തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ അദ്ധ്യാപക, അനദ്ധ്യാപക നിയമനങ്ങളുമായി ബന്ധപ്പെട്ട് ഉൾപ്പെടെ അഴിമതി നടക്കുന്നുവെന്ന പരാതിയിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും തിരഞ്ഞെടുക്കപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസ് (ഡി.ഇ.ഒ), അസി. വിദ്യാഭ്യാസ ഓഫീസുകളിലും (എ.ഇ.ഒ) വിജിലൻസിന്റെ മിന്നൽ പരിശോധന. 'ഓപ്പറേഷൻ ജ്യോതി' എന്ന് പേരിട്ട പരിശോധനയിൽ നെയ്യാറ്റിൻകര, കൽപ്പറ്റ, പാലക്കാട്, തിരുവനന്തപുരം ഡി.ഇ ഓഫീസുകളിലും വടക്കാഞ്ചേരി, മണ്ണാർക്കാട്, കൽപ്പറ്റ എ.ഇ ഓഫീസുകളിലും ഫയലുകളിൽ ക്രമക്കേട് കണ്ടെത്തി.
ഡയറക്ടറേറ്റ് കൂടാതെ 24 ജില്ലാ ഓഫീസുകൾ, 30 അസി. ഓഫീസുകൾ എന്നിവിടങ്ങളിൽ ഇന്നലെ രാവിലെ 11ന് തുടങ്ങിയ പരിശോധന ആറു മണിക്കൂറോളം നീണ്ടു. എയ്ഡഡ് സ്‌കൂൾ അദ്ധ്യാപക നിയമനം, അത് ക്രമവത്കരിക്കൽ, മാനേജ്‌മെന്റിനു ലഭിക്കുന്ന ഗ്രാന്റുകൾ പാസാക്കി നൽകൽ, പുതിയ തസ്തിക സൃഷ്ടിക്കൽ എന്നിവയ്ക്ക് ചില ഉദ്യോഗസ്ഥർ വൻ തോതിൽ കൈക്കൂലി വാങ്ങുന്നതായും പാരിതോഷികം സ്വീകരിക്കുന്നതായുമുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
അദ്ധ്യാപകരുടേത് ഉൾപ്പെടെ പ്രതിമാസം 200- 300 അപേക്ഷകൾ വിവിധ ആവശ്യങ്ങൾക്കായി (പി.എഫ്, സറണ്ടർ, ഫിക്സേഷൻ, ലീവ് തുടങ്ങിയവ) ലഭിക്കുന്നുണ്ടെങ്കിലും ഇവയിൽ 10 ശതമാനം മാത്രമേ സമയബന്ധിതമായി തീർപ്പാക്കാറുള്ളൂവെന്നും ശേഷിക്കുന്നവ വിവിധ കാരണങ്ങൾ പറഞ്ഞ് അഴിമതി നടത്തുന്നതിനായി മാറ്റി വയ്ക്കുന്നുവെന്നും പരിശോധനയിൽ കണ്ടെത്തി.
അദ്ധ്യാപക/ അനദ്ധ്യാപക തസ്തികകളിലെ നിയമനവുമായി ബന്ധപ്പെട്ട ഫയലുകളിൽ തീരുമാനമെടുക്കാതെ കാലതാമസം വരുത്തുന്നുവെന്നും കണ്ടെത്തി.
പരിശോധന തുടർന്നുള്ള ദിവസങ്ങളിലും നടക്കുമെന്ന് വിജിലൻസ് വൃത്തങ്ങൾ അറിയിച്ചു.
വിജിലൻസ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന ഐ.ജി എച്ച്. വെങ്കടേശിന്റെ നിർദ്ദേശപ്രകാരമായിരുന്നു പരിശോധന. റിപ്പോർട്ട് തുടർ നടപടികൾക്കായി സർക്കാരിന് നൽകുമെന്ന് എച്ച്. വെങ്കടേശ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |