പൊൻകുന്നം. കുട നന്നാക്കാനുണ്ടോ...പണ്ടു കാലത്ത് നാട്ടിൻപുറങ്ങളിലടക്കം വഴിയോരങ്ങളിൽ നിന്ന് ഈയൊരു വിളി കേൾക്കുമായിരുന്നു. വീടുതോറും കയറിയിറങ്ങി കുട നന്നാക്കിക്കൊടുക്കുന്നവരുടെ വിളി. പഴയ കുടയുടെ കാലോ, ശീലയോ മാറിത്തന്ന് പ്രതിഫലമായി കാലണയോ എട്ടണയോ വാങ്ങിപ്പോകുന്നവർ. മാത്രമല്ല, ഏതൊരു ചെറിയ കവലയിലും കുട നന്നാക്കുന്ന ഒരാളെങ്കിലും ഉണ്ടായിരുന്നു. കാലൊടിഞ്ഞാലും കമ്പി ഒടിഞ്ഞാലും ശീല കീറിയാലും കുതിര പോയാലും ഇവർ നന്നാക്കിക്കൊടുക്കും. എന്നാൽ ഇത്തരക്കാരെയൊന്നും പലയിടത്തും ഇപ്പോൾ കാണാനില്ല. ഒടിഞ്ഞ കുട നന്നാക്കിയെടുക്കാൻ ആരും മെനക്കെടാറില്ല എന്നതു തന്നെ കാരണം. കേടായാൽ പകരം പുതിയത് വാങ്ങുകയാണ് പുതിയ രീതി.
കാലം മാറിയപ്പോൾ കുടയുടെ ശീല മാത്രമല്ല മനുഷ്യന്റെ ശീലവും മാറി. പണ്ട് മനുഷ്യൻ ഒരു കൂടെപ്പിറപ്പിനെപ്പൊലെയായിരുന്നു കുട കൊണ്ടുനടന്നിരുന്നത്. കാൽനട യാത്ര കുറഞ്ഞതോടെ കുടയുടെ ഉപയോഗം ഇപ്പോൾ പണ്ടത്തെപ്പോലെയില്ല. പണ്ട് എത്ര കിലോമീറ്റർ ദൂരമാണെങ്കിലും കുടയും ചൂടി നടന്നായിരുന്നു പോയിരുന്നത്. മഴയത്തും വെയിലത്തും ചൂടാൻ മാത്രമല്ല, അൽപ്പം പ്രായമുള്ളവർക്ക് കുത്തി നടക്കാനും കുട പ്രയോജനപ്പെട്ടിരുന്നു. മാടിക്കുത്തഴിച്ചിട്ട മുണ്ടിന്റെ കോന്തലയും പിടിച്ച് കാലൻ കുടയും കുത്തി നടന്നു വരുന്ന കാരണവരുടെ ചിത്രം പഴയ കാലത്തിന്റെ ഒാർമ്മകളിലുണ്ട്. കൂട്ടുകാരാണങ്കിൽ തോളിൽ കൈയിട്ട് വിശേഷങ്ങൾ പറഞ്ഞ് ഒരു കുടക്കീഴിലുള്ള യാത്ര സുഖമുള്ള അനുഭവമായിരുന്നു. ഇന്ന് ചെറിയ യാത്ര പോലും വാഹനത്തിലാണ്. കുട്ടികൾ കുടയും ചൂടി സ്‌കൂളിൽ പോകുന്ന കാഴ്ച തന്നെ വിരളമായി. വീട്ടുമുറ്റത്തുനിന്നും സ്‌കൂൾബസ്സിൽ കയറിയാൽ സ്‌കൂൾമുറ്റത്താണ് ഇറങ്ങുന്നത്. ഈ യാത്രയിൽ കുട ആവശ്യമില്ലെങ്കിലും എല്ലാ കുട്ടികൾക്കും ബാഗിൽ ഒരു കുട സൂക്ഷിക്കാറുണ്ട്. കുട ഇന്ന് ഉപയോഗവസ്തുവിനപ്പുറം അലങ്കാരവസ്തുവായി മാറിയെന്നാണ് പ്രായമായവർ പറയുന്നത്.
ഇന്ന് കുടയുടെ ഗുണനിലവാരവും വിലനിലവാരവും ഉയർന്നു. പണ്ട് കാരണവർമാർ ഉപയോഗിച്ചിരുന്ന കാലൻ കുടകളോടാണ് ഇന്ന് യുവാക്കൾക്ക് പ്രിയം. പ്രത്യേകിച്ച് പെൺ'ബുജി'കൾക്ക്. ആയിരം രൂപവരെ വിലയുള്ള വലിയ കുട അവർക്ക് സ്റ്റൈലിന്റെ ഭാഗമാണ്. ചെറിയ കുട്ടികൾക്കാണെങ്കിൽ ഒരു കളിപ്പാട്ടംപോലെയും. ഇതുകൂടി കണക്കിലെടുത്താണ് പുതിയ കുടകളുടെ ഉല്പാദനവും. ചിരിക്കുന്ന കുട ചിലക്കുന്ന കുട, മണിയടിക്കുന്ന കുട, വെള്ളം ചീറ്റുന്ന കുട, പാട്ടുപാടുന്ന കുട, ഫാൻ കറങ്ങുന്ന കുട അങ്ങനെ കുടക്കമ്പനികൾ മത്സരിച്ചാണ് പുതിയ മോഡലുകളി റക്കുന്നത്. കുട്ടികളെ ആകർഷിക്കാൻ ലക്ഷങ്ങൾ മുടക്കിയുള്ള പരസ്യവും പിന്നാലെ വരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |