തിരുവനന്തപുരം: ലോക കേരളസഭയ്‌ക്കിടെ മോൻസൺ മാവുങ്കൽ കേസിലെ ഇടനിലക്കാരി അനിത പുല്ലയിൽ നിയമസഭയിലെത്തിയതിനെ കുറിച്ച് നിയമസഭ ചീഫ് മാർഷൽ മനോജ് നായർ അന്വേഷിക്കും. സംഭവം അന്വേഷിക്കാൻ സ്‌പീക്കർ എം.ബി. രാജേഷാണ് നിർദ്ദേശിച്ചത്. നിയമസഭയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് അനിത അകത്ത് കടന്നത് എങ്ങനെയെന്ന് കണ്ടെത്താനാണ് നീക്കം.
സഭാ ടി.വിക്ക് സാങ്കേതിക സഹായം നൽകിയ പ്രവീണിനൊപ്പമാണ് അനിത എത്തിയതെന്നാണ് സൂചന. ഇയാൾക്ക് നിയമസഭയുടേയും ലോക കേരള സഭയുടേയും പാസുണ്ടായിരുന്നു. ഇക്കാര്യവും അന്വേഷിക്കുന്നുണ്ട്. അനിതയുടെ സാന്നിദ്ധ്യത്തിൽ ചില പന്തികേടുണ്ടെന്ന് സ്പീക്കർ ശനിയാഴ്ച പ്രതികരിച്ചിരുന്നു.
എന്നാൽ പ്രചാരണം അവാസ്‌തവമാണെന്ന മട്ടിലായിരുന്നു കേരള സഭയുടെ നടത്തിപ്പിൽ സുപ്രധാന പങ്ക് വഹിച്ച നോർക്കയുടെ പ്രതികരണം. കേരള സഭയിൽ പങ്കെടുക്കാൻ നിർദ്ദേശിച്ചവരുടെ പേരും പുറത്തുവിട്ടിട്ടില്ല. അതേസമയം മൂന്നാം ലോക കേരള സഭയിൽ അംഗമല്ലാത്ത ആരും പ്രവേശിച്ചിട്ടില്ലെന്നും പ്രചാരണം വാസ്തവവിരുദ്ധമാണെന്നും നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു. അനിത ഇത്തവണത്തെ സഭാംഗങ്ങളുടെയോ, ക്ഷണിതാക്കളുടെയോ പട്ടികയിലില്ല. സഭയ്ക്ക് പുറത്ത് സംഘടിപ്പിച്ച സെമിനാറുകളിലും ഓപ്പൺ ഫോറത്തിലും ജനങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നുവെന്നും അദ്ദേഹത്തിന്റെ പ്രസ്താവനയിലുണ്ട്. ഓപ്പൺ ഫോറത്തിന്റെ പാസിലൂടെയാണ് അനിത അകത്തു കടന്നതെന്ന സൂചനയാണ് ഇത് നൽകുന്നത്. ഈ സമയം നിയമസഭ പരിസരത്തെത്തുന്നത് ക്ഷണിക്കപ്പെട്ടവരോ സംഘാടകരുടെ അനുമതിയുള്ളവരോ ആയിരിക്കും. സുരക്ഷാ ജീവനക്കാർ ഇത് തിരിച്ചറിയണമെന്നില്ല. പാസുകൾ നോക്കിയായിരുന്നു പ്രവേശനാനുമതി.
അനിത വന്നത് ശങ്കരനാരായണൻ തമ്പി ഹാളിൽ
സമ്മേളനം നടന്ന ശങ്കരനാരായണൻ തമ്പി ഹാളിന്റെ പരിസരത്താണ് അനിത ഏറെ സമയവും ചെലവഴിച്ചത്. പ്രമുഖർക്കൊപ്പം അവർ ചിത്രങ്ങളെടുക്കുകയും ചെയ്തു. 296 പേരാണ് ലോക കേരള സഭയിൽ പങ്കെടുത്തത്. മാദ്ധ്യമ ശ്രദ്ധയിൽ നിന്ന് അനിതയെ മാറ്റിനിറുത്താൻ സഭാ ടി.വി ഓഫീസിൽ രണ്ടരമണിക്കൂറോളം ചെലവഴിക്കാൻ ഇവർക്ക് സൗകര്യം നൽകിയതാരെന്നതും അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കട്ടെയെന്നായിരുന്നു മന്ത്രി പി. രാജീവിന്റെ പ്രതികരണം.
'പാസില്ലാതിരുന്ന അനിത പരിപാടിക്കെത്തിയത് ഗുണകരമായ കാര്യമല്ല. കർശന അന്വേഷണം വേണം. ഇതേക്കുറിച്ച് സ്‌പീക്കറുമായി സംസാരിച്ചിരുന്നു".
- മന്ത്രി കെ. രാജൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |