കൊല്ലം: വായനാദിനത്തിൽ പുസ്തകസ്തൂപത്തിലൂടെ തലയുയർത്താനൊരുങ്ങി കേരളത്തിലെ ആദ്യ പുസ്തകഗ്രാമമായി പുകൾപെറ്റ പെരുംകുളം. 1948ൽ സ്ഥാപിതമായ കൊട്ടാരക്കര പെരുംകുളം ബാപ്പുജി സ്മാരക വായനശാലയാണ് പുസ്തകങ്ങൾ അടുക്കിവച്ചിരിക്കുന്ന രൂപത്തിൽ 12 അടി ഉയരത്തിലും 4 അടി വീതിയിലും കോൺക്രീറ്റിൽ സ്തൂപം നിർമ്മിച്ചിട്ടുള്ളത്. അടിത്തറ മുതൽ മേൽക്കൂര വരെ നിറയെ പുസ്തകരൂപങ്ങളാണ്. കേരളത്തിലെ ആദ്യ പുസ്തക ഗ്രാമമായി കഴിഞ്ഞവർഷം മുഖ്യമന്ത്രി പ്രഖ്യാപിച്ച പെരുംകുളത്ത് 19ന് വൈകിട്ട് 4ന് വയലാർ ശരത്ചന്ദ്രവർമ്മ പുസ്തകസ്തൂപം ഉദ്ഘാടനം ചെയ്യും.
ലളിതകലാ അക്കാഡമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ച ഗുരുപ്രസാദ് അയ്യപ്പനാണ് സ്തൂപത്തിന്റെ ശില്പി. നാലുമാസം മുമ്പ് നിർമ്മാണം ആരംഭിച്ച സ്തൂപത്തിന് ഇതുവരെ ഒന്നരലക്ഷം രൂപ ചെലവായി.
വായിച്ച് വളരാൻ 14 പുസ്തകക്കൂടുകൾ
പുതുതലമുറയ്ക്കായി ഗ്രാമത്തിന്റെ വിവിധ ഭാഗങ്ങളിൽ 14 പുസ്തകക്കൂടുകളാണ് ഒരുക്കിയത്. കവലകളിലും ബസ് സ്റ്റോപ്പുകളിലും ഒരുക്കിയ പുസ്തകക്കൂട്ടിൽ 50 പുസ്തകങ്ങൾ വരെയുണ്ട്. വായിച്ച ശേഷം തിരികെ വയ്ക്കണം. 2017ലാണ് പുസ്തകക്കൂട് ഒരുക്കിത്തുടങ്ങിയത്. നാട്ടിൽ വ്യത്യസ്ത മേഖലകളിൽ ശ്രദ്ധേയരായവരുടെ പേരുകൾ നൽകി വൃക്ഷങ്ങൾ നട്ടുപരിപാലിക്കുന്ന അമരം പദ്ധതിയും നടപ്പാക്കി.
പുസ്തകങ്ങൾ - 10,000
അംഗങ്ങൾ - 762
പുതുതലമുറയെ വായനയിലേക്ക് ആകർഷിക്കാൻ നടത്തുന്ന വേറിട്ട പ്രവർത്തനങ്ങളാണ് ബാപ്പുജി സ്മാരക വായനശാലയെ വ്യത്യസ്തമാക്കുന്നത്.
രാജീവ് പെരുങ്കുളം, പ്രസിഡന്റ്
ബാപ്പുജി സ്മാരക വായനശാല
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |