തിരുവനന്തപുരം: കൊവിഡ് മഹാമാരിയെ തുടർന്ന് പഠനഭാരം ലഘൂകരിക്കാൻ ഗുജറാത്തിലെ പാഠപുസ്തകങ്ങളിൽ നിന്നും ഗുജറാത്ത് വംശഹത്യയുടെ പരാമർശങ്ങൾ നീക്കം ചെയ്യുന്നതിനെതിരെ പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഫേസ് ബുക്ക് കുറിപ്പ്. വിശ്വപ്രസിദ്ധ എഴുത്തുകാരൻ മിലൻ കുന്ദേരയുടെ വാക്കുകൾ കടമെടുത്തും മുൻ പ്രധാനമന്ത്രിയായിരുന്ന എ.ബി. വാജ്പേയിയുടെ പ്രസ്താവന ഓർമ്മിപ്പിച്ചുമാണ് മന്ത്രിയുടെ കുറിപ്പ്. മറവികൾക്കെതിരെ ഓർമ്മകളുടെ പോരാട്ടമാണ് രാഷ്ട്രീയം എന്നു പറഞ്ഞ മിലൻ കുന്ദേര ഇടതുപക്ഷക്കാരനായിരുന്നില്ല. കുന്ദേരയുടെ വാക്കുകൾ ഓർക്കാതിരിക്കാനാവില്ലെന്നും
സർക്കാർ സംവിധാനങ്ങൾ വിഭാഗീയമായ വിഭ്രാന്തികൾക്ക് വശംവദമാകാമെന്ന് ഗുജറാത്ത് കലാപം ചൂണ്ടികാണിക്കുന്നുവെന്ന എൻ.സി.ഇ.ആർ.ടി പാഠപുസ്തകത്തിലെ പരാമർശവും മന്ത്രി ചൂണ്ടിക്കാട്ടുന്നു. ഭരണാധികാരി പ്രജകൾക്കു നേരേ ജാതി, മത വംശീയ വിവേചനം കാണിക്കാൻ പാടില്ലെന്ന എ.ബി വാജ്പേയിയുടെ വാക്കുകൾ ഓർമ്മിപ്പിച്ച മന്ത്രി ഗുജറാത്ത് കലാപത്തെ കുറിച്ച് മാത്രമല്ല, മുഗൾ ഭരണ സമ്പ്രദായത്തെ കുറിച്ചും ശീതയുദ്ധത്തെ കുറിച്ചുമൊന്നും പുതുക്കിയ പാഠപുസ്തകങ്ങളിൽ പരാമർശങ്ങളുണ്ടാകില്ലെന്നും പറഞ്ഞിട്ടുണ്ട്. നാളെയുടെ തലമുറയ്ക്ക് തെറ്റും ശരിയും ബോദ്ധ്യമാവാനാണ് സാമൂഹ്യ അനുഭവങ്ങൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുന്നത്. പാഠഭാഗങ്ങളിൽ നിന്നും നീക്കം ചെയ്താലും മതനിരപേക്ഷ ഇന്ത്യയുടെ ഹൃദയത്തിൽ പതിഞ്ഞ ആഴത്തിലുളള മുറിവ് വിസ്മൃതിയിലാണ്ടുപോകുമെന്ന പ്രതീക്ഷകൾ വെറുതെയാണെന്നും മന്ത്രി വെളിപ്പെടുത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |