കോഴിക്കോട് : കൊയിലാണ്ടി ഗവ. പ്രീ പ്രൈമറി സ്‌കൂളിന്റെ ചോർച്ച ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് കൊയിലാണ്ടി നഗരസഭാ അധികൃതരോട് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർപേഴ്‌സൺ നിർദ്ദേശിച്ചു. കെട്ടിടം കാലപ്പഴക്കത്താൽ ജീർണാവസ്ഥയിലാണെന്നും കെട്ടിടത്തിന്റെ അവസ്ഥ അടിയന്തരമായി മെച്ചപ്പെടുത്തണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു. സ്‌കൂൾ കെട്ടിടത്തിന്റെ ഫിറ്റ്‌നസ് പരിശോധിച്ച് എത്രയും പെട്ടെന്ന് റിപ്പോർട്ട് നൽകാനും നഗരസഭാ എൻജിനിയറിംഗ് വിഭാഗത്തെ ചുമതലപ്പെടുത്തി.
കൊയിലാണ്ടി ഗവ. പ്രീ പ്രൈമറി സ്‌കൂളിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ നടത്തിയ സിറ്റിംഗിലാണ് നിർദ്ദേശങ്ങൾ നൽകിയത്. 1963 ൽ പ്രവർത്തമാരംഭിച്ച സ്‌കൂൾ കെട്ടിടം ശോചനീയാവസ്ഥയിലാണെന്ന് കാണിച്ച് പി.ടി.എ കമ്മിറ്റി നൽകിയ പരാതിയിലാണ് നടപടി. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ ചെയർപേഴ്‌സൺ കെ.വി. മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ച സിറ്റിംഗിൽ കോഴിക്കോട് ജില്ലയുടെ ചുമതലയുള്ള കമ്മിഷൻ അംഗം അഡ്വ. ബബിത ബൽരാജ് പങ്കെടുത്തു.
അടിയന്തരപ്രാധാന്യമുള്ള പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കുമെന്നും സ്‌കൂൾ കെട്ടിടത്തിന്റെ നവീകരണത്തിന് പണം അനുവദിക്കാൻ തീരുമാനിച്ചതായും നഗരസഭാ അധികൃതർ അറിയിച്ചു.
സ്‌കൂളിൽ നടന്ന സിറ്റിംഗിൽ പ്രൊട്ടക്‌ഷൻ ഓഫീസർ എൻ.ഐ.സി പാർവതി ബായ്, നഗരസഭാ ചെയർപേഴ്‌സൺ സുധ കിഴക്കെപ്പാട്ട്, വൈസ് ചെയർമാൻ കെ. സത്യൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ സി.പ്രജില, നഗരസഭാ സെക്രട്ടറി സുരേഷ്, എ.ഇ.ഒ പി.പി. സുധ, എസ്.എസ്.കെ കൺവീനർ യൂസഫ് നടുവണ്ണൂർ, ഹെഡ്മിസ്ട്രസ് സന്ധ്യ, കൊയിലാണ്ടി ഗേൾസ് സ്‌കൂൾ ഹെഡ്മിസ്ട്രസ് ഗീത, പ്രിൻസിപ്പൽ പ്രബീത്, പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |