തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിനിടെ സംഘർഷം. ലാത്തിച്ചാർജിലും ഗ്രനേഡ് പ്രയോഗത്തിലും ജില്ലാ സെക്രട്ടറി ഉൾപ്പെടെ ആറ് പ്രവർത്തകർക്കും കല്ലേറിൽ രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലായിരുന്നു മാർച്ച്.
പ്രസ്ക്ലബിനു മുന്നിൽ മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് സംഘർഷഭരിതമായത്. സെക്രട്ടേറിയറ്റിനു മുന്നിലെ ബാരിക്കേഡ് തള്ളിമാറ്റി ഉള്ളിലേക്ക് കടക്കാൻ ശ്രമിച്ച പ്രതിഷേധക്കാർ പൊലീസിനു നേർക്ക് കൊടികെട്ടിയ കമ്പുകളും കല്ലുകളും എറിഞ്ഞു. സെക്രട്ടേറിയറ്റിലേക്ക് കുപ്പിയേറുമുണ്ടായി. ഇതോടെ സമരക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ജലപീരങ്കിയും ടിയർഗ്യാസും പ്രയോഗിക്കുകയും ചെയ്തു. 28 റൗണ്ട് ടിയർ ഗ്യാസും ഗ്രനേഡും പ്രയോഗിച്ചെന്നാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്.
യൂത്ത് കോൺഗ്രസ് ഭാരവാഹികളായ ഷജ്ന സാജൻ, ഷമീർഖാൻ, അനു, അരുൺ, റിയാസ് തുടങ്ങിയവർക്കും കന്റോൺമെന്റ് എസ്.എച്ച്.ഒ ഷാഫി, എസ്.ഐ ദിൽജിത്ത് എന്നിവർക്കുമാണ് പരിക്കേറ്റത്. ഗ്രനേഡ് പൊട്ടി പരിക്കേറ്റ ഷജ്നയെ ആശുപത്രിയിലേക്ക് മാറ്റി.
ലാത്തിച്ചാർജ് ശക്തമായതോടെ പിന്തിരിഞ്ഞ് ഓടിയ പ്രവർത്തകരെ പൊലീസ് ഓടിച്ചിട്ട് അടിച്ചു. ഓടിപ്പോയവർ തിരിച്ചെത്തി റോഡിൽ കുത്തിയിരുന്നു. തുടർന്ന് എം. വിൻസന്റ് എം.എൽ.എയുടെ നേതൃത്വത്തിൽ നേതാക്കൾ ഇടപെട്ട് അനുനയിപ്പിക്കുകയായിരുന്നു. പ്രവർത്തകരെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തെ ഷാഫി പറമ്പിൽ അടക്കമുള്ളവർ പ്രതിരോധിച്ചു.
എം.ജി റോഡിൽ പാളയം മുതൽ പുളിമൂട് വരെ രണ്ട് വശങ്ങളിലും പൊലീസ് വലയമുണ്ടായിരുന്നു. ബാരിക്കേഡ് കെട്ടി മണിക്കൂറോളം ഗതാഗതം പൂർണമായും തടഞ്ഞിട്ടു.
പൊലീസ് പ്രകോപനമില്ലാതെ പ്രതികാര നടപടിയെടുക്കുകയായിരുന്നെന്ന് ഷാഫി പറമ്പിൽ ആരോപിച്ചു. മുഖ്യമന്ത്രിയുടെ രാജിവരെ പ്രതിഷേധത്തിൽ നിന്നു പിന്മാറില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |