ഇനി 15 ഡിപ്പോകൾ മാത്രം
കണ്ണൂർ :തകർച്ചയിൽ നിന്നും തകർച്ചയിലേക്ക് കൂപ്പുകുത്തി കൊണ്ടിരിക്കുന്ന കെ. എസ്. ആർ.ടി.സിയെ ലാഭത്തിലാക്കാൻ സംസ്ഥാനത്തെ സബ് ഡിപ്പോകൾ ഭാഗികമായി അടച്ചുപൂട്ടുന്നു. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ മലബാറിലെ തലശേരി, പയ്യന്നൂർ സബ് ഡിപ്പോകൾ പൂട്ടി ഓപ്പറേറ്റിംഗ് സെന്റററുകൾ മാത്രമാക്കി മാറ്റി. ജില്ലാ ആസ്ഥാനങ്ങളിലെ ഡിപ്പോകൾ നിലനിറുത്തി താലൂക്ക് അടിസ്ഥാനത്തിലും മറ്റും പ്രവർത്തിക്കുന്ന ഡിപ്പോകൾ പൂർണമായും പൂട്ടാനാണ് പുതിയ നീക്കം. അതേ സമയം കാസർകോട് ഡിപ്പോ കാഞ്ഞങ്ങാട്ടേക്ക് മാറ്റാനും നീക്കമുണ്ട്.
കൊട്ടിഘോഷിച്ച് നടപ്പാക്കിയ പദ്ധതികൾ വൻനഷ്ടത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് ഡിപ്പോകൾ നിറുത്തലാക്കുന്നത്. സബ് ഡിപ്പോകൾ സ്വകാര്യകമ്പനികൾക്കും വ്യക്തികൾക്കും നടത്തിപ്പിനു നൽകാനുള്ള നീക്കത്തിനെതിരെ ജീവനക്കാർ കടുത്ത പ്രതിഷേധത്തിലാണ്.
സബ് ഡിപ്പോകളുടെ പ്രവർത്തനം ഭാഗികമാക്കുമ്പോൾ ഒന്നോ രണ്ടോ ജീവനക്കാർ മാത്രമായി ചുരുങ്ങും. അതേ സമയം നിലവിൽ നടത്തിവരുന്ന സർവ്വീസുകൾക്ക് തടസ്സമുണ്ടാകില്ലെന്നാണ് കെ. എസ്. ആർ.ടി.സി പറയുന്നത്.
തൊഴിലാളികളിൽ പ്രതിഷേധം
പ്രധാന നഗരങ്ങളിൽ സർവ്വീസ് നടത്തുന്ന സിറ്റി സർക്കുലർ സർവീസുകൾ ദിനംപ്രതി ഭീമമായ നഷ്ടമാണ് കെ.എസ്.ആർ.ടി.സിക്കുണ്ടാക്കുന്നതെന്നാണ് തൊഴിലാളികളുടെ വാദം. എന്നാൽ ഇതൊന്നും നിർത്തലാക്കാതെ ഡിപ്പോകൾ അടച്ചുപൂട്ടാനാണ് മാനേജ്മെന്റ് ശ്രമിക്കുന്നതെന്നും തൊഴിലാളികൾ കുറ്റപ്പെടുത്തുന്നു. സർവീസ് ഉപയോഗപ്രദമായ രീതിയിൽ ക്രമീകരിക്കുവാൻ മാനേജ്‌മെന്റ് ശ്രമിക്കുന്നില്ലെ ന്നതാണ് പ്രധാന ആക്ഷേപം. ഇതു കൂടാതെ ലാഭകരമായി മുന്നോട്ടു പോയിരുന്ന കണ്ണൂർ -തിരുവനന്തപുരം ഡീലക്സ് എക്സ് പ്രസ് പോലുള്ള പല സർവീസുകൾ ഏകപക്ഷീയമായി നിർത്തലാക്കുകയും ചെയ്തിരിക്കുന്നു.
ഡിപ്പോകൾ ആകെ- 91
ആകെ ഷെഡ്യൂളുകൾ- 3400
തുരുമ്പെടുത്ത ബസ്സുകൾ- 2500
ബാദ്ധ്യത- 4500 കോടി
ശമ്പളം മാസം- 93 കോടി
മാസം വരവ് -192 കോടി
ജീവനക്കാർ -24000
യാത്രക്കാരെ ഒരുതരത്തിലും ബാധിക്കാത്ത തീരുമാനമാണിത്.സർവ്വീസ് തടസ്സപ്പെടുത്താതെ ഓഫീസുകൾ അടച്ചുപൂട്ടാനാണ് തീരുമാനം. ജീവനക്കാരെ ക്രോഡീകരിച്ച് ജില്ലാ ഓഫീസുകളിലേക്ക് മാറ്റും.
വി.മനോജ് കുമാർ, ഡി.ടി. ഒ, കണ്ണൂർ
സ്വകാര്യമേഖലയെ പ്രോൽസാഹിപ്പിക്കുന്ന നയത്തിന്റെ ഭാഗമായി സബ് ഡിപ്പോകൾ പാട്ടത്തിന് പലർക്കും നൽകാനുള്ള നീക്കങ്ങൾ കെ. എസ്. ആർ.ടി.സിയെ തകർക്കും.
ആർ.ശശിധരൻ, സംസ്ഥാന ജനറൽ സെക്രട്ടറി, കെ. എസ്. ആർ.ടി.സി ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |