ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോർ കുറിച്ച് ഇംഗ്ലണ്ട്,
മൂന്ന് താരങ്ങൾക്ക് സെഞ്ച്വറി
ആംസ്റ്റെൽവീൻ: ഏകദിനത്തിലെ ഏറ്റവും ഉയർന്ന ടീം സ്കോർ എന്ന സ്വന്തം പേരിലുണ്ടായിരുന്ന റെക്കാഡ് തിരുത്തിയെഴുതി ചരിത്രം കുറിച്ച് ഇംഗ്ലണ്ട് ടീം. ഇന്നലെ നെതർലൻഡ്സിനെതിരായ ഒന്നാം ഏകദിനത്തിൽ 50 ഓവറിൽ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 498 റൺസാണ് ഇംഗ്ലണ്ട് കുറിച്ചത്. 2018ൽ ആസ്ട്രേലയക്കെതിരെ ഇംഗ്ലണ്ട് തന്നെ കുറിച്ച 481 റൺസിന്റെ റെക്കാഡാണ് ഇന്നലെ അവർ തന്നെ പഴങ്കഥയാക്കിയത്. 500 എന്ന മാജിക്കൽ സ്കോർ രണ്ട് റൺസ് മാത്രം അകലെയാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.
ഇംഗ്ലണ്ടിനായി ജോസ് ബട്ട്ലർ (പുറത്താകാതെ 70 പന്തിൽ 162), ഡേവിഡ് മലൻ (109 പന്തിൽ 125), ഫിൽ സാൾട്ട് (93 പന്തിൽ 122) എന്നിവർ സെഞ്ച്വറി കുറിച്ചപ്പോൾ പുറത്താകാതെ 22 പന്തിൽ 66 റൺസ് അടിച്ചു കൂട്ടി ലിയാം ലിവിംഗ്സ്റ്റൺ ഏകദിനത്തിൽ ഒരു ഇംഗ്ലീഷ് താരം നേടുന്ന വേഗമേറിയ അർദ്ധ സെഞ്ച്വറിക്ക് ഉടമയായി. 17 പന്തിൽ 50 റൺസ് തികച്ച ലിവിംഗ്സ്റ്റൺ വേഗമേറിയ ഏകദിന അർദ്ധ സെഞ്ച്വറി നേടിയവരിൽ രണ്ടാം സ്ഥാനത്തുമെത്തി.
26 സിക്സുകളും 36 ഫോറുകളുമാണ് മത്സരത്തിൽ പിറന്നത്. ഇതിൽ 14 സിക്സും പറന്നത് ജോസ് ബട്ട്ലറുടെ ബാറ്റിൽ നിന്നായിരുന്നു. 7 ഫോറും ബട്ട്ലർ നേടി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഡച്ച് നായകൻ പീറ്റാർ സീലാർ തന്റെ തീരുമാനത്തിൽ ദു:ഖിക്കുന്നുണ്ടാകും. ഇംഗ്ലണ്ട് സ്കോർ 1ൽ നിൽക്കെ രണ്ടാമത്തെ ഓവറിലെ മൂന്നാം പന്തിൽ ജാസൺ റോയ്യെ (1) ഷെയ്ൻ സ്നാറ്റെർ ക്ലീൻബൗൾഡാക്കിയ ആ നിമിഷം മാത്രമാണ് നെതർലൻഡ്സ് കളത്തിലുണ്ടായിരുന്നുള്ളൂ. അവിടന്നങ്ങോട്ട് ഇംഗ്ലണ്ട് സംഹാര താണ്ഡവമാടുകയായിരുന്നു. റോയ്ക്ക് പകരം എത്തിയ ഡേവിഡ് മലനും ഓപ്പണർ ഫിൽ സാൾട്ടും കൂടി ഡച്ച് ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച് രണ്ടാം വിക്കറ്റിൽ 170 പന്തിൽ 222 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.
സാൾട്ടിനെ ബോയിസെവയിനിന്റെ കൈയിൽ എത്തിച്ച് വാൻ ബീക്കാണ് മുപ്പതാം ഓവറിൽ കൂട്ടുകെട്ട് തകർത്തത്. സാൾട്ട് 14 ഫോറും 3 സിക്സും നേടി. തുടർന്നെത്തിയ ബട്ട്ലർ മലനെ ഒരറ്റത്ത് നിറുത്തി കത്തിക്കയറി. മൂന്നാം വിക്കറ്റിൽ 90 പന്തിൽ 184 റൺസിന്റെ കൂട്ടുകെട്ടാണ് ഉണ്ടായത്. 60 പന്തിൽ 139 റൺസായിരുന്നു ബട്ട്ലറുടെ സംഭാവന.45-ാമത്തെ ഓവറിൽ അടുത്തടുത്ത പന്തുകളിൽ മലനേയും ഇംഗ്ലീഷ് ക്യാപ്ടൻ ഒയിൻ മോർഗനേയും സീലാർ പുറത്താക്കി. പിന്നീടെത്തിയ ലിവിംഗ്സ്റ്റൺ അവസാന ഓവറുകളിൽ ആഞ്ഞടിക്കുകയായിരുന്നു. തകർക്കപ്പെടാത്ത അഞ്ചാം വിക്കറ്റിൽ ലിവിംഗ്സ്റ്റണും ബട്ട്ലറും 32 പന്തിൽ 91 റൺസ് അടിച്ചെടുത്തു.
വമ്പൻ ജയം
മത്സരത്തിൽ ഇംഗ്ലണ്ട് 232 റൺസിന്റെ വമ്പൻ ജയം നേടി. മറുപടിക്കിറങ്ങിയ നെതർലൻഡ്സ് 49.4 ഓവറിൽ 266 ന് ഓൾഔട്ടായി. ഏകദിനത്തിൽ റൺസ് അടിസ്ഥാനത്തിൽ ഇംഗ്ലണ്ടിന്റെ ഏറ്രവും വലിയ രണ്ടാമത്തെ ജയമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |