കൊടുങ്ങല്ലൂർ: നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ ഒന്നര കിലോഗ്രാം സ്വർണം കൊടുങ്ങല്ലൂരിൽ പൊലീസ് പിടികൂടി. മലപ്പുറത്തേക്ക് കാറിൽ സ്വർണം കൊണ്ടുപോകുന്നതിനിടെ രാത്രിയിലെ വാഹന പരിശോധനയ്ക്കിടെയാണ് മലപ്പുറം സ്വദേശി വള്ളുമ്പറം തൊണ്ടിയിൽ നിഷാജിനെ (27) പിടിയിലായത്.
ഇയാളുടെ കൈവശം ഉണ്ടായിരുന്ന ട്രൗസറിലും ടീഷർട്ടിലും കാറിന്റെ ഗിയർ ബോക്‌സിലും ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ദുബായിൽ നിന്നും നെടുമ്പാശേരിയിലേക്ക് സ്വർണം എത്തിച്ച അഴീക്കോട് ചെമ്മാത്ത് പറമ്പിൽ സബീലിനെയും (44) പൊലീസ് പിടികൂടി.
ചാവക്കാട് അണ്ടത്തോട് ഭാഗത്ത് നിന്നും കുടുംബത്തോടൊപ്പം സുഹൃത്തിൽ നിന്നും വാങ്ങിയ കാറിൽ രക്ഷപ്പെടാൻ ശ്രമിക്കവേയാണ് സബീലിനെ പൊലീസ് സംഘം പിൻതുടർന്ന് പിടികൂടിയത്. മലദ്വാരത്തിൽ ഒളിപ്പിച്ചും വസ്ത്രത്തിൽ ഒളിപ്പിച്ചുമാണ് സ്വർണം കടത്തിയത്. ഏകദേശം 300 ഗ്രാമോളം വരുന്ന അഞ്ച് ക്യാപ്‌സൂളുകളുടെ രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ചും വസ്ത്രത്തിൽ പശയോടൊപ്പം സ്വർണത്തരികൾ തേച്ചൊട്ടിച്ചുമാണ് ഇവർ സ്വർണം കടത്തിയത്.
സി.ഐ ബ്രിജുകമാർ, ബിനു ആന്റണി എന്നിവർ അടങ്ങുന്ന രാത്രി പട്രോളിംഗ് സംഘമാണ് പ്രതികളെ പിടികൂടിയത്.
വസ്ത്രത്തിൽ പശയ്ക്കൊപ്പം സ്വർണം ഇതാദ്യം
വസ്ത്രത്തിനുള്ളിൽ സ്വർണത്തരികളുടെ പാളികൾ തീർത്ത് നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വർണം കടത്തുന്നത് പിടിക്കപ്പെടുന്നത് ഇതാദ്യം. ട്രൗസറിലും, ടീഷർട്ടിലും തുണികളുടെ രണ്ട് ലേയറുകൾക്ക് ഇടയിൽ സ്വർണ്ണതരികളോടൊപ്പം പശ തേച്ച് ഒട്ടിച്ചാണ് പുതിയ രീതിയിലുള്ള കടത്ത്.
രാത്രി പട്രോളിംഗിനിടെ പിടിയിലായ നിഷാജിന്റെ കൈവശം ഉണ്ടായിരുന്ന ട്രൗസറിന്റെയും ടീഷർട്ടിന്റെയും അസാധാരണ ഭാരത്തിൽ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. ഒരു തുണിക്കുള്ളിൽ സ്വർണത്തരികളും പശയും ചേർത്ത മിശ്രിതം ഒട്ടിപ്പിടിപ്പിച്ച ശേഷം അതിനു മീതെ അതേ തുണി ചേർത്ത് ഒട്ടിച്ച് നിർമ്മിച്ചതായിരുന്നു ട്രൗസറും ബനിയനും.
ദുബായിൽ വച്ച് മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് പരീക്ഷണം നടത്തിയ ശേഷമാണ് പുതിയ മാർഗത്തിലൂടെയുള്ള സ്വർണക്കടത്ത്. നിഷാജ് സമാനമായ രീതിയിൽ മുൻപും സ്വർണം കടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |