തിരുവനന്തപുരം: കൊക്കകോള കമ്പനിയുടെ ജലചൂഷണം പറഞ്ഞറിയിക്കാനാവാത്ത ദുരിതത്തിലാക്കിയ പ്ലാച്ചിമടയിലെ പാവപ്പെട്ട 900 കുടുംബങ്ങളെ നഷ്ടപരിഹാരംപോലും നൽകാതെ 18 വർഷമായി ഭരണകൂടം പറ്റിക്കുന്നു. ഇതിൽ 30% ആദിവാസി, പട്ടികജാതി വിഭാഗങ്ങളാണ്. 216.25 കോടി രൂപയാണ് കോള കമ്പനി നൽകേണ്ടത്. നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന് 2016ലെ ഇടതുമുന്നണി പ്രകടനപത്രികയിലെ വാഗ്ദാനവും ജലരേഖയായി. പ്രകടനപത്രികയിലെ 600 വാഗ്ദാനങ്ങളിൽ 580ഉം നടപ്പാക്കിയെന്ന് അവകാശപ്പെട്ട പിണറായി സർക്കാർ തുടർഭരണത്തിലും പ്ലാച്ചിമടയെ മറന്നു.
നാട്ടുകാരുടെ സമരത്തീയിൽ കൊക്ക കോള കമ്പനി വിട്ടുപോയത് 2004 മാർച്ചിൽ. അച്യുതാനന്ദൻ സർക്കാർ 2009ൽ നിയോഗിച്ച ഉന്നതാധികാരസമിതി 216.25 കോടി രൂപ നഷ്ടപരിഹാരം കണക്കാക്കി. കമ്പനിയിൽ നിന്ന് തുക ഈടാക്കാൻ വി.എസ്. സർക്കാർ 2011 ഫെബ്രുവരി 24ന് പ്ലാച്ചിമട നഷ്ടപരിഹാര ട്രൈബ്യൂണൽ ബിൽ പാസാക്കി. ബിൽ രാജ്ഭവനിൽ നിന്ന് രാഷ്ട്രപതിഭവനിലേക്ക് പോയത് കുരുക്കായി. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 2011 സെപ്തംബറിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബില്ലിൽ സംശയങ്ങൾ ഉന്നയിച്ചു. സംസ്ഥാന വിഷയമാണെന്നും ബിൽ പാസാക്കാൻ സംസ്ഥാന സർക്കാരിന് അവകാശമുണ്ടെന്നും മറുപടി നൽകിയെങ്കിലും ബിൽ കേന്ദ്രത്തിൽ അനങ്ങാതെ കിടന്നു. 2016 ഫെബ്രുവരിയിൽ ബില്ലിന് പ്രസക്തിയില്ലെന്ന് കാട്ടി രാഷ്ട്രപതി തിരിച്ചയച്ചതോടെ മരണമണിയായി. പകരം നിയമനിർമ്മാണത്തിനോ നഷ്ടപരിഹാരത്തിനോ അധികാരികൾ ശ്രമിച്ചില്ല.
അന്ന് പ്രതിപക്ഷമായിരുന്ന ഇടതുമുന്നണി അടുത്ത പ്രകടനപത്രികയിൽ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തു. പിന്നീടെല്ലാം ജലരേഖയായി. ദേശീയ മനുഷ്യാവകാശ കമ്മിഷനിലും കേസുകളെത്തി. കമ്മിഷൻ ഇടപെട്ടിട്ടും നഷ്ടപരിഹാരക്കേസിന് അനക്കമില്ല. ഫയൽ നിയമവകുപ്പിൽ നിന്ന് ജലവിഭവ വകുപ്പിലേക്ക് മടങ്ങിയെന്നു മാത്രം. സമരനായിക കന്നിയമ്മാളിനെ അനുസ്മരിക്കാൻ ഇന്ന് പ്ലാച്ചിമടയിൽ ചേരുന്ന യോഗത്തിൽ പുതിയ സമരപരിപാടികൾക്ക് രൂപം നൽകും.
രാഷ്ട്രപതിക്ക് വിടണമായിരുന്നോ?
കുടിവെള്ളം പോലുള്ള സംസ്ഥാന വിഷയങ്ങളുമായി ബന്ധപ്പെട്ട നഷ്ടപരിഹാര ട്രൈബ്യൂണൽ ബില്ലിന് ഗവർണറുടെ അനുമതി മതിയെന്നിരിക്കെ രാഷ്ട്രപതിക്ക് വിട്ടതിനു പിന്നിൽ രാഷ്ട്രീയ, ഉദ്യോഗസ്ഥ ലോബിയാണെന്ന് 2009ലെ ഉന്നതാധികാര സമിതി അംഗമായിരുന്ന ഡോ.എസ്. ഫൈസി ഉൾപ്പെടെയുള്ളവർ സംശയിക്കുന്നു. ദേശീയ ഹരിത ട്രൈബ്യൂണൽ ഉള്ളപ്പോൾ പ്രത്യേക ട്രൈബ്യൂണൽ ബിൽ പറ്റില്ലെന്നാണ് ബിൽ നിരാകരിച്ചതിന് കേന്ദ്രത്തിന്റെ ന്യായീകരണം. ദേശീയ ഹരിത ട്രൈബ്യൂണൽ അഞ്ച് വർഷത്തിലധികം പഴകിയ കേസുകൾ പരിഗണിക്കില്ലെന്നത് സൗകര്യപൂർവ്വം മറന്നു. 2011ലാണ് ബിൽ പാസായത്. നഷ്ടപരിഹാരം 2004ന് മുമ്പുള്ളതാണ്.
'ഫയലിന്റെ കാര്യം അറിയില്ല. പരിശോധിക്കാം".
- റോഷി അഗസ്റ്റിൻ, ജലവിഭവ മന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |