അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധം നടന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സൈനികനും സംവിധായകനുമായ മേജർ രവി. പദ്ധതിയുടെ ആശയം നല്ലതായിരുന്നു. എന്നാൽ പണി പാളി എന്നാണ് തനിക്ക് ഒറ്റവാചകത്തിൽ പറയാനുള്ളതെന്ന് അദ്ദേഹം പ്രതികരിച്ചു.
അഗ്നിപഥിൽ വിചാരിക്കുന്നതിനേക്കാൾ വലിയൊരു അപകടം പതിയിരിപ്പുണ്ട്. ഈ പദ്ധതി വരുന്നതിലൂടെ സൈനിക രംഗത്തേക്കുള്ള മറ്റ് റിക്രൂട്ട്‌മെന്റ് നടക്കാതെ വരും. നാല് വർഷം കഴിഞ്ഞാൽ 75 ശതമാനം പേരും പുറത്തുപോകുമെന്നതാണ് വലിയ അപകടം. സൈന്യത്തിൽ ചേരാൻ അപേക്ഷ നൽകി കാത്തിരിക്കുന്ന ലക്ഷക്കണക്കിനാളുകളെ നിരാശപ്പെടുത്തുന്നതാണ് പുതിയ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി.
വെട്ടിക്കുറക്കലുകൾ എല്ലാ രംഗത്തും അനിവാര്യമാണെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും അത് സൈനിക മേഖലയിൽ പ്രായോഗികമല്ലെന്ന് മേജർ രവി അഭിപ്രായപ്പെട്ടു. രാജ്യ സുരക്ഷ നമ്മുടെ സൈനികരുടെ കൈകളിലാണ്. പ്രത്യേകം പരിശീലനം ലഭിച്ച സൈനികന് മാത്രമേ യുദ്ധസമയത്ത് പോകാൻ സാധിക്കൂ. ഒരു വ്യക്തി സൈന്യത്തിലെത്തി വിവിധ പരിശീലനത്തിലൂടെ മാത്രമേ ആത്മവീര്യവും ദേശ സ്‌നേഹമുള്ള സൈനികനാകാൻ കഴിയൂ. അതിന് ഒരുപാട് സമയമെടുക്കും. നാല് വർഷം കൊണ്ട് അതിന് കഴിയില്ലെന്ന് ഒരു മാദ്ധ്യമത്തിൽ എഴുതിയ ലേഖനത്തിൽ മേജർ രവി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |