തിരുവനന്തപുരം:പരാതികൾ ഫയലിലൊതുങ്ങാതെ കൈയോടെ പരിഹരിച്ചതിന്റെ അംഗീകാരമാണ് സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ അവാർഡ് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെത്തിയത്.കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിലടക്കമുള്ളവ വിലയിരുത്തിയാണ് അവാർഡ്.സ്റ്റേഷൻ മാനേജ്മെന്റിന്റെ പൊതുജനങ്ങളോടുള്ള സമീപനം,അന്വേഷണവും കുറ്റകൃത്യം തെളിയിക്കൽ,ജനമൈത്രീ പൊലീസിംഗ്,ഓൺലൈൻ സംവിധാനങ്ങളിലെ മികവ്,ഹ്യൂമൺ റിസോഴ്സ് മാനേജ്മെന്റ് തുടങ്ങിയ മികവുകളാണ് അവാർഡിന് അർഹമാക്കിയത്.നഗരത്തിലെ പ്രധാനപ്പെട്ട സ്റ്റേഷനെന്ന് മെഡിക്കൽ കോളേജിനെ അടയാളപ്പെടുത്താം.അന്യ സംസ്ഥാനത്ത് നിന്ന് പോലും നിരവധി പേർ ചികിത്സയ്ക്കെത്തുന്ന മെഡിക്കൽ കോളേജ്,ആർ.സി.സി,ശ്രീചിത്ര,എസ്.എ.ടി തുടങ്ങി പ്രധാനപ്പെട്ട ആശുപത്രികൾ സ്ഥിതി ചെയ്യുന്നത് ഈ സ്റ്രേഷൻ പരിധിയിലാണ്.
കുറ്റകൃത്യങ്ങൾ നിയന്ത്രിച്ചു
പ്രദേശത്ത് സി.സി.ടിവിയുടെ അപാകതയുണ്ടെങ്കിലും കുറ്റകൃത്യങ്ങൾ നിയന്ത്രിച്ചും കൃത്യമായി പ്രതികളെ പിടികൂടി നടപടിയെടുക്കാനും സാധിച്ചത് പൊലീസിന്റെ മികവായി കാണാം.കഴിഞ്ഞ ഒരു വർഷം 2574 കേസുകളാണ് രജിസ്റ്റർ ചെയ്തത്.ഇതിൽ 72 കേസുകളൊഴിച്ച് 2502 കേസുകളും തീർപ്പാക്കി.ഇക്കാലയളവിൽ ഒരു കൊലപാതക കേസ്,മൂന്ന് പോക്സോ കേസ്,നാല് പീഡന കേസ് എന്നിവയിലും പ്രതികളെ പിടികൂടാനായി.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയായ അമ്മയ്ക്കൊപ്പം കൂട്ടിരിപ്പിനെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ ഡി.എൻ.എ ഉൾപ്പെടെയുള്ള ടെസ്റ്റ് നടത്തി കേസ് തെളിയിക്കാനായി. ഇവിടെ ഏറ്റവും കൂടുതൽ പരാതി ലഭിക്കുന്നത് മോഷണ കേസുകളിലാണ്.
ബാല സൗഹൃദം
സ്റ്റേഷന് അഭിനന്ദനം നേടിക്കൊടുത്ത ഒന്നാണ് ബാല സൗഹൃദ കേന്ദ്രം.പോക്സോ കേസിലെ ഇരകൾക്ക് പ്രത്യേക കൗൺസലിംഗ് നടത്തുന്നുണ്ട്.പ്രത്യേക ദിനങ്ങളിൽ സ്കൂൾ കുട്ടികളെ ഉൾപ്പെടുത്തി സ്ത്രീസുരക്ഷ,പൊലീസ് നിയമങ്ങൾ,ജനമൈത്രി പൊലീസ് തുടങ്ങിയ കാര്യങ്ങളിൽ ബോധവത്കരണ ക്ളാസുകളും മെഡിക്കൽ ക്യാമ്പും നടത്താറുണ്ട്.ചൈൽഡ് ഫ്രണ്ട്ലി ഓഫീസർ എം.എ. ഉറൂബിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം.
സഹായിക്കാനും മനസുണ്ട്
ദൂരെ സ്ഥലങ്ങളിൽ നിന്നെത്തുന്ന പലരുടെയും പണമടങ്ങിയ ബാഗ് നഷ്ടപെടുകയും മോഷ്ടിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടായിട്ടുണ്ട്.അവർ പരാതിയുമായെത്തുമ്പോൾ അവർക്ക് ആഹാരം വാങ്ങി നൽകാനും വഴിച്ചെലവിനുള്ള പണം നൽകാനും മെഡിക്കൽ കോളേജ് പൊലീസ് മടിക്കാറില്ല.പിന്നീട് വരുമ്പോൾ പലരും പൊലീസിന് പണം തിരികെ നൽകാൻ തുനിയുമ്പോൾ നിരസിക്കാറാണ് പതിവ്.
നിലവിൽ എസ്.എച്ച്.ഒ ഹരിലാൽ,എസ്.ഐമാരായ പ്രശാന്ത്,രതീഷ്,പ്രിയ എന്നിവരടങ്ങുന്ന 60 പൊലീസ് ഉദ്യോഗസ്ഥർ ഈ സ്റ്റേഷനിലുണ്ട്.
എല്ലാവരുടെയും കൂട്ടായ പ്രവർത്തനമാണ് അവാർഡിന് അർഹമാക്കിയത്.അത് ഇനിയുമുണ്ടാകും.മേലുദ്യോഗസ്ഥരുടെ സഹായവും അകമഴിഞ്ഞതാണ്. പൊലീസ് എന്നും ജനമൈത്രിയാണ്.
ഹരിലാൽ എസ്.എച്ച്.ഒ മെഡിക്കൽ കോളേജ് പൊലീസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |