SignIn
Kerala Kaumudi Online
Saturday, 20 April 2024 9.11 AM IST

നേമം ടെർമിനൽ നഷ്ടപ്പെടുത്തരുത്

photo

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ സൗകര്യക്കുറവിനു പരിഹാരമായി വിഭാവനം ചെയ്ത നേമം കോച്ചിംഗ് ടെർമിനൽ പദ്ധതി ഉപേക്ഷിച്ചെന്ന അറിയിപ്പ് സംസ്ഥാനത്തിന്റെ റെയിൽവേ വികസനത്തിന് വലിയ തിരിച്ചടിയാണ്. മൂന്നുവർഷം മുൻപ് അന്നത്തെ റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ നേമം ടെർമിനലിനു തറക്കല്ലിട്ടപ്പോൾ കുറഞ്ഞ സമയത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാകുമെന്ന ധാരണയുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കേട്ട വാർത്ത പദ്ധതി തന്നെ ഉപേക്ഷിച്ചെന്നാണ്. റെയിൽവേയുടെ ഒരു വികസന പ്രവർത്തനത്തിലും കേരളം ഉൾപ്പെടരുതെന്ന് ചിലർ തീരുമാനിച്ചുറപ്പിച്ചതുപോലെ.

പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള സെൻട്രൽ സ്റ്റേഷനിൽ ഇനി വികസനം സാദ്ധ്യമല്ലെന്നു ബോദ്ധ്യപ്പെട്ടതിനാലാണ് നേമത്തെ ടെർമിനൽ സ്റ്റേഷനായി വികസിപ്പിക്കാൻ തീരുമാനമായത്. ആവശ്യമായ സ്ഥലം എടുത്തുനൽകാൻ സംസ്ഥാന സർക്കാർ തയാറായതോടെ കാര്യങ്ങൾ വേഗത്തിൽ നീങ്ങുമെന്നാണു കരുതിയത്. അൻപതേക്കറോളം സ്ഥലം നേമം ടെർമിനലിനായി മാറ്റിയിടുകയും ചെയ്തു. സ്ഥലം ഇപ്പോൾ കാടുകയറിക്കിടക്കുകയാണ്. രണ്ടുപതിറ്റാണ്ടു മുൻപേ തുടങ്ങിയ കൊച്ചുവേളി സ്റ്റേഷൻ വികസനം ഒരിടത്തുമെത്താതെ നീണ്ടുപോകുന്ന പശ്ചാത്തലത്തിൽ നേമം കോച്ചിംഗ് ടെർമിനലിന് പ്രത്യേക പ്രാധാന്യം കല്പിക്കപ്പെട്ടിരുന്നു. സെൻട്രൽ സ്റ്റേഷനിൽ യാത്രക്കാരെ ഇറക്കിയശേഷം ട്രെയിനുകൾ നേമത്തു കൊണ്ടുപോയിട്ടാൽ സെൻട്രലിലെ വീർപ്പുമുട്ടൽ ഒഴിവാക്കാനാകും. ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെയുള്ളവ നേമത്തു നിന്നു പുറപ്പെടാനും സാധിക്കും. സെൻട്രലിലെ തിരക്ക് കുറയുന്നതോടെ തിരുവനന്തപുരം ഡിവിഷനിൽ കൂടുതൽ പുതിയ സർവീസുകൾ തുടങ്ങാനും കഴിയുമായിരുന്നു. പുതിയ വണ്ടികൾക്കു വേണ്ടി മുറവിളി ഉയരുമ്പോൾ സെൻട്രൽ സ്റ്റേഷനിലെ സ്ഥലമില്ലായ്മ എടുത്തുകാട്ടി ആവശ്യം നിഷേധിക്കുകയാണ് പതിവ്.

സംസ്ഥാനത്തെ റെയിൽവേ വികസനത്തിൽ നാഴികക്കല്ലായി മാറേണ്ടിയിരുന്ന നേമം കോച്ചിംഗ് ടെർമിനൽ പദ്ധതി ഉപേക്ഷിക്കാനുണ്ടായ കാരണം അറിയാൻ സംസ്ഥാനത്തിനും ജനങ്ങൾക്കും അവകാശമുണ്ട്. സംസ്ഥാന സർക്കാർ വിഷയം റെയിൽവേ മന്ത്രിയെ ധരിപ്പിച്ച് പരിഹാരമുണ്ടാക്കണം. കേരളത്തോട് അവഗണനയെന്നു പറഞ്ഞ് വിലപിക്കുന്നതിൽ അർത്ഥമില്ല. സർക്കാരും ജനപ്രതിനിധികളും ജനങ്ങളും ഒന്നിച്ചുനിന്നു ശബ്ദമുയർത്തുകയാണു വേണ്ടത്.

നേമം കോച്ചിംഗ് ടെർമിനൽ പദ്ധതി പ്രാവർത്തികമാക്കാൻ ഭീമമായ മുതൽമുടക്കൊന്നും ആവശ്യമില്ല. റെയിൽവേയെ സംബന്ധിച്ചിടത്തോളം അനായാസം കണ്ടെത്താവുന്ന തുകയാണത്. സംസ്ഥാനം സൗജന്യമായി സ്ഥലം ഏറ്റെടുത്തുകൊടുക്കുന്നതിനാൽ ആ വഴിക്കുള്ള ചെലവും ഒഴിവാക്കാം. ട്രെയിനുകളുടെ പാർക്കിംഗിനും അറ്റകുറ്റപ്പണിക്കുള്ള പിറ്റ്‌ലൈനുകൾക്കും ക്വാർട്ടേഴ്‌സിനും മറ്റുമുള്ള സൗകര്യങ്ങളാണ് നേമത്ത് ഏർപ്പെടുത്താൻ ഉദ്ദേശിച്ചിരുന്നത്. തിരുവനന്തപുരം - കന്യാകുമാരി പാത ഇരട്ടിപ്പിക്കൽ പൂർത്തിയാകുന്നതോടെ തിരുവനന്തപുരം വഴി കൂടുതൽ ട്രെയിനുകൾ ഓടേണ്ടതാണ്. സെൻട്രൽ സ്റ്റേഷൻ അപ്പോൾ കൂടുതൽ തിരക്കിലമരും. ഇതൊഴിവാക്കാനുള്ള ഏക പോംവഴി ഉപഗ്രഹ സ്റ്റേഷനുകളുടെ വിപുലമായ വികസനമാണ്. സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തണം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരും എം.പിമാരും ഇതിനായി ഡൽഹി സന്ദർശിച്ച് ചുമതലപ്പെട്ടവരെ കാണണം. അതിനു രാഷ്ട്രീയം വിലങ്ങുതടിയാകരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEMOM TERMINAL
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.