മാനന്തവാടി: കുടകിലെ ഗോണിക്കുപ്പയിൽ കണ്ണൂർ പാനൂർ സ്വദേശികൾ സഞ്ചരിച്ച കാറിനു മുന്നിൽ വ്യാജമായി അപകടം സൃഷ്ടിച്ച് യാത്രക്കാരിൽ നിന്ന് രണ്ട് ലക്ഷത്തിനാൽപ്പതിനായിരം രൂപ കൊള്ളയടിച്ച സംഭവത്തിൽ മാനന്തവാടി സ്വദേശികളായ രണ്ട് പേർ ഉൾപ്പെടെ എട്ടംഗ മലയാളി സംഘം അറസ്റ്റിൽ. മാനന്തവാടി പാണ്ടിക്കടവ് സ്വദേശികളായ സി.ജെ ജിജോ (31), മുസ്ലിയാർ വീട്ടിൽ ജംഷീർ (29) എന്നിവർ ഉൾപ്പെടെയുള്ള എട്ടംഗ സംഘത്തെയാണ് വിരാജ്‌പേട്ട ഡിവൈ.എസ്.പിയും സംഘവും അറസ്റ്റുചെയ്തതത്.
വ്യാഴാഴ്ച പുലർച്ചെയോടെയായിരുന്നു സംഭവം. തിരിച്ചറിയൽ പരേഡിന് വിധേയമാക്കേണ്ടതിനാൽ പൊലീസ് പ്രതികളുടെ ചിത്രങ്ങൾ പുറത്ത് വിട്ടിട്ടില്ല.
തലശ്ശേരി തിരുവങ്ങാട് കുട്ടിമാക്കൂൽ സ്വദേശികളായ ശ്രീചന്ദ് (27), എസ്.ഷെറിൻലാൽ (30), ജി.അർജുൻ (32), തിരുവങ്ങാട് സ്വദേശി ഇ.സി.ലനേഷ് (40), ചമ്പാട് സ്വദേശി കെ.കെ.അക്ഷയ് (27), പന്ന്യന്നൂർ സ്വദേശി സി.കെ.ആകാശ് (27) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.
ബംഗളൂരുവിൽ നിന്ന് പാനൂരിലേക്ക് വരികയായിരുന്ന കാർ യാത്രക്കാരെ തടഞ്ഞുനിർത്തി രണ്ടര ലക്ഷത്തോളം രൂപ സംഘം കവർന്നു. ബംഗളൂരു മഡിവാളയിൽ ഹോട്ടൽ നടത്തുവാനായി മുറി നോക്കാൻ പോയി നാട്ടിലേക്ക് മടങ്ങവേയാണ് കവർച്ചയ്ക്കിരയായത്. ഇന്നോവ കാറിലും, ഐടെൻ കാറിലുമായി എത്തിയ സംഘമാണ് അക്രമം നടത്തിയത്.
ഗോണിക്കുപ്പയിൽ വെച്ച് പാനൂർ സ്വദേശികൾ സഞ്ചരിച്ച ആൾട്ടോ കാറിൽ പ്രതികൾ സഞ്ചരിച്ച ഇന്നോവ കാർ മനപ്പൂർവ്വം തട്ടുകയും, ഐ ടെൻ കാറിൽ പുറകെയെത്തിയ സംഘത്തിന്റെ കൂട്ടാളികൾ കാറിൽ കഞ്ചാവും എംഡിഎംയും സൂക്ഷിച്ചിട്ടുണ്ടെന്ന് പറഞ്ഞ് കാറിലുള്ളവരെ പുറത്തേക്ക് വലിച്ചിറക്കി ഡാഷ് ബോർഡിൽ സൂക്ഷിച്ച പണവുമായി കടന്നു കളയുകയായിരുന്നു .
വിരാജ്‌പേട്ട പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പി നിരഞ്ചൻ രാജരസിന്റെ നേതൃത്വത്തിൽ പ്രതികളെ പിടികൂടുകയായിരുന്നു. പിടിയിലായവരിൽ ചിലർ മുമ്പും വിവിധ കേസുകളിൽ പ്രതികളാണെന്നും കേരള പൊലീസുമായി ബന്ധപെട്ട് കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഡിവൈ.എസ്.പി പറഞ്ഞു. പാണ്ടിക്കടവ് സ്വദേശി ജിജോ മുമ്പ് മാനന്തവാടി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയതുൾപ്പെടെയുള്ള കേസുകളിലെ പ്രതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |