ന്യൂയോർക്ക് : പാക് ഭീകരൻ അബ്‌ദുൾ റഹ്മാൻ മക്കിയെ (74) ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഇന്ത്യയുടെയും യു.എസിന്റെയും സംയുക്തനീക്കത്തിന് തടയിട്ട് ചൈന. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാസമിതിയിൽ കൊണ്ടുവന്ന പ്രമേയം ചൈന അവസാന നിമിഷം തടയുകയായിരുന്നു. ലഷ്‌കർ തലവനും 2008ലെ മുംബയ് ഭീകരാക്രമണത്തിന്റെ ആസൂത്രകനുമായ ഹാഫിസ് സയീദിന്റെ ഭാര്യാസഹോദരനാണ് മക്കി. ലഷ്കർ ഇ ത്വയ്ബ ഭീകരനായ ഇയാൾ സംഘടനയിലെ പല ഉന്നത പദവികളും വഹിക്കുന്നുണ്ട്.
ഇയാളെ യു.എസും ഇന്ത്യയും ഭീകരനായി പ്രഖ്യാപിച്ചിരുന്നു. മക്കിയെ കുറിച്ച് വിവരം നൽകുന്നവർക്ക് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് 20 ലക്ഷം ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. 2020ൽ ഭീകരസംഘടനകൾക്ക് ധനസഹായം നൽകിയെന്ന കുറ്റത്തിന് പാകിസ്ഥാൻ ഭീകരവിരുദ്ധ കോടതി മക്കിയെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചിരുന്നു.
പാക് ഭീകരന്മാരെ ആഗോള ഭീകരന്മാരായി പ്രഖ്യാപിക്കാനുള്ള ഇന്ത്യൻ നീക്കത്തിന് ചൈന തടയിടുന്നത് പതിവാണ്. ജെയ്‌ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹറിനെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്താനുള്ള ശ്രമത്തിനും ചൈന തടയിട്ടിരുന്നു. എന്നാൽ, 2019ൽ നീണ്ട പത്ത് വർഷത്തെ ശ്രമഫലമായി അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള ഇന്ത്യൻ ശ്രമം വിജയിച്ചു.
അതേസമയം, ചൈനയുടെ ഈ തീരുമാനത്തെ അങ്ങേയറ്റം ദൗർഭാഗ്യകരമെന്നും നടപടി ഭീകരതയെ ചെറുക്കുന്നുവെന്ന ചൈനയുടെ അവകാശവാദങ്ങൾക്ക് വിരുദ്ധമാണെന്നും ഇന്ത്യ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |