തിരുവനന്തപുരം: താൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായിരിക്കെ, കവി എസ്.രമേശൻ നായരെ പാർട്ടിയിൽ ചേർക്കാൻ ആഗ്രഹിച്ചിരുന്നുവെന്ന് കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു.
സമൂഹത്തിലെ വിഷയങ്ങളെക്കുറിച്ചും രാഷ്ട്രീയത്തിന്റെ സങ്കീർണതകളെക്കുറിച്ചും തന്മയത്വത്തോടെ രമേശൻ നായർ സംസാരിക്കുമായിരുന്നു. അതാണ് ആകർഷിച്ചത്. എന്നാൽ, രാഷ്ട്രീയത്തെക്കാൾ മറ്റ് പല മേഖലകളിലും അദ്ദേഹത്തിന് മികച്ച സംഭാവന നൽകാൻ കഴിയുമെന്ന് മനസിലാക്കിയ താൻ നിർബന്ധിക്കാൻ പോയില്ലെന്നും ട്രിവാൻഡ്രം ഡയലോഗ്സ് സംഘടിപ്പിച്ച എസ്.രമേശൻ നായർ അനുസ്‌മരണം ഉദ്ഘാടനം ചെയ്ത് മുരളീധരൻ പറഞ്ഞു.
മലയാളികൾ ഉള്ള കാലം രമേശൻ നായരുടെ സൃഷ്ടികൾ സ്‌മരണയായി നിലനിൽക്കും. കൊവിഡിനെ തുടർന്ന് രമേശൻ നായർ വിടപറയുമ്പോൾ അന്നത്തെ സാഹചര്യം കാരണം അദ്ദേഹത്തിന്റെ മൃതദേഹം കാണാൻ പോലും കഴിഞ്ഞില്ലെന്നും മുരളീധരൻ പറഞ്ഞു.
ഋഷിതുല്യനായ, സാംസ്‌കാരിക മഹിമ പുലർത്തിയ കവിയായിരുന്നു രമേശൻ നായരെന്ന് അനുസ്‌മരണ പ്രഭാഷണത്തിൽ ഡോ.ജോർജ് ഓണക്കൂർ പറഞ്ഞു. എഴുത്തിലും പ്രഭാഷണത്തിലും ഇടർച്ചയില്ലാതെ സാംസ്‌കാരിക പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. രമേശൻ നായരുടെ കൃതികൾ ഭാവി തലമുറയ്‌ക്ക് വേണ്ടി സംരക്ഷിക്കേണ്ട ഉത്തരവാദിത്തം എല്ലാവർക്കും ഉണ്ടെന്നും ഓണക്കൂർ പറഞ്ഞു. ദർശൻ രാമൻ അദ്ധ്യക്ഷനായി. ആർ.പ്രദീപ് സ്വാഗതവും സജി കമല നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |