പന്തളം: നഗരസഭയിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളിലൊന്നായ ആതിരമലയെ തുരന്നെടുത്ത മണ്ണ് മാഫിയ കുരമ്പാലയിലെ എരിചുരുളിമലയെ നോട്ടമിട്ടതായി സ്ഥലവാസികൾ. പ്രതിരോധമൊരുക്കാൻ ഖനന ഭൂവിജ്ഞാന വകുപ്പിന് പരാതിയുമായി നഗരസഭാ കൗൺസിലറുടെ നേതൃത്വത്തിൽ പ്രദേശവാസികൾ രംഗത്തെത്തി. പന്തളം നഗരസഭ 17ാം ഡിവിഷനിൽ കുരമ്പാല തെക്ക് തണ്ടാനുവിള റോഡിനും കുരമ്പാല - പഴകുളം റോഡിനും ഇടയിലുള്ള ഉയർന്ന പ്രദേശമാണ് എരിചുരുളിമല. ഏകദേശം മുന്നൂറോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.
35 ഏക്കറിലധികമുള്ള മലയുടെ ഭൂരിഭാഗവും പന്തളം നഗരസഭയിലും ശേഷിക്കുന്നത് പള്ളിക്കൽ, പാലമേൽ പഞ്ചായത്തുകളിലുമായാണ്. കൃഷി ചെയ്തും കന്നുകാലികളെ വളർത്തിയും ഉപജീവനം നടത്തുന്ന കർഷകതൊഴിലാളികളായ പട്ടികജാതി ബി.പി.എൽ വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളാണ് ഏറെയും. കടമാൻ കോടുവയൽ, മുളനിൽക്കുന്നതിൽ വയൽ, ആറുതുണ്ടിൽ വയൽ എന്നിവിടങ്ങളിലേക്കുള്ള പ്രധാന നീരൊഴുക്കുകൾ ഈ മലയിൽ നിന്നുമാണുള്ളത്.
മലയുടെ മുകൾഭാഗം പ്രാദേശികമായ വസ്തു വിലയേക്കാൾ ഉയർന്ന വില വാഗ്ദാനം ചെയ്ത് വാങ്ങാൻ താല്പര്യം കാണിച്ച് ചിലർ എത്തിയതോടെയാണ് ഭീതി ജനങ്ങൾക്കുണ്ടായത്. നാടിന്റെ ഭൂപ്രകൃതിക്ക് തന്നെ മാറ്റംവരാനിടയുള്ള മണ്ണെടുപ്പ് നടന്നാൽ ഇവിടുത്തുകാരുടെ ജീവിതംതന്നെ വഴിമുട്ടിയേക്കും.
20 ഏക്കറോളം സ്ഥലം വിലയ്ക്ക് വാങ്ങാൻ മാഫിയകളും പ്രാദേശികമായ ഇടനിലക്കാരുമായി ധാരണയായതായി സൂചനകളുണ്ട്. 10 സെന്റ് വസ്തുവിനും ഒരു ചെറിയ വീടിനും കൂടി 35 ലക്ഷം രൂപ വില നൽകാമെന്ന് പറഞ്ഞ് കഴിഞ്ഞദിവസം ചിലർ സമീപിച്ചതായി ഒരു വീട്ടുടമ സി.പി.എം പ്രാദേശിക നേതൃത്വത്തെ അറിയിച്ചിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്.
വാർഡ് കൗൺസിലർ രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ രഘുകുമാർ, മുരളിധരൻ, മോഹനൻ എന്നിവരുടെ നേതൃത്വത്തിൽ 305 പേർ ഒപ്പിട്ട പരാതി സംസ്ഥാന മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടർക്ക് കൈമാറി.
ആതിരമല ഭീതിയിൽ
2021 ഒക്ടോബറിലുണ്ടായ പേമാരിയിൽ ആതിരമലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാദ്ധ്യതയെന്ന് സൂചനയുണ്ടായിരുന്നു. ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ദ്ധ സമിതിയും ചേർന്ന് നടത്തിയ പഠനത്തിലാണ് ജില്ലയിലെ 14 കേന്ദ്രങ്ങൾക്കൊപ്പം ആതിരമലയിലും മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ സാദ്ധ്യതയുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് മലയിലും സമീപ പ്രദേശങ്ങളിലും താമസിക്കുന്നവരെ നാലു ദിവസം ഇവിടെനിന്ന് റവന്യൂ വകുപ്പിന്റെ നിർദേശത്തെ തുടർന്ന് മാറ്റിപ്പാർപ്പിച്ചു. ഇത്തരം അപകടകരമായ സാഹചര്യം ഉണ്ടായതാണ് എരിചുരുളി മലയിലെ ജനങ്ങളെയും ആശങ്കപ്പെടുത്തുന്നത്.
എരിചുരുളിമല
35 ഏക്കറിലധികം
300 കുടുംബങ്ങളുടെ വാസ സ്ഥലം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |