തൃശൂർ: ആശങ്കയേറ്റി കൊവിഡ് രോഗബാധ കൂടുന്നതിനിടെ ജില്ലയിൽ പകർച്ച വ്യാധി ഭീതിയും. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ഇടവിട്ടുള്ള മഴയും, വെയിലും കൊതുകു വളരുന്നതിനും അനുകൂലമാകുന്നുണ്ട്.
ഡെങ്കി കൂടുന്നു
ഡെങ്കിപ്പനി പടരാനുള്ള സാദ്ധ്യത കൂടുന്നു. ജനുവരി മുതൽ 50 കേസുകളാണ് ജില്ലയിൽ ഡെങ്കി റിപ്പോർട്ട് ചെയ്തത്. ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകൾ വഴിയാണ് രോഗം പകരുന്നത്. പെട്ടെന്നുണ്ടാകുന്ന തീവ്രപനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ.
എലിപ്പനി: ജാഗ്രത വേണം
24 എലിപ്പനികേസുകളാണ് ഈ വർഷം റിപ്പോർട്ട് ചെയ്തത്. എലിപ്പനി സ്ഥിരീകരിച്ച മരണങ്ങളും എലിപ്പനി സംശയിക്കുന്ന മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രണ്ടോ മൂന്നോ ദിവസം കൊണ്ട് ഭേദമാകാത്ത പനിയും പേശിവേദനയും ആവർത്തിച്ചുവരുന്ന പനിയും ഉണ്ടെങ്കിൽ സ്വയം ചികിത്സിക്കാതെ ഡോക്ടറെ സമീപിക്കണം. എലി, പട്ടി, പൂച്ച, കന്നുകാലികൾ തുടങ്ങിയവയുടെ മൂത്രം വഴി പകരുന്ന രോഗമാണ് എലിപ്പനി.
വയറിളക്കരോഗങ്ങളും കൂടുന്നു
മഴക്കാലത്ത് വയറിളക്ക രോഗങ്ങളും കൂടുതലാണ്. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, ഒ.ആർ.എസ് എന്നിവ ഉപയോഗിക്കണം. ആഹാരം കഴിക്കുന്നതിനു മുൻപും, ശൗചാലയം ഉപയോഗിച്ചതിനു ശേഷവും സോപ്പ് ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകണം. വയറിളക്ക രോഗമുള്ള വ്യക്തികൾ ഉപയോഗിക്കുന്ന ശൗചാലയം അണുനശീകരണം നടത്താതെ മറ്റുള്ളവർ ഉപയോഗിക്കരുത്. കുടിവെള്ള സ്രോതസ്സുകൾ ക്ലോറിനേഷൻ നടത്തണം.
പ്രതിരോധം ശക്തമാക്കണം
കൊതുക് മൂലമുള്ള പകർച്ചവ്യാധികൾ തടയുന്നതിനായി ആരോഗ്യജാഗ്രതാ പ്രവർത്തനങ്ങൾ ജില്ലയിലുടനീളം ആരംഭിച്ചു. ഉറവിട നശീകരണം, പ്ലാന്റേഷൻ മേഖലകളിലെ പ്രത്യേക കാമ്പയിൻ, ഡ്രൈഡേ പ്രവർത്തനങ്ങൾ, ഗൃഹസന്ദർശന ബോധവത്കരണം, ഹോട്ടലുകൾ, ബേക്കറികൾ തുടങ്ങിയവ കേന്ദ്രീകരിച്ചുള്ള പ്രത്യേക പരിശോധനകൾ ഊർജിതമാക്കിയിട്ടുണ്ട്. ആരോഗ്യസേന രൂപീകരിച്ച് വാർഡ് തലങ്ങളിൽ നിന്നും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരോഗ്യജാഗ്രതാ പ്രവർത്തനങ്ങളുമുണ്ട്.
മാലിന്യ നിർമ്മാർജനത്തിലൂടെയും പരിസര ശുചിത്വത്തിലൂടെയും പകർച്ചവ്യാധികൾ തടയാനുള്ള പ്രവർത്തനങ്ങൾക്ക് ജനങ്ങളുടെ പൂർണസഹകരണം ഉറപ്പാക്കണം. സ്‌കൂളുകളിൽ വെള്ളിയാഴ്ചയും സ്ഥാപനങ്ങളിൽ ശനിയാഴ്ചയും ഞായറാഴ്ചകളിൽ വീടുകളിലും ശുചീകരണം നടത്തി നിർബന്ധമായും ഡ്രൈഡേ ആചരിക്കും.
- കെ.ടി. പ്രേമകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഇൻ ചാർജ്ജ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |