി വരും. പുറത്തുനിന്ന് നിരവധി ഓർഡറുകൾ ലഭിക്കുന്നുണ്ട്. അന്യം നിന്ന് പോകുന്ന ഇത്തരം ഉത്പന്നങ്ങളെ വിവിധ യൂണിറ്റുകളിൽ അംഗങ്ങളായ ഇവർ ചേർന്ന് നിർമ്മിച്ച് വിപണിയിൽ എത്തിക്കുകയാണ് ഇപ്പോൾ. വീടുകളിലും തോടുകളുടെ തീരത്തുമാണ് ഇത്തരം ഉത്പന്നങ്ങൾക്കുള്ള ഈറ്റ വളരുന്നത്. ഇവയുടെ നിർമ്മാണാവശ്യങ്ങൾക്കായി വീടുകളിലും ഇവർ വ്യാപകമായി ഈറ്റ വളർത്തുന്നുണ്ട്. ഈറ്റ പച്ചയ്ക്ക് വെട്ടി ഉണങ്ങാതെ വേണം ഇവ നിർമ്മിക്കാൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |