കൊച്ചി: പതിനേഴ് വയസുള്ളപ്പോൾ ഒറ്റയ്ക്ക് യാത്രപോകാൻ പറഞ്ഞ അച്ഛന്റെ മകൾ ഇപ്പോൾ സൈക്കിളിൽ വച്ചുപിടിക്കുന്നത് മൂവായിരത്തി അറുന്നൂറോളം കിലാേമീറ്റർ അപ്പുറമുള്ള ലഡാക്കിലേക്കാണ്. കൊച്ചിയിൽനിന്ന് അന്താരാഷ്ട്ര യോഗാദിനമായ നാളെ ഒറ്റയ്ക്ക് യാത്ര പുറപ്പെടുകയാണ് അഗ്രിമ നായർ. വെറുമൊരു സാഹസികയാത്രയല്ലിത്.
യാത്രയിലുടനീളം യോഗ പഠിപ്പിക്കും. ഇന്ത്യൻ യോഗ അസോസിയേഷനുമായി ചർച്ച ചെയ്ത് കൊങ്കൺ വഴി റൂട്ട് ഉറപ്പിച്ചു. നിശ്ചിത സ്ഥലങ്ങളിൽ യോഗ ക്ളാസുകൾ നടത്തും. ലഡാക്കിലും ലക്ഷ്യം അതുതന്നെ.
നാഗ്പൂരിൽ മിലിട്ടറി നഴ്സായ തിരുവനന്തപുരം പൗഡിക്കോണം സ്വദേശി പിതാവ് പി.ആർ.നായരായിരുന്നു പ്രചോദനം. 17 വയസായപ്പോൾ ഒറ്റയ്ക്ക് യാത്ര പോകാൻ പറഞ്ഞയച്ചത് അച്ഛനാണ്. പൂനെയിൽ നിന്ന് ബംഗളൂരുവിലേക്കായിരുന്നു ആദ്യ യാത്ര.ബസിലും ട്രെയിനിലും നടന്നും ഇതുവരെ നടത്തിയത് നൂറോളം യാത്രകൾ. സി.ആർ.പി.എഫ് ഹെഡ് കോൺസ്റ്റബിളായിരുന്ന മാതാവ് രമ നായരും വലിയ പിന്തുണ നൽകി.
ബംഗളൂരുവിൽ ഡിഗ്രിക്ക് പഠിക്കുമ്പോഴുണ്ടായ അസുഖങ്ങളെ തുടർന്നാണ് യോഗ പരിശീലിച്ചത്. ശാരീരിക പ്രശ്നങ്ങൾ പൂർണമായും മാറിയതോടെ യോഗയായി എല്ലാം. യോഗയിൽ ബിരുദാനന്തര ബിരുദമെടുത്തു. രണ്ടാഴ്ച മുമ്പ് ലഡാക്കിലേക്ക് സൈക്കിളിൽ പോയാലോയെന്ന ചിന്ത വന്നപ്പോൾ കസിൻ പ്രവീൺ കുമാറിനെ വിളിച്ചു. പ്രവീൺ പുതിയ അമേരിക്കൻ കോന സൈക്കിൾ വാങ്ങി വച്ചിരുന്നു.നാളെ രാവിലെ 7.45ന് വടുതല ചിന്മയ സ്കൂളിലാണ് യാത്രയുടെ ഫ്ലാഗ്ഓഫ്. ബയോടെക്നോളജി ബിരുദമെടുത്ത ശേഷം മാർക്കറ്റിംഗ് മാനേജ്മെന്റിൽ എം.ബി.എ, യോഗ തെറാപ്പിയിൽ ബിരുദാനന്തര ബിരുദം എന്നിവ നേടി. ഇപ്പോൾ തിരുവനന്തുപുരം ശ്രീചിത്രയിൽ ന്യൂറോ സയൻസിൽ പി.എച്ച്.ഡി ചെയ്യുകയാണ് മുപ്പതുകാരിയായ അഗ്രിമ.
ഇതുവരെ 1 ലക്ഷംരൂപ
സൈക്കിളിനും മറ്റ് മുന്നൊരുക്കങ്ങൾക്കുമായി ഇതുവരെ 1ലക്ഷം രൂപയോളം ചെലവായി. 45,000 രൂപയായി സൈക്കിളിന്. ബന്ധുക്കളും സുഹൃത്തുക്കളും സഹായിച്ചു.
രാത്രി യാത്രയില്ല
ഹോട്ടലുകളിലും ഹോം സ്റ്റേകളിലും തങ്ങും.രാത്രി യാത്രയില്ല.മൂന്ന് ജോഡി വസ്ത്രവും സൈക്കിൾ പമ്പും ടൂൾസും മാത്രമേ കരുതൂ. വലിയ സുഹൃദ് വലയവും മലയാളം, ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, കന്നഡ, തെലുങ്ക്, മാർവാടി ഭാഷകൾ അറിയാവുന്നതും പ്ലസ് പോയിന്റാണ്.
`ആദ്യമായാണ് സൈക്കിൾ യാത്ര. ഭയം ലേശമില്ല. കുടുംബത്തിന്റെ പിന്തുണ വലിയ ശക്തിയാണ്".
-അഗ്രിമ നായർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |