വിതുര: ഒരിടവേളക്ക്ശേഷം മലയോരമേഖലയിൽ വീണ്ടും വ്യാജവാറ്റ് സംഘങ്ങൾ സജീവമായി. പൊൻമുടി, ബോണക്കാട്, മലയടിവാരത്താണ് വ്യാജവാറ്റ് വിപണി ഉഷാറായത്. പൊലീസിന്റെയും എക്സൈസിന്റെയും പരിശോധനകൾ മുറക്ക് നടക്കാറുണ്ടെങ്കിലും പൊൻമുടി-തിരുവനന്തപുരം സംസ്ഥാനപാതയിലൂടെ മാസങ്ങളായി വ്യാജചാരായം ഒഴുകുകയാണ്. രണ്ട് വർഷം മുൻപ് മലയോരമേഖലയിൽ എക്സൈസും പൊലീസും കൂട്ടായി നടത്തിയ പരിശ്രമത്തെ തുടർന്ന് വ്യാജവാറ്റ് സംഘത്തിന്റെ നടുവൊടിച്ചിരുന്നു. എന്നാൽ ക്രമേണ ഇത്തരം സംഘങ്ങൾ തലപൊക്കുകയായിരുന്നു. നേരത്തെ വനാന്തരങ്ങളിൽ തമ്പടിച്ച് മരങ്ങൾ മുറിച്ച് തീയിട്ട് വരെ വ്യാജവാറ്റ് നടത്തിയിരുന്നു. അന്ന് വ്യാജവാറ്റ് സംഘം മൃഗവേട്ട സംഘവുമായി കൈകോർത്താണ് പ്രവർത്തിച്ചിരുന്നതെന്നാണ് ആക്ഷേപം. വനംവകുപ്പിന്റെ ശക്തമായ റെയ്ഡിനെ തുടർന്ന് ഇത്തരം സംഘങ്ങളെ വേരോടെ പിഴുതെറിഞ്ഞിരുന്നു. എന്നാൽ പൊലീസ് സംഘം തന്നെ മൃഗവേട്ടയ്ക്ക് നേതൃത്വം നൽകിയതോടെ ഇത്തരം സംഘങ്ങൾ വീണ്ടും തല ഉയർത്തിയിട്ടുണ്ട്.
നാടനും, കഞ്ചാവും പ്രീയംകരം
ടൂറിസം മേഖല വാറ്റ് ചാരായത്തിന്റെയും കഞ്ചാവിന്റെയും ലഹരിയിൽ മുങ്ങി താഴ്ന്നിട്ട് മാസങ്ങളേറയായി. തലസ്ഥാനത്തെത്തുന്ന വിനോദസഞ്ചാരികൾ പൊൻമുടി സന്ദർശനം കഴിഞ്ഞാണ് മടങ്ങുക. ഇവരെ ലക്ഷ്യമിട്ട് പ്രത്യേകസംഘങ്ങൾതന്നെയുണ്ട്. ടൂറിസ്റ്റുകൾക്കിടയിൽ വൻനിരക്കിലാണ് ലഹരികൾ വിറ്റഴിക്കുന്നത്. വനമേഖലയായതിനാൽ വില്പന സംഘങ്ങൾക്ക് റെയ്ഡിനിടയിൽ രക്ഷപ്പെടാനും പഴുതുകളുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സംഘങ്ങളും ടൂറിസം മേഖലകളിൽ മദ്യം വിറ്റഴിക്കാൻ എത്തുന്നുണ്ട്.
രക്ഷയായി മദ്യത്തിന്റെ വിലവർദ്ധന
സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി സർക്കാർ അടുത്തിടെ മദ്യങ്ങൾക്ക് വില വർദ്ധിപ്പിച്ചിരുന്നു. മദ്യവില ഉയർന്നതോടെ നാടന്റെ ഡിമാൻഡ് വർദ്ധിച്ചു. മികച്ച ലാഭം ലഭിക്കുന്നതിനാൽ അനവധി പേർ നാടൻ ചാരായനിർമ്മാണത്തിൽ മുഴുകിയിരിക്കുകയാണ്.
കണ്ണുവെട്ടിച്ച് വ്യാജൻ
നാടൻ വിപണി ഉഷാറാണെങ്കിലും പൊലീസിന്റെ റെയ്ഡുകൾ നാമമാത്രമായി ചുരുങ്ങുകയാണെന്നാണ് പരാതി. എക്സൈസ് സംഘം റെയ്ഡ് ശക്തിപ്പെടുത്തിയിട്ടുണ്ടെങ്കിലും ചെറുമീനുകളേയാണ് പിടികൂടുന്നത്. നാട്ടുകാർ നൽകുന്ന സന്ദേശം മുൻനിറുത്തിയാണ് പലപ്പോഴും റെയ്ഡുകൾ നടക്കുന്നത്. അ തേസമയം പൊലീസിന്റെയും എക്സൈസിന്റെയും കണ്ണ് വെട്ടിച്ച് തിരുവനന്തപുരം പൊൻമുടി സംസ്ഥാനപാതയിൽ കഞ്ചാവും നാടൻചാരായവും ഒഴുകാൻ തുടങ്ങി യിട്ട് മാസങ്ങളേറയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |