തിരുവനന്തപുരം: വിതരണം ചെയ്യാൻ കേന്ദ്രത്തിന്റെ അനുവാദം ലഭിക്കാത്തതു കാരണം സംസ്ഥാനത്തെ റേഷൻ കടകളിൽ കെട്ടിക്കിടക്കുന്നത് 6,000 ടണ്ണോളം ഗോതമ്പ്. സംസ്ഥാന ഭക്ഷ്യവകുപ്പ് അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ഇത്രയും ഗോതമ്പ് ഉപയോഗ ശൂന്യമാവും.
ക്ഷാമം ഉണ്ടാകാതിരിക്കാനും വിലക്കയറ്റം തടയാനും ഗോതമ്പിന്റെ കയറ്റുമതി കേന്ദ്ര ഗവൺമെന്റ് വിലക്കിയിരുന്നു. നടപടിയുടെ ഭാഗമായി ഗോതമ്പ് വിതരണത്തിലും നിയന്ത്രണം കൊണ്ടു വന്നു. അതിനുമുമ്പ് വിതരണം ചെയ്യുന്നതിനായി റേഷൻ കടകളിലെത്തിച്ച ഗോതമ്പാണ് കേരളത്തിലെ റേഷൻ കടകളിൽ കെട്ടികിടിക്കുന്നത്.
പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന (പി.എം. ജി കെ.വൈ) പദ്ധതി വഴി മഞ്ഞകാർഡുകാർക്കും പിങ്ക് കാർഡുകാർക്കും വിതരണം ചെയ്യേണ്ട ഗോതമ്പാണ് നശിക്കുന്നത്. പി.എം. ജി കെ.വൈ പദ്ധതി വഴി നൽകുന്ന ഗോതമ്പ് വിതരണം ചെയ്യാൻ പാടില്ലെന്ന് മേയിൽ നിർദേശം ലഭിച്ചതോടെ ഗോതമ്പ് വിതരണം കേരളം നിറുത്തിവയ്ക്കുകയായിരുന്നു.
ജൂണിൽ ഗോതമ്പിന് പകരം കേന്ദ്രം അരി അനുവദിച്ചതോടെ ഈ മാസം മഞ്ഞ, പിങ്ക് കാർഡിലെ ഓരോ അംഗത്തിനും അഞ്ച് കിലോ അരിവീതമാണ് സൗജന്യമായി ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ, കേന്ദ്രത്തിന്റെ അനുമതിയാേടെ ഗോതമ്പ് മുൻഗണനാ വിഭാഗം കാർഡുകാരുടെ റഗുലർ സ്റ്റോക്കിലേക്ക് മാറ്റണമെന്നാണ് വ്യാപാരികളുടെ ആവശ്യം. നേരത്തെ എല്ലാ മാസവും റേഷൻ കാർഡ് ഉടമകൾക്ക് കിട്ടിയിരുന്ന ഗോതമ്പും കേന്ദ്രവിഹിതം കുറഞ്ഞതു കാരണം ലഭിക്കുന്നില്ല.
മഴക്കാലമായതിനാൽ ഈർപ്പവും മറ്റും കാരണങ്ങൾകൊണ്ടും ഇവ നശിക്കുന്ന സ്ഥിതിയാണെന്നും അടിയന്തര നടപടിവേണമെന്നും ആവശ്യപ്പെട്ട് റേഷൻ വ്യാപാരികൾ സംസ്ഥാന സർക്കാരിനെ സമീപിച്ചിട്ടുണ്ട്.
'ഇ-പോസ് മെഷീനിൽ വിതരണം നടത്തുന്നതിന്ന് ആവശ്യമായ ക്രമീകരണം നടത്തിയാൽ ഗുണഭോക്താക്കൾക്ക് നൽകാനാകും".
- ടി.മുഹമ്മദ് അലി, ജനറൽ സെക്രട്ടറി, ഓൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ
ഗോതമ്പ് വില
മഞ്ഞ കാർഡിന് സൗജന്യം
പിങ്ക് .....................₹2
നീല, വെള്ള.......... ₹8.70
ആട്ട
മഞ്ഞ..................... ₹6
പിങ്ക്........................ ₹8
നീല, വെള്ള............. ₹17
പൊതുവിപണി വില
ഗോതമ്പ്............. ₹32- 37
ആട്ട..................... ₹45- 55
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |