കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിയെട്ടാം ചരമവാർഷികത്തോടനുബന്ധിച്ച് നമ്മൾ ബേപ്പൂരിന്റെ ആഭിമുഖ്യത്തിൽ ജൂലായ് രണ്ടു മുതൽ അഞ്ചു വരെ ബഷീർ ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. നാലു ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റിനോടനുബന്ധിച്ച് ജില്ലാ- സംസ്ഥാന തലത്തിൽ വിപുലമായ പരിപാടികളാണ് ആവിഷ്‌കരിക്കുന്നത്. ബഷീറിന്റെ വീട്ടിലും പരിസരങ്ങളിലുമായി നടത്തുന്ന പരിപാടിയുടെ ഉദ്ഘാടനം ജൂലായ് രണ്ടിനു നടക്കും.
ചലച്ചിത്ര അക്കാഡമിയുടെ സഹകരണത്തോടെ ബഷീർ ചലച്ചിത്ര ഡോക്യുമെന്ററി പ്രദർശനം സംഘടിപ്പിക്കും. യുവ സാഹിത്യകാരന്മാർക്കായി കേരള സാഹിത്യ അക്കാഡമിയുടെ നേതൃത്വത്തിൽ ക്യാമ്പ് നടത്തും. ബഷീർ ചിത്രരചനാ മത്സരം, ഫോട്ടോ പ്രദർശനം, നാടൻ ഭക്ഷ്യമേള, നാടകം, ഗസൽ സന്ധ്യ, മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാർ പങ്കെടുക്കുന്ന സെമിനാറുകൾ, സാംസ്‌കാരിക സമ്മേളനം തുടങ്ങിയവയും നടക്കും.
വൈക്കം മുഹമ്മദ് ബഷീറിന്റെ വീട്ടുമുറ്റത്ത് മാങ്കോസ്റ്റിൻ മരത്തിനു കീഴിലായാണ് ഒത്തു ചേരലുകൾ നടക്കുക. സ്‌കൂൾ വിദ്യാർത്ഥികൾക്ക് ബഷീർ കഥാപാത്രങ്ങളായി ഇവിടം സന്ദർശിക്കാനും അവസരമൊരുക്കും. ടൂറിസം മന്ത്രി രക്ഷാധികാരിയായും മേയർ ഡോ.ബീന ഫിലിപ്പ് ചെയർപേഴ്‌സണായും സംഘാടക സമിതി പ്രവർത്തിക്കും. ടി. രാധാഗോപി, പ്രദീപ് ഹുഡിനോ, പ്രൊഫ. കെ.ഇ.എൻ. കുഞ്ഞഹമ്മദ്, അബ്ദുൽ ജബ്ബാർ, പി.പി.രാമചന്ദ്രൻ, അഡ്വ.രാധാകൃഷ്ണൻ, പ്രൊഫ.യു. ഹേമന്ത് കുമാർ എന്നിവരാണ് വൈസ് ചെയർമാൻമാർ. ചലച്ചിത്ര, സംഗീത, ലളിതകലാ, ഫോക്‌ലോർ, സാഹിത്യ അക്കാഡമികളുടെ സഹകരണത്തോടെയായിരിക്കും പരിപാടി. വാർത്താസമ്മേളനത്തിൽ മേയർ ഡോ. ബീന ഫിലിപ്പ്, രാജീവ്, എം.ഗിരീഷ്, കെ.ആർ.പ്രമോദ്, ടി.രാധാഗോപി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |