തിരുവനന്തപുരം: മലപ്പുറം- കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലം നിർമ്മാണത്തിലിരിക്കെ തകർന്ന സംഭവത്തിൽ പദ്ധതി ചുമതലയുണ്ടായിരുന്ന പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എൻജിനിയർക്കും അസി. എൻജിനിയർക്കുമെതിരെ നടപടിയെടുക്കാൻ വകുപ്പ് സെക്രട്ടറിയോട് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർദ്ദേശിച്ചു. കരാറുകാരായ ഊരാളുങ്കൽ ലേബർ സൊസൈറ്റിയോട് ഇത്തരം വീഴ്ചകൾ ആവർത്തിക്കരുതെന്ന താക്കീതും നൽകി. ആവശ്യമായ സുരക്ഷ ഉറപ്പാക്കിയ ശേഷമേ നിർമ്മാണം പുനരാരംഭിക്കാവൂവെന്നും നിർദ്ദേശിച്ചു. നഷ്ടം ഊരാളുങ്കലിൽ നിന്ന് ഈടാക്കും. പൊതുമരാമത്ത് വിജിലൻസ് വിഭാഗം സമർപ്പിച്ച അന്തിമ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി നിർദ്ദേശം.
ചാലിയാറിന് കുറുകെയുള്ള പാലത്തിന്റെ മൂന്ന് ബീമുകൾ നിർമ്മാണത്തിനിടെ തകർന്നത് എന്തുകൊണ്ടെന്ന് വ്യക്തമായി പറയാതെ മരാമത്ത് വിജിലൻസ് ഡെപ്യൂട്ടി ചീഫ് എൻജിനിയർ സമർപ്പിച്ച റിപ്പോർട്ട് ഒരാഴ്ച മുമ്പ് മന്ത്രി തിരിച്ചയച്ചിരുന്നു. തുടർന്നാണ് വ്യക്തമായ നിർദ്ദേശങ്ങളോടെ അന്തിമ റിപ്പോർട്ട് നൽകിയത്.
മേയ് 16നായിരുന്നു സംഭവം. പദ്ധതി ചുമതലയുള്ള എക്സിക്യുട്ടീവ് എൻജിനിയറും അസി.എൻജിനിയറും സ്ഥലത്തുണ്ടായിരുന്നില്ല. അസി.എക്സിക്യുട്ടീവ് എൻജിനിയർ കാഷ്വൽ ലീവ് ആയിരുന്നെങ്കിലും പകരം ചുമതല നൽകുകയോ സ്ഥലത്ത് പോകുകയോ ചെയ്യാതിരുന്നതിനാണ് എക്സിക്യുട്ടീവ് എൻജിനിയർക്കെതിരെ നടപടി. അസി. എൻജിനിയർ മറ്റൊരു നിർമ്മാണ സ്ഥലത്തായിരുന്നു എന്നാണ് അന്വേഷണ സംഘത്തോട് പറഞ്ഞത്. മേൽനോട്ടത്തിലുണ്ടായ വീഴ്ചയ്ക്കാണ് ഇദ്ദേഹത്തിനെതിരെ നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |