കൊച്ചി: നഗരങ്ങളിൽ രാത്രികാലങ്ങളിൽ എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായി, സൗജന്യമായി അന്തിയുറങ്ങാനുള്ള 'എന്റെ കൂട്' പദ്ധതി എറണാകുളത്തേക്കും വരുന്നു. വനിതാ ശിശു വികസന വകുപ്പിനു കീഴിലാണ് 'എന്റെ കൂട്'പദ്ധതി. സ്ത്രീകൾ, പെൺകുട്ടികൾ, 12 വയസിനു താഴെയുള്ള ആൺകുട്ടികൾ എന്നിവർക്കാണ് പ്രവേശനം. കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ് 'എന്റെ കൂട്' കേന്ദ്രങ്ങളുള്ളത്.
മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് 23,902 സ്ത്രീകൾ രണ്ടു കേന്ദ്രങ്ങളിലായി അഭയം തേടി. 19,885 പേരും തിരുവനന്തപുരത്തായിരുന്നു. 2015ൽ കോഴിക്കോട് ജില്ലയിലാണ് നഗരത്തോട് ചേർന്ന് കസബ പൊലീസ് സ്റ്റേഷന് സമീപം ആദ്യമായി 'എന്റെ കൂട്' പ്രവർത്തനമാരംഭിച്ചത്. 2018ൽ തിരുവനന്തപുരത്തു തമ്പാനൂർ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിലും തുടങ്ങി. എറണാകുളത്ത് കാക്കനാട് വനിതാ ശിശു വികസന വകുപ്പിന്റെ ജില്ലാ ഓഫീസിനു സമീപത്താണ് എന്റെ കൂട് ഒരുങ്ങുന്നത്. പരീക്ഷ, അഭിമുഖം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്കായി നഗരങ്ങളിലെത്തുന്ന സ്ത്രീകളാണ് ഈ ഇടങ്ങൾ ഉപയോഗിക്കുന്നവരിൽ ഏറെയും. അശരണരായ വനിതകൾക്ക് മുൻഗണന ലഭിക്കും. 6 PM - 7.30 AM വൈകിട്ട് 6.30 മുതൽ രാവിലെ 7.30 വരെയാണ് 'എന്റെ കൂട്ടി'ൽ വിശ്രമിക്കാനാവുക. മൂന്നുദിനം ഫ്രീ മാസം മൂന്നു ദിവസത്തേയ്ക്ക് മാത്രമാണ് സൗജന്യ പ്രവേശനം. കൂടുതൽ ദിനങ്ങൾ താമസിക്കേണ്ടിവന്നാൽ ദിവസം 150 രൂപ വീതം നൽകേണ്ടിവരും. ആദ്യം 20 പേർക്ക് കൊച്ചിയിൽ കാക്കനാട് ഐ.എം.ജിക്ക് അടുത്ത് വനിതാ ശിശുവികസന വകുപ്പ് നിർമ്മിച്ച പുതിയ കെട്ടിടത്തിലാണ് പദ്ധതി ആരംഭിക്കുന്നത്. ആദ്യഘട്ടത്തിൽ 20 പേർക്കാണ് താമസ സൗകര്യം ഒരുക്കുക. പിന്നീട് ഇത് വിപുലീകരിക്കും. അടുത്ത മാസത്തിനുള്ളിൽ ഉദ്ഘാടനം ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |