തിരുവനന്തപുരം: ജോലിസ്ഥിരതയുറപ്പാക്കാത്ത കോർപ്പറേറ്റ് ശൈലി സൈന്യത്തിലും കൊണ്ടുവരാനുള്ള മോദി സർക്കാരിന്റെ നീക്കമാണ് അഗ്നിപഥ് പദ്ധതിക്ക് പിന്നിലെന്നും ഇത് അപകടകരമാണെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സൈന്യത്തിന്റെ അച്ചടക്കത്തെ ഇത് പ്രതികൂലമായി ബാധിക്കും. ജോലി സ്ഥിരതയില്ലായ്മ ചെറുപ്പക്കാരെ നിരാശരാക്കും. ആ നിരാശയിൽ നിന്നാണ് പ്രതിഷേധങ്ങളുണ്ടാകുന്നത്. സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം അപകടകരമായ നിലയിലേക്ക് പോകുകയാണ്. മാർച്ച് 31ന് മുമ്പ് പദ്ധതികൾക്ക് അംഗീകാരം കൊടുക്കേണ്ടതാണെങ്കിലും പണമില്ലാത്തതിനാൽ ഇതുവരെ അനുമതി നൽകിയിട്ടില്ല. ഇത് അപകടകരമായ സ്ഥിതിയാണ്. ഇത്തരത്തിൽ ഭരണപരമായ പരാജയം മറച്ചുവയ്‌ക്കാനാണ് സർക്കാർ മറ്റു വിഷയങ്ങളുമായി മുന്നോട്ടു പോകുന്നത്. ഗുരുതരമായ സമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നു പോകുന്നത്. ശ്രീലങ്കയ്ക്ക് സമാനമായ സാമ്പത്തിക പ്രശ്നത്തിലേക്ക് സംസ്ഥാനം കൂപ്പുകുത്തുകയാണ്. സംസ്ഥാനത്തിന്റെ അപകടകരമായ സാമ്പത്തിക സ്ഥിതിയെ കുറിച്ച് റിസർവ് ബാങ്ക് ഉത്ക്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രമിറക്കാൻ സർക്കാർ തയ്യാറാകണമെന്ന് സതീശൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |