SignIn
Kerala Kaumudi Online
Thursday, 25 April 2024 6.08 PM IST

രാഷ്ട്രപതി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് ആറാം തവണ;  മോദിയും വാജ്‌പേയിയും  കരുണാകരനും രാഹുൽഗാന്ധിയും വരെ എതിരാളികളായി;  തോൽവി ഉറപ്പായിട്ടും പത്മരാജൻ വീണ്ടും മത്സരിക്കുന്നതിന് പിന്നിൽ ഒറ്റ ലക്ഷ്യം മാത്രം  

pathmanabhan

കുഞ്ഞിമംഗലം: പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുതൽ രാഷ്ട്രപതി തിരഞ്ഞെടുപ്പു വരെ മത്സരിക്കുന്നത് ഡോ കെ പത്മരാജന് ഒരു പുതുമയേയല്ല. തിരഞ്ഞെടുപ്പ് രാജാവായി പരിചയക്കാർ കൊണ്ടാടുന്ന ഇദ്ദേഹം ഇക്കുറിയും ഒരു കൈകൂടി നോക്കാനുള്ള ഒരുക്കത്തിലാണ്. പിന്തുണക്കാൻ സാമാജികരെ കിട്ടാത്തതിനാൽ പത്രിക തള്ളുമെന്ന് ഉറപ്പുണ്ടെങ്കിലും രാഷ്ട്രപതിസ്ഥാനത്തേക്ക് ഒരു കൈ നോക്കുകയാണ് ഈ കുഞ്ഞിമംഗലം സ്വദേശി.

വിജ്ഞാപനത്തിന് തൊട്ടുപിന്നാലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ ആദ്യദിനം തന്നെ ഡൽഹിയിലെത്തി പത്രിക സമർപ്പിച്ചുകഴിഞ്ഞു.

ഗിന്നസ് ബുക്ക് റെക്കോഡ്‌സിൽ വരെയെത്തിക്കഴിഞ്ഞ പത്മരാജൻ1988 മുതൽ എല്ലാ തിരഞ്ഞെടുപ്പിലും സ്ഥാനാർത്ഥിയായിട്ടുണ്ട്. 120 ജനപ്രതിനിധികൾ നിർദേശിക്കാനും പിന്തുണക്കാനും വേണമെന്നതിനാൽ രാഷ്ട്രപതി സ്ഥാനത്തേക്കുള്ള ഇദ്ദേഹത്തിന്റെ പത്രിക സ്വീകരിക്കപ്പെടില്ല. തന്റെ 231ാമത് പത്രികയാണ് പത്മരാജൻ മുഖ്യഭരണാധികാരി പി സി മോദിക്ക് കൈമാറിയത്.

ആറാം തവണയാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പത്രിക സമർപ്പിക്കുന്നത്. ഇതുവരെ അൻപതുലക്ഷം രൂപ പത്രികാ സമർപ്പണത്തിനായി ചിലവഴിച്ചിട്ടുണ്ടെന്ന് പത്മരാജൻ പറഞ്ഞു. കുഞ്ഞിമംഗലത്തെ കുഞ്ഞമ്പു നായരുടെയും ശ്രീദേവിയുടെയും മകനായ പദ്മരാജൻ ജനിച്ചതും വളർന്നതും തമിഴ് നാട്ടിലെ സേലത്താണ്. ശ്രീജയാണ് ഭാര്യ. മേട്ടൂരിലെ ടയർ റിട്രേഡിംഗ് കടയാണ് ഏക വരുമാനം. മകൻ ശ്രീജേഷ് പഠനം പൂർത്തിയാക്കി സ്വന്തമായി വ്യവസായം ചെയ്യുകയാണ്. അനഘ നമ്പ്യാർ മരുമകളാണ്.

തോറ്റചരിത്രമേ കേട്ടിട്ടുള്ളു

ഏ​റ്റവും കൂടുതൽ തവണ മത്സരിക്കുകയും തോൽക്കുകയും ചെയ്തതിന് മൂന്ന് ലിംക റെക്കോഡുണ്ട് പത്മരാജന്റെ പേരിൽ..1988ൽ മേട്ടൂർ നിയമസഭാമണ്ഡലത്തിൽ സി.പി.എം. സ്ഥാനാർത്ഥി ശ്രീരംഗനെതിരെ മത്സരിച്ചായിരുന്നു കന്നിയങ്കം. മത്സ്യമായിരുന്നു ചിഹ്നം. അന്ന് തുടങ്ങിയ തോൽവി ഇന്നും തുടരുകയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി, മുൻ പ്രധാനമന്ത്റിമാരായ എ.ബി. വാജ്പേയി, ഡോ.മൻമോഹൻ സിംഗ്, മുൻ രാഷ്ട്ര പതിമാരായ ഡോ. എ.പി.ജെ അബ്ദുൽ കലാം, പ്രണബ് മുഖർജി, പ്രതിഭ പാട്ടിൽ, കെ .ആർ. നാരായണൻ, മുൻ ഉപ രാഷ്ട്രപതിമാരായ ഹമീദ് അൻ സാരി, കൃഷ്ണകാന്ത്, ഭൈരോൺ സിംഗ് ഷെഖാവത്ത് തുടങ്ങിയ പ്രമുഖായിരുന്നു വിജയിച്ച എതിർ സ്ഥാനാർത്ഥികൾ.

കേരളത്തിൽ കെ. കരുണാകരൻ, എ.കെ .ആന്റണി, രാഹുൽ ഗാന്ധി തുടങ്ങിയവർ മത്സരിച്ച തിരഞ്ഞെടുപ്പു മുതൽ ഒടുവിൽ തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലും പത്മരാജൻ മത്സരിച്ചു.1991ൽ പി.വി. നരസിംഹ റാവുവിനെതിരേ ആന്ധ്രാപ്രദേശിൽ നിന്ന് രാജ്യസഭയിൽ പത്രിക നൽകിയപ്പോൾ അജ്ഞാതർ തട്ടിക്കൊണ്ടു പോയ അനുഭവവുമുണ്ട്. കൈവശമുണ്ടായിരുന്ന സ്വർണം നൽകിയാണ് അന്ന് രക്ഷപ്പെട്ടത്. 1994ൽ പൊതു ഉപതിരഞ്ഞെടുപ്പിൽ മൂന്നരവയസ്സുള്ള മകൻ ശ്രീജേഷിന്റെ പേരിലായിരുന്നു പത്രിക സമർപ്പിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PRESIDENTIAL ELECTION, KANNUR, MALAYALI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.