അടൂർ: കെ.ഐ.പി കനാലിന് കുറുകെയുള്ള പല പാലങ്ങളും കൈവരികൾ തകർന്ന് അപകടാവസ്ഥയിൽ. തെന്മല ഒറ്റക്കല്ലിൽ നിന്നും ആരംഭിച്ച് ആലപ്പുഴ ജില്ലയിലെ ചാരുമൂട് വള്ളികുന്നത്ത് അവസാനിക്കുന്ന വലതുകര കനാലിനും, കുണ്ടറ ഇളംമ്പള്ളൂർ എത്തുന്ന ഇടതുകര കനാലിനും കുറുകെ നിരവധി പാലങ്ങളാണ് ഉള്ളത്. വലതുകര മെയിൻ കനാലിന്റെ ഏഴംകുളം ഭാഗത്ത് നിന്നുമാണ് ശാസ്താം കോട്ട ബ്രാഞ്ച് കനാൽ ആരംഭിക്കുന്നത്. 912കിലോമീറ്റർ കനാൽ ശ്യംഖലയാണ് ഉള്ളത്. 1965ലാണ് കനാൽ നിർമ്മാണത്തിന് തുടക്കം ഇട്ടത്. എൺപത് എൺപത്തഞ്ച് കാലഘട്ടങ്ങളിലാണ് മെയിൽ കനാലുകളിൽ പാലം നിർമ്മിക്കുന്നത്. അന്ന് നിർമ്മിച്ച പാലങ്ങൾ പലതും കൈവരി തകർന്ന് അപകടാവസ്ഥയിലാണ്. കനാൽ പാലത്തിന്റെ അടിയിൽ സംരക്ഷണത്തിനായി നിർമ്മിച്ച കൽകെട്ടുകൾ തകർന്നിട്ടുണ്ട്. അടൂർ കുരിക്കേത്ത് പടി കനാൽ പാലത്തിന്റെ അടിയിൽ ഉറപ്പിനായി കെട്ടിയ കൽ കെട്ടിടിഞ്ഞ് പാറക്കല്ലുകൾ കനാലിലേക്ക് വീണിട്ടുണ്ട്. പാലത്തിന്റെ അടിയിലെ കോൺക്രീറ്റിന്റെ സിമന്റ് പ്ലാസ്റ്ററിംഗ് ഇളകി വീണു കൊണ്ടിരിക്കുകയുമാണ്. പാലത്തിന്റെ കൈവരികളും തകർന്നിട്ടുണ്ട്.
അറ്റകുറ്റപ്പണിക്ക് ഫണ്ടില്ല
കേരളത്തിലെ ഏറ്റവും വലിയ ജലസേചന ശ്യംഖലയായ കെ.ഐ.പി കനാലുകളുടെ അറ്റകുറ്റപ്പണികൾ ഫണ്ടില്ലാത്തത് മൂലം യഥാസമയം നടക്കാറില്ല. അടൂരിൽ നിന്നും നെല്ലിമൂട്ടിപ്പടി ഭാഗങ്ങളിലൂടെ വടക്കടത്തുകാവ് , പരുത്തിപ്പാറ, അയ്യപ്പൻ പാറ എന്നിവിടങ്ങളിൽ എത്താനുള്ള പ്രധാന മാർഗമാണ്. യഥാസമയം അറ്റകുറ്റപ്പണി നടക്കാത്തതിനാൽ പാലത്തിന് ബലക്ഷയം ഉള്ളതായി നാട്ടുകാർ പറയുന്നു. നിരവധി വാഹനങ്ങളും വിദ്യാർത്ഥികളും ഇതുവഴി പോകുന്നുണ്ട്. കൈവരി തകർന്ന ഭാഗത്ത് കൂടി കൊച്ചു കുട്ടികൾ കനാലിൽ കാൽ വഴുതി വീഴാനും സാദ്ധ്യതയുണ്ട്.
............................
കനാലിൽ വീണ് അപകടങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ സുരക്ഷിതയാത്രക്ക് ആവശ്യമായ ക്രാഷ് ബാരിയറും , സുരക്ഷാ വേലികളും പാലത്തിന്റെ അറ്റകുറ്റപ്പണികളും നടത്തണം.
(നാട്ടുകാർ)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |