ചാലക്കുടി: ആദ്യം ഐ.എസ്.ഒ ബഹുമതി, ഇപ്പോൾ മുഖ്യമന്ത്രിയുടെ അവാർഡ്... അംഗീകാരങ്ങളുടെ നിറവിലാണ് കൊരട്ടി പൊലീസ് സ്റ്റേഷൻ. രണ്ടുമാസം മുമ്പായിരുന്നു ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ലഭിച്ചത്. സാങ്കേതിക മികവും പരിസര ശുചീകരണവുമെല്ലാം കണക്കിലെടുത്തായിരുന്നു ഐ.എസ്.ഒ അംഗീകാരം.
ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുകയും 95 ശതമാനം കേസുകളിലും പ്രതികളെ പിടികൂടുകയും ചെയ്തതിനാണ് ഇപ്പോൾ മുഖ്യമന്ത്രിയുടെ പുരസ്‌കാരം. എസ്.എച്ച്.ഒ: ബി.കെ. അരുണും കർമനിരതരായ ഒരു സംഘം ഉദ്യോഗസ്ഥരുമാണ് ദേശീയപാതാ അതിർത്തിയിലെ പൊലീസ് സ്റ്റേഷന്റെ കരുത്ത്.
ജില്ലാ അതിർത്തി, അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സാമീപ്യം തുടങ്ങിയതെല്ലാം കൊരട്ടിയിൽ കുറ്റകൃത്യം പെരുകുന്നതിന് കാരണമാകുന്നുണ്ട്. എന്നാൽ തന്ത്രപരമായ നീക്കങ്ങളിലൂടെ പ്രതികളെ നിയമത്തിന്റെ മുന്നിലെത്തിക്കാൻ കൊരട്ടിയിലെ പൊലീസിന് കഴിയുന്നുവെന്നത് നേട്ടമാണ്.
ചില പ്രമാദമായ കേസുകൾ
സംസ്ഥാനത്ത് പൊലീസ് പിടിച്ച ഏറ്റവും വലിയ കഞ്ചാവ് വേട്ട. കൊരട്ടി പൊലീസ് 219 കിലോ കഞ്ചാവാണ് പിടികൂടിയത്.
വിൽപ്പനയ്ക്കായി കൊണ്ടുവന്ന പതിനൊന്നര കിലോ ഹാഷിഷ് ഓയിലും പ്രതിയെയും പിടികൂടി.
കച്ചവടക്കാരുടെ കുടിപ്പകയെത്തുടർന്ന് പോത്തുകളെയടക്കം ലോറി റാഞ്ചിയ സംഘത്തിലെ മഴുവൻ പ്രതികളെയും കണ്ടെത്തി.
വിദേശ ബന്ധമുണ്ടായിരുന്ന സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിലെ പ്രതികളെ വലയിലാക്കി.
ഹവാല ഇടപാടുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശിയെ കൊരട്ടിയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിലെ പ്രതികളെ പിടികൂടാനായത് ഏറ്റവും ഒടുവിലത്തേത്.
പാഥേയമെന്ന കാരുണ്യം
നിയമപാലനം മാത്രമല്ല, കാരുണ്യ പ്രവർത്തനവും കൊരട്ടി പൊലീസിന്റെ മുഖമുദ്രയാണ്. കൊവിഡ് കാലത്ത് വിശക്കുന്ന അശരണർക്ക് അന്നം നൽകുന്നതിന് പാഥേയം എന്ന ഉച്ചഭക്ഷണ പരിപാടി ശ്രദ്ധേയമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |