ആലപ്പുഴ : സമൂഹ മാദ്ധ്യമത്തിലൂടെ ദിവസം ഒരു കവിത വീതം എഴുതി ആസ്വാദക മനസുകളിൽ ഇടംപിടിച്ച, സർക്കാർ ജീവനക്കാരനായ സി.ജി.മധു കാവുങ്കൽ ബുക്ക് ഓഫ് റെക്കാഡ്സിൽ ഇടം നേടാൻ ഒരുങ്ങുന്നു. 14 വരിയിൽ കുറയാത്ത കവിതകളുടെ പരമ്പരയുടെ 170-ാം ദിവസമായ ഇന്ന് പി.എൻ. പണിക്കരെ സ്മരിച്ചുള്ള കവിതയാണ് വായനക്കാർക്ക് സമർപ്പിച്ചത്.
കവിതാരചന യജ്ഞം 365ദിവസം പൂർത്തികരിക്കുകയാണ് ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ഫീൽഡ് ഓഫീസറായി ജോലിചെയ്യുന്ന മധുവിന്റെ ലക്ഷ്യം. പരിസ്ഥിതി, വിദ്യാഭ്യാസം, ശുചിത്വം തുടങ്ങിയ വിഷയങ്ങളെ ആധാരമാക്കിയുള്ള കവിതകൾ ഫേസ് ബുക്കിൽ "ചന്ദനച്ചാറ്" എന്ന പേരിലാണ് ദിവസവും പോസ്റ്റു ചെയ്യുന്നത്. കോളേജ് പഠനകാലം മുതൽ ലളിതഗാനം, കവിതാരചന എന്നിവയിൽ തന്റേതായ വ്യക്തമുദ്ര പതിപ്പിച്ചിട്ടുള്ള മധുവിന് നിരവധി അവാർഡുകളും ലഭിച്ചിരുന്നു.
1996ൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറായി പാലക്കാട് ജില്ലയിൽ സർവീസിൽ പ്രവേശിച്ച മധു കഴിഞ്ഞ പത്തുവർഷമായി കവിത, ഗാനരചനയിൽ സജീവമായിരുന്നു. ഓരോ ദിവസവും ഒരു കവിതയെന്ന ലക്ഷ്യത്തിൽ 2022 ജനുവരി ഒന്നിന് ആരംഭിച്ച കവിതയെഴുത്ത് ഇതുവരെ മുടങ്ങിയിട്ടില്ല. ഓരോ കവിതക്കും ലഭിക്കുന്ന പിന്തുണ മുന്നോട്ടുള്ള പ്രയാണത്തിന് വലിയ ഊർജ്ജം പകരുന്നതായി മധു പറഞ്ഞു. 60ൽപ്പരം ആൽബം ഗാനങ്ങളും രചിച്ചിട്ടുണ്ട്. എം.ജി.ശ്രീകുമാർ, വിജയ് യേശുദാസ്, മധു ബാലകൃഷ്ണൻ, സുദീപ് കുമാർ, സുനിൽ പള്ളിപ്പുറം ഉൾപ്പെടെയുള്ള പിന്നണിഗായകരാണ് മധുവിന്റെ ഗാനങ്ങൾ ആലപിച്ചത്.
സിനിമയിലേക്ക്
ശുഭശ്രീ ഫിലിംസിന്റെ ബാനറിൽ ചിത്രീകരണം പുരോഗമിക്കുന്ന പുതിയ സിനിമയ്ക്കായി "പ്രീയതരമാമീ മൗനം..." എന്ന് തുടങ്ങുന്ന ഗാനം രചിച്ചു. സുദീപ് കുമാറും ആതിര മുരളിയും ചേർന്നാണ് ഈ ഗാനം ആലപിച്ചത്. സംസ്ഥാന സർക്കാരിന്റെ തെളി നീരൊഴുകും പദ്ധതിക്ക് ആശംസ അർപ്പിച്ച് 'തെളിനീർ പുഴയൊഴുകും" എന്ന പേരിൽ എഴുതിയ കവിത ഇതിനോടകം വൈറലായി . അമ്പതോളം പ്രണയകവിതകൾ ഉൾക്കൊള്ളിച്ച് ഒരുപുസ്തകം പ്രസിദ്ധീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് മധു ഇപ്പോൾ . കാവുങ്കൽ കേന്ദ്രീകരിച്ച് രക്തദാന പ്രസ്ഥാനം രൂപീകരിച്ച് മൂന്ന് പതിറ്റാണ്ട് മുമ്പാണ് മധു പൊതുരംഗത്ത് സജീവമായത്. ഭാര്യ: ജയ. ബി ടെക് വിദ്യാർത്ഥിനി ലക്ഷ്മി മധു, പ്ളസ് ടു വിദ്യാർത്ഥിനി പാർവതി മധു എന്നിവർ മക്കളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |