ചെങ്ങന്നൂർ : നവതിയുടെ നിറവിലെത്തിയ അക്ഷരോപാസകനായ എൻ.ജി. ശാസ്ത്രിക്ക് വായനദിനമായ ഇന്ന് ശിഷ്യന്മാരും സ്നേഹിതരും ബന്ധുജനങ്ങളും സ്നേഹസംഗമം ഒരുക്കും. ഉച്ചയ്ക്ക് 2.30ന് പെരിങ്ങിലിപ്പുറം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നവതിയാദരം നൽകും. മന്ത്രി സജി ചെറിയാൻ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നടത്തും. ബുധനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പുഷ്‌പലത മധു അദ്ധ്യക്ഷതവഹിക്കും. കാലടി സംസ്‌കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ.ധർമ്മരാജ് അടാട്ട് മുഖ്യപ്രഭാഷണം നടത്തും. കൺവീനർ ജി.പ്രദീപ് കുമാർ നന്ദി പറയും. എണ്ണയ്ക്കാട്ട് പെരിങ്ങിലിപ്പുറം വടക്കുംമുറിയിൽ ആർ.നാരായണൻ വൈദ്യന്റെയും കുഞ്ഞുപെണ്ണിന്റേയും മകനായി 1932 മേയ് 29നാണ് എൻ.ജി ശാസ്ത്രി ജനിച്ചത്. ജ്യോതിഷനും ആയുർവേദ നാട്ടുചികിത്സകനുമായിരുന്നു പിതാവ്. കൃഷിയും നെയ്ത്തും തൊഴിലായി സ്വീകരിച്ച പ്രദേശമായിരുന്നു പെരിങ്ങിലിപ്പുറം. ഗാന്ധിയനായ എണ്ണയ്ക്കാട് തറയിൽ കൊട്ടാരത്തിൽ രാമവർമ്മത്തമ്പുരാനായിരുന്നു മൂന്നാംവയസ്സിൽ ഗോപാലനെന്ന എൻ.ജി ശാസ്ത്രിയെ എഴുത്തിനിരുത്തിയത്. പഠനത്തിൽ മികവ് പുലർത്തിയിരുന്ന ഗോപാലൻ ശാസ്ത്രി പഠിച്ചത് ചെന്നിത്തല സംസ്‌കൃത സ്‌കൂളിലായിരുന്നു. കിടങ്ങന്നൂർ നാക്കാലിക്കൽ സംസ്‌കൃത ഹൈസ്‌കൂളിൽ നിന്ന് ശാസ്ത്രിപ്പരീക്ഷ പാസായ അദ്ദേഹം സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം കേരള യൂണിവേഴ്‌സിറ്റി നടത്തിയിരുന്ന സാഹിത്യവിശാരദ പരീക്ഷയും കേരള യൂണിവേഴ്സിറ്റിയുടെ സംസ്‌കൃത കോളേജിൽ നിന്ന് വ്യാകരണം ഐച്ഛിക വിഷയമായെടുത്ത് ഇന്റെർമീഡിയേറ്റും ടി.ടി.സിയും പാസായി. തുടർന്ന് സുഹൃത്തുക്കളുമായി ചേർന്ന് ട്യൂട്ടോറിയൽ കോളേജ് ആരംഭിച്ചു. 3 വർഷത്തോളം അതുതുടർന്നു. അതിനിടയിൽ 3 പേർക്ക് ജോലി കിട്ടി. ജോലിയും ട്യൂട്ടോറിയലും ഒരുമിച്ചു കൊണ്ടുപോയ അദ്ദേഹം പെരിങ്ങിലിപ്പുറം ഗ്രാമത്തിൽ വായനശാല, സ്‌കൂൾ, ആശുപത്രി എന്നിവ സ്ഥാപിച്ചു.
സ്വദേശി പ്രസ്ഥാനത്തിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹത്തെ അടിയന്തരാവസ്ഥകാലത്ത് പൊലീസ് അറസ്റ്റുചെയ്തു. 1974ൽ മാവേലിക്കരയിൽ നടന്ന സംസ്ഥാന യുവജനോത്സവത്തിന്റെ സ്മരണിക തയ്യാറാക്കാൻ നേതൃത്വം നൽകി. മവേലിക്കര ഡി. ഇ.ഒ ആയിരുന്ന അംബികാമ്മയുടെ പേരിൽ 'അംബികാമ്മ എഡ്യൂക്കേഷണൽ റഫറൻസ് ലൈബ്രറി' സ്ഥാപിച്ചു. ഉച്ചവരെ മാവേലിക്കര ടീച്ചേഴ്‌സ് സ്‌കൂളിൽ അദ്ധ്യാപക വിദ്യാർത്ഥികളെ പഠിപ്പിക്കുകയും ഉച്ചയ്ക്കു ശേഷം ലൈബ്രറി നടത്തുകയും ചെയ്തു. എൻ.ജി ശാസ്ത്രി 1989ൽ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു. 75 വർഷത്തിലേറെ നീണ്ട അദ്ധ്യാപകസാഹിത്യ സപര്യയിൽ യാതൊരു പുരസ്‌കാരങ്ങളും ബഹുമതികളും ആദരവും അദ്ദേഹത്തെ തേടിയെത്തിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |