വൈപ്പിൻ: ചെറായി ബേക്കറി ഈസ്റ്റ് റോഡിന് സമീപം എടക്കാട്ട് ബാബു (70), മകൻ സുബീഷ് (34) എന്നിവരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബാബുവിനെ വീടിന് പിൻവശത്തെ മരത്തിലും സുബീഷിനെ വീടിനകത്തെ ഫാനിന്റെ ഹുക്കിലുമാണ് മരിച്ച നിലയിൽ കണ്ടത്. ബാബു ശനിയാഴ്ച രാത്രിയിലും മകൻ ഞായറാഴ്ച രാവിലെയുമാണ് മരിച്ചതെന്നാണ് നിഗമനം.
ബാബുവിന്റെ ഭാര്യ കനക ഏറെക്കാലമായി കിടപ്പ് രോഗിയാണ്. അവർ വീട്ടിൽ ഉണ്ടായിരുന്നെങ്കിലും മരണങ്ങൾ അറിഞ്ഞിരുന്നില്ല. ഞായറാഴ്ച രാവിലെ അയൽവാസികളാണ് ബാബുവിന്റെ മൃതദേഹം കണ്ടത്. വീട്ടിൽ നിന്ന് മാറി താമസിക്കുന്ന, ബാബുവിന്റെ മറ്റ് മക്കളായ സുധീഷ്, സുനീഷ് എന്നിവരെ ഇവർ വിവരമറിയിച്ചു. അവർ എത്തി പരിശോധിച്ചപ്പോഴാണ് സുബീഷിന്റെ ജഡം കണ്ടെത്തിയത്.
ഫിഷിംഗ് ബോട്ട് തൊഴിലാളിയായിരുന്ന ബാബു ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് സെക്യൂരിറ്റി ജോലി ചെയ്തു വരികയായിരുന്നു. സുബീഷ് ടൈൽ പണിക്കാരനും അവിവാഹിതനുമാണ്. അച്ഛനും മകനും തമ്മിലുള്ള കലഹം ആത്മഹത്യയിൽ കലാശിച്ചെന്നാണ് പൊലീസിന്റെ നിഗമനം. വീട്ടിൽ പതിവായി ബഹളമുണ്ടാക്കുന്ന സുബീഷ് ശനിയാഴ്ച രാത്രിയിലും പ്രശ്‌നമുണ്ടാക്കിയിരുന്നു. വീട്ടിലെ ടി.വി അടിച്ചു തകർത്ത നിലയിൽ കണ്ടെത്തി.
മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം മുരിക്കുംപാടം പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു. ബാബുവിന്റെ മരുമക്കൾ: അഞ്ജു, രേഷ്മ.
മുനമ്പം ഡി.വൈ.എസ്.പി. ടി.ആർ. രാജേഷ്, ഞാറക്കൽ സി.ഐ. രാജൻ കെ. അരമന, മുനമ്പം, പറവൂർ, വടക്കേക്കര സ്റ്റേഷനുകളിലെ എസ്.ഐ.മാർ, ഫോറൻസിക് ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലത്തെത്തി അന്വേഷണം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |