കൊല്ലം: ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കൽ മെസിലേക്ക് പച്ചക്കറിയും പലചരക്ക് സാധനങ്ങളും വാങ്ങിയ ഇനത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ കഴിഞ്ഞ ദിവസം വിജിലൻസ് അറസ്റ്റ് ചെയ്ത മുൻ അഡ്മിനിസ്ട്രേറ്റർ ജയപ്രകാശിന്റെ ജീവിതം അടിമുടി ദുരൂഹത നിറഞ്ഞത്.
50 ലക്ഷം രൂപ വില വരുന്ന ആഡംബരവീട്ടിലാണ് താമസം. കുടുംബ വീടിനടുത്ത് കുറച്ചുകാലം മുമ്പാണ് വീട് വച്ചത്. ബാങ്കിൽ നിന്ന് ലോണെടുത്തെന്നാണ് അടുപ്പമുള്ളവരോട് പറഞ്ഞിരുന്നത്. അതേസമയം നാട്ടിലുള്ളവരുമായി സഹകരിച്ചിരുന്നില്ല. മറ്റെന്തെങ്കിലും ആവശ്യത്തിന് നാട്ടുകാർ വീട്ടിലെത്തുന്നതും ജയപ്രകാശിന് ഇഷ്ടമല്ലായിരുന്നുവെന്നും അയൽവാസികൾ പറയുന്നു. റോഡുവക്കിൽ പോലും ജയപ്രകാശിനെ സമീപകാലത്ത് അയൽവാസികൾ കണ്ടിട്ടില്ല. നടന്നു പോകാവുന്ന ദൂരങ്ങളിലും കാറിലാണ് സഞ്ചരിച്ചിരുന്നത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളുടെ ചുമതല വഹിച്ചിരുന്നെങ്കിലും ക്ഷേത്രഭാരവാഹികളുമായും സഹകരിച്ചിരുന്നില്ല. കുറച്ച് മാത്രമേ സംസാരിക്കാറുള്ളൂവെന്നാണ് ഇയാൾക്ക് ചുമതലയുണ്ടായിരുന്ന ഒരു ക്ഷേത്രത്തിലെ ഭാരവാഹി പ്രതികരിച്ചത്. കൊല്ലം ആയൂർ നിർമ്മാല്യം വീട്ടിൽ ജയപ്രകാശിനെ കഴിഞ്ഞ ദിവസമാണ് പത്തനംതിട്ട വിജിലൻസ് വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്‍തത്.
പുനലൂർ അസി. കമ്മിഷണറായി ചുമതല വഹിച്ചിരുന്ന ജയപ്രകാശ് നിലവിൽ ദേവസ്വം ബോർഡിന്റെ കൊട്ടാരക്കര ഓഫീസിലെ ഓഡിറ്ററായിരുന്നു. ആറു മാസമായി സസ്‌പെൻഷനിലാണ്.
കരാറുകാരന് നൽകാനുണ്ടായിരുന്ന 22 ലക്ഷത്തിന് പകരമായി 1.15 കോടിയുടെ ചെക്ക് കള്ളയൊപ്പിട്ട് മാറിയതിനാണ് ഇയാൾക്കും രണ്ട് മുൻ എക്സി. ഓഫീസർമാർക്കും ഒരു ജൂനിയർ സൂപ്രണ്ടിനുമെതിരെ വിജിലൻസ് കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |