കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ സ്വപ്‌ന മുമ്പ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പിനായി ഇ.ഡി എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ വിചാരണച്ചുമതലയുള്ള അഡി. സി.ജെ.എം കോടതിയിൽ അപേക്ഷ നൽകി. ജൂൺ ആറ്, ഏഴ് തീയതികളിൽ ഇ.ഡിയുടെ കേസിൽ നൽകിയ രഹസ്യമൊഴിയിലെ വിവരങ്ങൾ ഒരു വർഷം മുമ്പ് കസ്റ്റംസിന്റെ കേസിൽ നൽകിയ രഹസ്യമൊഴിയിലുണ്ടെന്നും അന്ന് കസ്റ്റംസ് ഇക്കാര്യങ്ങൾ അന്വേഷിച്ചില്ലെന്നും സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇരു മൊഴികളും പരിശോധിച്ചശേഷം തുടർനടപടികൾ സ്വീകരിക്കാനാണ് ഇ.ഡിയുടെ തീരുമാനം.
ഈ ആവശ്യമുന്നയിച്ച് ഇ.ഡി മുമ്പ് നൽകിയ അപേക്ഷ കസ്റ്റംസിന്റെ എതിർപ്പിനെത്തുടർന്ന് അഡി. സി.ജെ.എം കോടതി തള്ളിയിരുന്നു. പുതിയ സാഹചര്യത്തിൽ അന്നത്തെ രഹസ്യമൊഴിയുടെ പകർപ്പ് ലഭിക്കുമെന്നാണ് ഇ.ഡിയുടെ പ്രതീക്ഷ. സ്വപ്ന ഇ.ഡിക്കു നേരത്തെ നൽകിയ മൊഴികളിലൊന്നും മുഖ്യമന്ത്രിക്കോ കുടുംബത്തിനോ എതിരെ ഒന്നും പറഞ്ഞിരുന്നില്ല. പുതിയ വെളിപ്പെടുത്തലിന്റെ സാഹചര്യത്തിൽ വിശദമായ പരിശോധന വേണമെന്ന നിലപാടിലാണ് ഇ.ഡി.
മൊഴിപ്പകർപ്പിനായി നെട്ടോട്ടം
സ്വപ്നയുടെ വെളിപ്പെടുത്തലുകൾ വിവാദമായതോടെ അവർ പലപ്പോഴായി കോടതികളിൽ നൽകിയ രഹസ്യമൊഴികളുടെ പകർപ്പു തേടി അന്വേഷണ ഏജൻസികൾ നെട്ടോട്ടമോടുന്നു. ഇ.ഡിയുടെ കേസിൽ ഇപ്പോൾ നൽകിയ രഹസ്യമൊഴിയുടെ പകർപ്പിനായി ക്രൈംബ്രാഞ്ചും വിജിലൻസും നൽകിയ അപേക്ഷകൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരായ സ്വപ്നയുടെ വെളിപ്പെടുത്തലിനെ തുടർന്ന് ഗൂഢാലോചനക്കുറ്റം ഉൾപ്പെടെ ചുമത്തി കേസെടുത്ത സാഹചര്യത്തിലാണ് ക്രൈംബ്രാഞ്ച് മൊഴിയുടെ പകർപ്പിനായി അപേക്ഷ നൽകിയത്. സ്വപ്നയുടെ വെളിപ്പെടുത്തലിൽ ലൈഫ് മിഷൻ പദ്ധതിയെക്കുറിച്ച് പരാമർശങ്ങളുള്ളതിനാൽ മൊഴിപ്പകർപ്പ് വേണമെന്നായിരുന്നു വിജിലൻസിന്റെ ആവശ്യം. സ്വപ്‌നയ്‌ക്കെതിരായ ഗൂഢാലോചനക്കേസിൽ സാക്ഷിയായ സരിത എസ്. നായർ മൊഴിപ്പകർപ്പിനായി നൽകിയ അപേക്ഷയും ഇന്നലെ കോടതി തള്ളി. മുഖ്യമന്ത്രിക്കും മറ്റുമെതിരെ നൽകിയ മൊഴിയുടെ തെളിവുകൾ ദേശീയ അന്വേഷണ ഏജൻസി പിടിച്ചെടുത്ത മൊബൈലിലും ലാപ് ടോപ്പിലുമുണ്ടെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ എൻ.ഐ.എയും മൊഴിപ്പകർപ്പിനായി അടുത്തു തന്നെ കോടതിയെ സമീപിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |