കൊച്ചി: അട്ടപ്പാടിയിൽ മധുവെന്ന ചെറുപ്പക്കാരനെ ഭക്ഷ്യസാധനങ്ങൾ മോഷ്ടിച്ചെന്ന പേരിൽ ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തിയ കേസിൽ മണ്ണാർക്കാട് സ്പെഷ്യൽ കോടതിയിൽ നടക്കുന്ന വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു.
സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന അപേക്ഷയിൽ സർക്കാർ തീരുമാനം എടുക്കുന്നതുവരെ വിചാരണ നിറുത്തണമെന്ന് ആവശ്യപ്പെട്ട് മധുവിന്റെ അമ്മ മല്ലി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് മേരി ജോസഫിന്റെ ഇടക്കാല ഉത്തരവ്. സ്പെഷ്യൽ പ്രോസിക്യൂട്ടർ കേസ് നടത്തുന്നതിനെ കുറിച്ചു വിചാരണക്കോടതിയിൽ നിന്ന് റിപ്പോർട്ട് ഹാജരാക്കാൻ പാലക്കാട് ജില്ലാ ജഡ്‌ജിയോട് നിർദ്ദേശിച്ച സിംഗിൾ ബെഞ്ച് സർക്കാരിന്റെ നിലപാടും തേടിയിട്ടുണ്ട്.
സ്പെഷ്യൽ പ്രോസിക്യൂട്ടർ സി. രാജേന്ദ്രനെ മാറ്റി അസി. സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് എം. മേനോനെ നിയോഗിക്കണം എന്നാവശ്യപ്പെട്ട് മല്ലി ജൂൺ 12 ന് സർക്കാരിന് അപേക്ഷ നൽകിയിരുന്നു. ഇതിൽ തീരുമാനമാകാതെ വിചാരണ തുടർന്നാൽ തനിക്കു നീതി ലഭിക്കില്ലെന്ന് മല്ലിയുടെ ഹർജിയിൽ പറയുന്നു. നേരത്തെ വിചാരണക്കോടതിയിൽ മല്ലി ഈ ആവശ്യം ഉന്നയിച്ചെങ്കിലും ആഗസ്‌റ്റ് 31 നകം വിചാരണ പൂർത്തിയാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടുള്ളതിനാൽ അനുവദിച്ചില്ല. സാക്ഷിവിസ്താരത്തിനിടെ ഉണ്ണികൃഷ്‌ണൻ, ചന്ദ്രൻ എന്നിവർ കൂറു മാറിയിരുന്നു. സ്പെഷ്യൽ പ്രോസിക്യൂട്ടർക്ക് പരിചയക്കുറവുണ്ടെന്നു തോന്നിയെന്നും വിചാരണ തൃപ്തികരമല്ലെന്നും കാണിച്ച് കോടതിയിലെ പൊലീസ് ഇൻ ചാർജായ ഉദ്യോഗസ്ഥൻ പാലക്കാട് എസ്.പിക്ക് റിപ്പോർട്ട് നൽകിയിരുന്നെന്നും ഹർജിയിൽ പറയുന്നു.
പ്രോസിക്യൂട്ടറെ മാറ്റുന്നതിൽ സർക്കാരിൽ നിന്ന് അനുകൂല നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷ. വിചാരണ സ്റ്റേ ചെയ്തതിന് ഹൈക്കോടതിയോട് നന്ദിയുണ്ട്. സാക്ഷികൾ കൂറുമാറിയതിൽ ആശങ്കയുണ്ടായിരുന്നു. പണം കൊടുത്താണിത് ചെയ്യുന്നത്. അഡ്വ. രാജേഷ് മേനോനെ പ്രോസിക്യൂട്ടറാക്കണം.
-മധുവിന്റെ
സഹോദരി സരസു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |